കേരളത്തില്‍ ഉണ്ടായ കലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തഫലം കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്ന ഒരുജില്ലയാണ് ഇടുക്കി. പൂര്‍ണ്ണമായി കാര്‍ഷികവൃത്തിയെ ആശ്രയിച്ചുകഴിയുന്ന ഒരുജനതയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകം കാലാവസ്ഥതന്നെയാണ്. മണ്‍സൂണിനെ ആശ്രയിച്ച് ഭൂമിപാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന പലരും മഴയില്ലാതെ അത് നിര്‍ത്തേണ്ട അവസ്ഥയിലാണ്. കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം പാട്ടക്കൃഷിക്കാര്‍ക്ക് ലഭിക്കുകയുമില്ല.
കേരളത്തിന്റെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും ജലസേചനപദ്ധതികളുമുള്ള ഇടുക്കിക്ക് എന്താണ് സംഭവിച്ചതെന്ന് ശാസ്ത്രീയപഠനം നടത്തേണ്ടത് അത്യാവശ്യമാണ്. വര്‍ഷപാതത്തിന് കാരണമായ മതില്‍കെട്ടാന്‍ ചോലയില്‍ നടന്ന വനനശീകരണവും വന്‍ കൈയേറ്റങ്ങളും മണ്‍സുണ്‍ കാറ്റിന്റെ ഗതിമാറ്റത്തിന് കാരണമായി എന്നു മനസ്സിലാക്കാം. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന വന്‍തോതിലുള്ള കരിങ്കല്‍ ഖനനം തമിഴ്‌നാട്ടില്‍നിന്നുള്ള ഉഷ്ണക്കാറ്റിനെ ഇടുക്കിയിലെ മഞ്ഞുനിറഞ്ഞ ഭൂഭാഗത്തേക്ക് കടത്തിവിടുന്നതിനുകാരണമായി. അതോടെ ഇടുക്കിയുടെ താപനില വര്‍ധിക്കുകയും തണുപ്പ് വേണ്ട കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. കൂടാതെ മഴമേഘങ്ങളെ തണുപ്പിക്കേണ്ട വനഭൂമികള്‍ക്ക് അതിനുകഴിയാതെയായി. അതോടെ മഴമേഘങ്ങള്‍ പെയ്യാതെയായി. കൃഷിയെ മാത്രം ആശ്രയിച്ച് മലനാട്ടിലേക്ക് കുടിയേറിയവര്‍ വെറുംകൈയോടെ തങ്ങളുടെ സ്വപ്‌നഭൂമിയെ പിരിഞ്ഞ് മലയിറങ്ങുന്നകാലം വിദൂരമല്ല.
ജയകുമാര്‍, വേലിക്കകത്ത്
ബുദ്ധിജീവികള്‍ ജീവിച്ചിരിപ്പുണ്ട്
കേരളത്തില്‍നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണനും സിനിമാനടി രേവതിയും അടക്കം 47 ബുദ്ധിജീവികള്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് പ്രധാനമന്ത്രിക്ക് അയച്ചുവത്രെ. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത്, ന്യൂനപക്ഷ കൊലപാതകങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചും പവിത്രമായ ‘ശ്രീരാമനാമം’ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മുഴക്കുന്നതിനെതിരെയും രാജ്യം പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയുമെല്ലാം ചെയ്യുന്നതിനെതിരെയാണ് തുറന്നകത്ത്. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഓരിയിട്ടവരും ആത്മഹത്യാഭീഷണിമുഴക്കിയവരുമായ ബുദ്ധിജീവികള്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കത്തിനായി.
കേരളത്തില്‍ പിണറായി അധികാരത്തില്‍ വന്നതിനുശേഷം ഇവിടെയുണ്ടായ നിരവധി ദളിത് കൊലപാതകങ്ങള്‍ പീഡനങ്ങള്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കലാലയങ്ങളില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഉരുട്ടിക്കൊലകള്‍ ഇതെല്ലാം കത്തിലുണ്ടോ ആവോ? ഇല്ലെങ്കില്‍ അതെല്ലാം ചേര്‍ത്ത് കത്തിന്റെ ഒരു കോപ്പി പിണറായി വിജയനും നല്‍കാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രേവതിയും മുന്‍കൈ എടുക്കണം. ക്രമസമാധാനം സംസ്ഥാനത്തിന്റെ കീഴിലാണെന്ന് ബുദ്ധിജീവികള്‍ മറന്നോ? കോഴിക്കോട് ഏതാനും ദിവസംമുമ്പാണ് ഓവര്‍ സ്പീഡിനെ ചോദ്യം ചെയ്ത് ഒരു ഹിന്ദുയുവാവിനെ വാഹനത്തിന്റെ ഡ്രൈവറും സംഘവും ചേര്‍ന്ന് ക്രൂരമായ് മര്‍ദ്ദിച്ച് കൊന്നത്. കൊല്ലപ്പെട്ടത് ഹിന്ദുവായതിനാലും കൊന്നത് മുസ്ലീംങ്ങള്‍ ആയതിനാലും പത്രങ്ങള്‍ നിസ്സാരവല്‍ക്കരിച്ചു. ചാനലില്‍ അന്തിചര്‍ച്ചയും ഉണ്ടായില്ല. ഇതുപോലുള്ള എല്ലാ സംഭവങ്ങള്‍ക്കും മോദി അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്! അല്ലയോ ബുദ്ധിജീവികളേ. നിങ്ങളുടെ പക്ഷപാതപരമായ മനുഷ്യത്വം ഭാരതത്തിലെ ജനങ്ങള്‍ എന്നേ തിരിച്ചറിഞ്ഞു. ഇനി കുറച്ചുകൂടി മാധ്യമ ശ്രദ്ധകിട്ടാന്‍ നല്ലത് അവാര്‍ഡ് വാപസിയാണ്. അതും ആവാം. കൂട്ടത്തില്‍ അവാര്‍ഡിനോടൊപ്പം കിട്ടിയ കാശും തിരിച്ചുകൊടുക്കണം. പാവങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിക്കാമല്ലോ. നിങ്ങളുടെ ഇത്തരം വൃത്തികെട്ട കോപ്രായങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും.
തെരുവത്ത് രവീന്ദ്രന്‍, വേങ്ങര
ശാപം ഏറ്റുവാങ്ങരുതേ
സംശുദ്ധമായ രാഷ്‌ട്രീയം അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭരണരംഗത്തെ അഴിമതിയും സ്വജനപക്ഷപാതവും ഒരു തുടര്‍ക്കഥയായിരിക്കുന്നു. സ്വന്തം സില്‍ബന്ധികള്‍ക്ക് മേച്ചില്‍പ്പുറങ്ങള്‍ കിട്ടുവാനും ജനം തിരസ്‌കരിച്ചവരെ പുനരധിവസിപ്പിക്കാനുമായി നമ്മുടെ സംസ്ഥാനത്ത് എണ്ണമറ്റ കോര്‍പ്പറേഷനുകളും ബോര്‍ഡുകളും കമ്മീഷനുകളും ഇന്നുനിലവിലുണ്ട്. ഈ വെള്ളാനകള്‍ ഖജനാവ് തിന്നുമുടിയ്‌ക്കുന്നതില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും പരാതിയില്ല. കാരണം ഇന്നവര്‍, നാളെ നാം എന്നാണല്ലോ സൂത്രവാക്യം!
ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയും ഇതില്‍നിന്നും ഭിന്നമാണെന്ന് തോന്നുന്നില്ല. ഓരോമാസവും ഈ കമ്മീഷനുവേണ്ടി ലക്ഷങ്ങളാണ് ഖജനാവില്‍നിന്നും ചോര്‍ന്നുപോകുന്നത്. അവരുടെ പ്രതിബദ്ധത ഉദ്യോഗാര്‍ത്ഥികളോടായിരിക്കില്ല. മറിച്ച്, അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയ സര്‍ക്കാരിനോടാവുമല്ലോ. അഥവാ ഭരണം കയ്യാളുന്ന രാഷ്‌ട്രീയ കക്ഷികളോട്. എഴുത്തു പരീക്ഷക്കുശേഷം ഇന്റര്‍വ്യു നടക്കുന്ന തസ്തികകളെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊതുവെ ആശങ്കയുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല. യൂണിവേഴ്സിറ്റി കോളേജ് സംഭവവും റാങ്ക് ലിസ്റ്റും വിവാദമായതോടെ പിഎസ്‌സിയെക്കുറിച്ചുണ്ടായിരുന്ന വിശ്വാസവും ചോര്‍ന്നുതുടങ്ങി.
ടി. സംഗമേശന്‍, താഴെക്കാട്
കോളനിവാസികളെ രക്ഷിക്കൂ
കാസര്‍കോട് ജില്ലയിലെ സീതാംഗോളി രാജീവ് ഗാന്ധി കോളനിയില്‍ 25 കുടുംബങ്ങള്‍ മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന പത്രവാര്‍ത്ത വായിച്ചു. സംസ്ഥാനത്തെ മറ്റിടങ്ങളിലെ കോളനിവാസികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സര്‍ക്കാര്‍ ഇവര്‍ക്കായി അനുവദിക്കുന്ന ഫണ്ട് എങ്ങോട്ട് പോകുന്നു? ഇതിന്റെ നിയന്ത്രണം ആരുടെ കൈകളിലാണ്? എക്കാലവും ഇക്കൂട്ടര്‍ ദുരിതമനുഭവിക്കേണ്ടി വരുന്നതെന്തുകൊണ്ട്? ജനാധിപത്യത്തിന്റെ വലിയപരാജയമല്ലേ ഇത് വ്യക്തമാക്കുന്നത്? ഇവരെ വോട്ടര്‍മാരായിമാത്രം കാണുന്നത് കഷ്ടംതന്നെ. കേരളത്തിലെ കോളനിവാസികളെ നരകജീവിതത്തില്‍നിന്നും കരകയറ്റണം.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
















