അടി കിട്ടുമ്പോള്‍ പൊതുവെ, അടിക്കുന്നവനല്ലാതെ കൊള്ളുന്നവന് സന്തോഷമുണ്ടാകാന്‍ തരമുണ്ടോ? ഇല്ലെന്നാണ് സാധാരണ പറയാറുള്ളത്. പണ്ട് ‘പോലിസ് ഞങ്ങളെ തല്യാല്‍ ങ്ങ്‌ക്കെന്താ കോണ്‍ഗ്രസ്സേ’ എന്നോ മറ്റോ ഒരു മുദ്രാവാക്യം മുഴങ്ങിക്കേട്ടതിന്റെ ചെറിയൊരോര്‍മ മ്മടെ കണാരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ട്.
ലാത്തിക്കും തോക്കിനും ആളെ നോക്കേണ്ടാത്തതിനാല്‍ അതിലൊരു നിഷ്പക്ഷ സമീപനവുമുണ്ട്. എന്നാല്‍ ഒന്നിച്ചുപോവുന്നവര്‍ ഇടക്കിടെ ഇങ്ങനെ വരിതെറ്റുമ്പോള്‍ ചെറിയൊരു അസ്‌കിത ണ്ടേനും. ഈ അസ്‌കിതയെ കൊതിക്കെറുവ്, ജാഡ, നീരസം, അസൂയ ഇത്യാദി വാക്കുകള്‍ക്കുള്ളില്‍ കുരുക്കിയിടാന്‍ കഴിയുമോന്ന് നിശ്ചല്യ. ഏതായാലും സാക്ഷര കേരളം അനുദിനം രാക്ഷസകേരളത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ കണ്ടുനില്‍ക്കാന്‍ ചെറിയൊരു രസണ്ടേനും.
നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അത് യുക്തമായിടങ്ങളില്‍ അവതരിപ്പിക്കാനും വേണ്ടതൊക്കെ ചെയ്യിക്കാനുമാണ് ജനം ഓരോരുത്തര്‍ക്കും വോട്ടമര്‍ത്തി യാത്രയാക്കുന്നത്. അങ്ങനെ സഭയില്‍ ഇടിവെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും കാര്യങ്ങള്‍ മണിമണിപോലെ പറയുകയും ചെയ്യുന്ന ജനപ്രതിനിധികളെ ജനങ്ങള്‍ നെഞ്ചേറ്റുമെന്നത് ലോകസത്യമത്രേ.
അപ്രകാരം നെഞ്ചേറ്റിക്കണമെന്ന് ഒരു പ്രതിനിധിക്ക് തോന്നിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഉദ്ഘാടിക്കല്‍, നാടമുറിക്കല്‍, ശുചീകരിക്കല്‍, സമ്മേളിക്കല്‍, പ്രഭാഷിക്കല്‍… അങ്ങനെയങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര കാര്യങ്ങളിലേക്ക് സ്വയം നടന്നുചെല്ലും. അത്തരമൊരു വിദ്വാനത്രേ മ്മടെ മൂവാറ്റുപുഴയിലെ ജനപ്രതിനിധി എല്‍ദോ എബ്രഹാംജി. ജനവിരുദ്ധ, നീതിനിഷേധ, ജനാധിപത്യവിരുദ്ധ, മനുഷ്യത്വവിരുദ്ധ രീതികള്‍ എവിടെക്കണ്ടാലും അതിനെതിരെ നെഞ്ചുകീറി നേരുകാട്ടുന്നയാളാണ് അദ്യം.
അടുത്തിടെ സ്വന്തം കുട്ടികളെ കൊന്നുതിന്നുന്ന സ്വഭാവത്തിലേക്ക് വല്യേട്ടന്‍ പാര്‍ട്ടിയും അവരുടെ കുട്ടിക്കുരങ്ങന്‍ സംഘവും വല്ലാതെയങ്ങ് ആകൃഷ്ടരായത് വലിയ ദുഃഖത്തോടെയാണ് എല്‍ദോജിയും സംഘവും നോക്കിക്കണ്ടത്. തിര്വന്തോരത്തെ യമണ്ടന്‍ കോളജില്‍ അതിന്റെ പ്രാക്ടിക്കല്‍ പരീക്ഷ നടന്നത് ചര്‍ച്ചാവിഷയമായെങ്കിലും വേണ്ടത്ര ജനകീയ സ്വഭാവത്തിലെത്തിയിരുന്നില്ല.
തിര്വന്തരം കോളജ് എന്നല്ല, വല്യേട്ടന്‍ സംഘത്തിന്റെ കുട്ടിക്കുരങ്ങന്മാര്‍ അര്‍മാദിക്കുന്ന സകല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി. എന്നാല്‍ ഇതങ്ങ് പച്ചക്ക് പറഞ്ഞാല്‍ വല്യേട്ടന്‍ ഏത് ചൂരലെടുക്കുമെന്ന് എല്‍ദോജിക്കും സംഘത്തിനും നിശ്ചയം പോര. മൂലധനം ആയിരത്തൊന്നാവര്‍ത്തി വായിച്ചിട്ടും ഇമ്മാതിരി സൂത്രങ്ങളെക്കുറിച്ച് പരാമര്‍ശമൊട്ടില്ലതാനും. അതില്‍വല്ല ഭേദഗതികളും വന്നോയെന്നറിയണമെങ്കില്‍ പാങ്ങില്ല. നേരു നേരത്തെ അറിയിക്കുന്നവര്‍ അങ്ങനെ അറിയിക്കാതായതോടെ കാര്യം പരുങ്ങലിലായി.
അങ്ങനെയിരിക്കെയാണ് വൈപ്പിന്‍ ഗവ. കോളജില്‍ ഇരു കുട്ടിക്കുരങ്ങന്‍ സംഘവും നേര്‍ക്കുനേര്‍ വന്നത്. രക്തസാക്ഷികള്‍ക്കൊക്കെ ഇപ്പോള്‍ വലിയ ഡിമാന്റ് ആയതിനാല്‍ അത്തരമൊരെണ്ണത്തെ വറുത്തുകോരാനായിരുന്നു വല്യേട്ടന്‍ സംഘത്തിന്റെ കുട്ടിസംഘം തീരുമാനിച്ചത്. ഏതായാലും അത് നടന്നില്ല. അരിശം പലിശയും കൂട്ടുപലിശയുമായി എങ്ങനെ കൊടുക്കേണ്ടു എന്നാലോചിച്ചപ്പോഴാണ് ഔദ്യോഗിക ഗുണ്ടാസംഘം ഉണ്ടല്ലോയെന്ന ബോധ്യം വന്നത്.
കാക്കിസംഘം ഇക്കാര്യത്തില്‍ കന്നംതിരിവ് കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എല്‍ദോജിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ വല്യേമാന്റെ ഓഫീസിലേക്കൊരു മാര്‍ച്ചുനടത്തി. കിട്ടിയ അവസരം മുതലാക്കാനുള്ള തത്രപ്പാടില്‍ ജനപ്രതിനിധിയേത്, അല്ലാത്തവനേത് എന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ കാക്കിപ്പടയ്‌ക്ക്. കൊടുത്തു ചിമുക്കന്‍ അഞ്ചാറെണ്ണം. ഫലമോ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വായുവില്‍ ചുഴറ്റിക്കളിക്കാനുള്ള സ്വയമ്പന്‍ കൈ രണ്ടുകഷണമായി. അല്ലെങ്കിലും മാര്‍ച്ചും ധര്‍ണയും മറ്റും നടക്കുമ്പോള്‍ ഇമ്മാതിരി ഏടാകൂടമൊക്കെ ഉണ്ടാവുമെന്ന് ആര്‍ക്കാണറിയാത്തത്. പക്ഷേ, ആ ഇടത് അനുഭാവം ലാത്തിക്കുണ്ടായിരുന്നോയെന്ന് നിശ്ചയമില്യ. കാരണം പൊട്ടിയത് ഇടത് കൈ.
കര്‍ക്കടകമാസത്തില്‍ സുഖചികിത്സ നടത്തുകയെന്നത് മ്മടെ നാട്ടിലെ ഒരു സ്ഥിരം കലാപരിപാടിയാണ്. പദവിയും പത്രാസുമുള്ളവര്‍ അഞ്ചക്ക സംഖ്യയും അനുസാരികളും കൊടുത്ത് അത് സാധിക്കും. അതിന് പാങ്ങില്ലാത്തവര്‍, ജനപ്രതിനിധിയായാലും അല്ലെങ്കിലും ഇമ്മാതിരി കലാപരിപാടികളില്‍ പങ്കെടുത്ത് അത് നേടിയെടുക്കലത്രെ നടപ്പുരീതി. പിന്നെ ശത്രു, മിത്രവ്യത്യാസമൊന്നും ലാത്തിക്കും തോക്കിനുമില്ല എന്നറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവില്ലാഞ്ഞാല്‍ അതുണ്ടാകാനുള്ള മികച്ച മാര്‍ഗമത്രേ ഇതൊക്കെ.
ഏതായാലും എല്‍ദോജിക്കും സംഘത്തിനും ഒരുകാര്യം നന്നായി പിടികിട്ടി. ഊരിപ്പിടിച്ച വാളുകള്‍ക്കും കൂര്‍ത്ത കത്തികള്‍ക്കും മുന്നിലൂടെ മുണ്ടുമടക്കിക്കുത്തി നേരെ നടന്നുപോയ ഒരു വിദ്വാന്‍ മലയാളനാട്ടില്‍ വാഴുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടായില്ലെങ്കില്‍ പിന്നെന്തോന്ന് ഇടത് ഭരണം? തോക്കും ബോംബും വടിവാളും ആശയപ്പോരാട്ടത്തിന്റെ ആത്മാവിന് ഊര്‍ജം കൊടുക്കുന്നതാണ്. അത്തരം ഊര്‍ജത്തിന്റെ അത്യുന്നതാവസ്ഥയാണ് പട്ടുപരവതാനിവിരിച്ച ഇരിപ്പിടങ്ങള്‍.
കൈയൊന്നു പൊട്ടിയാലെന്ത്, ജനശ്രദ്ധയിലേക്ക് എത്ര പൊടുന്നനെയാണ് എത്തിപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴയാറിന്റെ കരയിലിരുന്ന് നാലാളുടെ മുമ്പില്‍ നാട്ടുകാര്യം പറഞ്ഞ് ചൊറികുത്തിയിരിക്കുമ്പോള്‍ എന്തിനുകൊള്ളാമായിരുന്നു. ഇപ്പോ, സംഗതികളൊക്കെ ന്യൂജന്‍ രീതിയിലായില്ലേ? വിളികള്‍, അന്വേഷണങ്ങള്‍, സഹതാപിക്കല്‍, അനുമോദിക്കല്‍ എന്നുവേണ്ട അര്‍മാദിക്കാന്‍ വഴികള്‍ എത്രയെത്രയാണ് തുറന്നുകിട്ടിയിരിക്കുന്നത്. പിന്നെ നാട്ടുകാര്‍ക്കിതില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ ഒരു കാര്യവുമില്ലെന്ന് എല്‍ദോജി കട്ടായം പറയുന്നു. പോലീസ് ഞങ്ങളെയല്ലേ തല്ലിയത്. ഞങ്ങളെ പിള്ളാര്‍ തമ്മിലല്ലേ കളരി പരിശീലനം നടത്തുന്നത്. അതെല്ലാം കഴിഞ്ഞ് ജനങ്ങളിലേക്കിറങ്ങാം. അതുവരെ പൊലീസുകാര്‍ നിലാവത്ത് അഴിച്ചിട്ട കോഴികളെപ്പോലെ നടക്കട്ടെ, നമ്മുടെ എല്‍ദോജി, ആരാധ്യ എല്‍ദോജി, വണക്കം ങ്കേ.
















