ന്യൂദൽഹി: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കരണത്തിന് വഴിവയ്‌ക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബുധനാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ജനാധിപത്യ വിരുദ്ധമാണ് ബില്ലിന്റെ ഘടനയെന്നാണ് ആക്ഷേപം. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത,തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഴിമതി ആരോപണം നേരിടുന്ന മെഡിക്കൽ കൗൺസിലിന് പകരം മെഡിക്കൽ വിദ്യാഭ്യാസത്തിന് മേൽ നോട്ടം വഹിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷനെ നിയോഗിക്കാൻ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്വകാര്യ മെഡിക്കൾ കോളേജുകളിലെയും സ്വയംഭരണ സർവകലാശാലകളിലെയും 50 ശതമാനം വരെ സീറ്റുകളിലെ ഫീസ് നിർണയത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുള്ള അധികാരം മെഡിക്കൽ കമ്മിഷനായിരിക്കും.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും പുതിയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലുണ്ട്. ബില്ലിലെ അവസാന വർഷ എംബിബിഎസ് പരീക്ഷയെ പി.ജി പഠനത്തിനും ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള വ്യവസ്ഥ വിദ്യാർത്ഥികൾക്ക് ഗുണകരമാണ്.
50 ശതമാനം സീറ്റുകളിൽ കൂടി ഫീസ് നിർണയത്തിന് മാർഗ നിർദേശം ഉണ്ടാക്കുന്നതോടെ 75 ശതമാനത്തോളം സീറ്റുകൾ സാധാരണക്കാർക്ക് ലഭ്യമാകും. ഈ സിറ്റ് ശതമാനം വർധിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ഉണ്ടായിരിക്കും.
















