ന്യൂദല്‍ഹി: ബിജെപിയുടെ വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‌വാദി പാർട്ടി എം.പി അസം ഖാൻ നടത്തിയ മോശം പരാമർശത്തിനെതിരെ രുക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
ഒരു വനിതാ ചെയര്‍പേഴ്‌സണെ സംബോധന ചെയ്യുമ്പോള്‍ മാനിക്കേണ്ട മര്യദകൾ അദ്ദേഹം പാലിച്ചില്ല. സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുത്തലാഖ് ബില്ലിന്‍ മേല്‍ നടന്ന ചര്‍ക്കിടയിലാണ് സഭ നിയന്ത്രിച്ചിരുന്ന രമാദേവിയോട് അസംഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറില്‍ ഇരിക്കുകയായിരുന്ന രമാദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അസംഖാന്റെ പരാമർശം.
സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസംഖാനെതിരെ വനിത എം.പിമാർ പാർട്ടിഭേദമില്ലതെയാണ് ശബ്ദം ഉയർത്തിയത്. അസംഖാനെതിരെ നടപടി ആവശ്യപ്പെട്ട് ലോക് സഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. അസംഖാനെ സസ്‌പെൻഡ് ചെയ്യണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
ഇതിനിടെ അസംഖാനെ ന്യായീകരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. സോണിയാ ഗാന്ധിക്ക് നേരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ലോക് സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞത് പാർലമെന്റിൽ ബഹളത്തിന് ഇടയാക്കി. സ്ത്രീകളുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട വിഷയം രാഷ്‌ട്രീയവത്ക്കരിക്കരുതെന്ന മറുപടിയാണ് കോൺഗ്രസിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നൽകിയത്.
അസം ഖാന്‍ മുന്‍പും ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവന നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടിയും എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന ജയപ്രദക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ ജയപ്രദയെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നായിരുന്നു അസംഖാന്റെ പരാമർശം.
















