ന്യൂദല്‍ഹി: ശതകോടികള്‍ ഒഴുകുന്ന ഇന്ത്യയിലെ അനധികൃത ബീഫ് വ്യവസായം വലിയൊരു ദേശീയ സുരക്ഷാ പ്രശ്‌നമായി വളരുന്നു. ബംഗ്ലാദേശിലേക്ക് കന്നുകാലികളെ കള്ളക്കടത്തു നടത്തുന്ന മാഫിയയെ ഇപ്പോള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്് ഭാരതത്തിന്റെ അതിര്‍ത്തി രക്ഷാ സേനയാണ്. കാലികളെ വാഴത്തടകളില്‍ ചേര്‍ത്ത് കെട്ടി ഗംഗാ നദിയുടെ കൈവഴികളിലൂടെ ഒഴുക്കി വിട്ടാണ് ഇപ്പോള്‍ ബംഗ്ലാദേശിലേക്ക് കടത്തിക്കൊണ്ടിരിക്കുന്നത്. ചതുപ്പു നിറഞ്ഞ ഈ പ്രദേശങ്ങളില്‍ അവയെ തടയുക അതീവ ദുഷ്‌ക്കരമാണ്. എങ്കിലും ബി എസ് എഫ് ജവാന്മാരുടെ സാന്നിദ്ധ്യം കാലിക്കടത്തുകാര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. അതിനെ മറികടക്കാന്‍ അവര്‍ കണ്ടെത്തിയിരിക്കുന്ന ഏറ്റവും പുതിയ മാര്‍ഗ്ഗം ഞെട്ടിപ്പിക്കുന്നതാണ്. ഒഴുക്കി വിടുന്ന കാലികളുടെ കഴുത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കുന്നതാണ് ഏറ്റവും പുതിയ രീതി. അതിര്‍ത്തി രക്ഷാ സേനയിലെ സൈനികരെ ലക്ഷ്യം വച്ചുള്ള കെണിയാണ് ഇത്. കാന്നുകാലികളെ ചേര്‍ത്തു കെട്ടിയിരിക്കുന്ന കയറില്‍ തന്നെയാണ് ആര്‍ഡിഎക്‌സ് പോലുള്ള ഉഗ്ര സ്‌ഫോടകവസ്തുക്കളും ഘടിപ്പിച്ചിരിക്കുന്നത്. നദിയിലൂടെ കള്ളക്കടത്തുകാര്‍ ഒഴുക്കിവിടുന്ന കന്നുകാലി കൂട്ടത്തെ ഈ കയറില്‍ പിടിച്ചു രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊട്ടിത്തെറിക്കും. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാകൃതവും ക്രൂരവുമാണ് ഇപ്പോള്‍ കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഈ രീതി എന്ന് സൈനികര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ 365 കാലികളെ കടത്തുകാരില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതായി ബി എസ് എഫ് പറഞ്ഞു. ബക്രീദുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ മാംസച്ചന്തകളില്‍ ഉണ്ടാകാന്‍ പോകുന്ന ബീഫിന്റെ വലിയ വിലക്കയറ്റത്തില്‍ നോട്ടമിട്ടാണ് കള്ളക്കടത്തുകാര്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ സജീവമായിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മയക്കു മരുന്നു കള്ളക്കടത്തുകാര്‍ എറിഞ്ഞ നാടന്‍ ബോംബ് പൊട്ടി സൈനികരുടെ ചില ഉപകരണങ്ങള്‍ തകര്‍ന്നിരുന്നു.
















