മലയാള സാഹിത്യത്തിന് ആറ്റിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച കവി. പ്രസിദ്ധി നേടണമെന്നാഗ്രഹിക്കാത്ത, എഴുതുന്നതൊക്കെയും നന്നായിരിക്കണമെന്ന് നിര്‍ബന്ധമുള്ള മഹാകവി. കവിത പഠിപ്പിക്കാനിഷ്ടമില്ലാതിരുന്ന അധ്യാപകന്‍. കവിത ആര്‍ക്കും പഠിപ്പിക്കാന്‍ കഴിയില്ല, അത് അനുഭവിക്കാനേ കഴിയുകയുള്ളുവെന്ന് പഠിപ്പിച്ച കവി. ക്ലാസിസത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ കവി.
കുറച്ചേ എഴുതിയുള്ളൂ, എല്ലാം ശ്രദ്ധിച്ചുമാത്രം. എഴുതിക്കഴിഞ്ഞാല്‍ ഒന്നും വെട്ടിക്കളയേണ്ട പുനരെഴുത്തും വേണ്ട, എല്ലാമെല്ലാം കിറുകൃത്യം. ഒന്നിനും ധൃതിയില്ല. പതുക്കെ മതി, കുറച്ച് മതി, എന്നാല്‍ ശ്രദ്ധിച്ച് വേണമെന്ന നിര്‍ബന്ധം മലയാളത്തിന് സമ്മാനിച്ചത് ആസ്വാദകര്‍ ഹൃദയത്തിലേറ്റിയ ഒട്ടേറെ കവിതകളാണ്. ‘വേഗം നടക്കുന്നോരാളുകളെല്ലാരും ഞാനൊരമാന്തക്കൊടിമരമല്ലോ’ (സ്വകാര്യം) എന്ന് അദ്ദേഹം തന്നെ സ്വയം വിലയിരുത്തി.
1957ല്‍ രചിച്ച ‘കവിത’ പുസ്തകരൂപത്തില്‍ പുറത്തുവന്നത് രണ്ടു ദശാബ്ദത്തിനുശേഷമാണ് എന്നത് ഈ അമാന്തത്തിന് ഉദാഹരണമാണ്. സഞ്ചാരപ്രിയനായിരുന്നു, ഓരോ യാത്രകളും ഒരോ അനുഭവങ്ങളാക്കി. ഹൃദയത്തിലേക്കെടുക്കുന്ന കാഴ്ചകള്‍ക്കിടയില്‍ താനാണ് അതിലെ അനുഭവസ്ഥനെന്ന് സാക്ഷ്യപ്പെടുത്തി. എല്ലാം മനസ്സില്‍ പതിപ്പിക്കും. വിശകലനം നടത്തും. കടലാസിലേക്കെഴുതുന്ന വാക്കുകള്‍ വായനക്കാരനിലും ആസ്വാദകരിലും എഴുത്തുകാരനിലുമുണ്ടാക്കുന്ന പ്രതിഫലനങ്ങളെ വിലയിരുത്തും. ആര്‍ക്കും ഉപദ്രവമില്ലാതെ ശ്രദ്ധിച്ച് മാത്രം എഴുതും. അതുകൊണ്ടുതന്നെ നിരൂപകരുടെ വിമര്‍ശന ശരങ്ങളേല്‍ക്കാത്തവയായിരുന്നു ആറ്റൂര്‍ കവിതകള്‍. നിരൂപകര്‍ ഉദാഹരണങ്ങള്‍ ഏറെനിരത്തി മുന്നോട്ടു വെയ്‌ക്കുന്നൊരു വാദമായി ആറ്റൂര്‍.
മലഞ്ചെരുവിലെ കൊച്ചുഗ്രാമത്തില്‍നിന്ന് തുടങ്ങിയ യാത്രകള്‍. ഉത്സവവും കൊയ്‌ത്തും മെതിയും കണ്ടുവളര്‍ന്ന ബാല്യകൗമാരങ്ങള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയ കവിതക്കമ്പം. പേപ്പറില്‍ കുറിച്ച പുറംലോകം കാണാത്ത ചെറുവരികള്‍. കുടിയൊഴിപ്പിക്കലും അയിത്തവും കണ്ട് ഫ്യൂഡല്‍ വ്യവസ്ഥിതിയെ വെറുത്ത കുട്ടിക്കാലം. ഫ്യൂഡലിസത്തെ എതിര്‍ത്ത് പുതിയൊരാശയത്തിന്റെ ലോകത്തേക്ക് എത്തിപ്പെട്ട കൗമാരം. കവിതകള്‍ സമൂഹപരിവര്‍ത്തനത്തിന് പ്രയോജനമാകുമെന്ന തിരിച്ചറിവുണ്ടായത് കോളേജ് വിദ്യാര്‍ഥിയായിരിക്കേ. കവികളുടേയും സാഹിത്യകാരന്മാരുടേയും സങ്കേതമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തിയപ്പോള്‍ കവിതയെഴുത്ത് ഗൗരവമായിക്കണ്ടു. കോഴിക്കോട് പഠിക്കുമ്പോഴാണ് യുവശക്തി എന്ന പത്രത്തില്‍ ആദ്യകവിത പ്രസിദ്ധീകരിക്കുന്നത്.
വിമര്‍ശനസാഹിത്യം പഠിപ്പിക്കാനേറെ ഇഷ്ടപ്പെടുന്ന അധ്യാപകനായി. വളരെ വിപുലവും, കാലത്തിനനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതുമായ പാശ്ചാത്യവിമര്‍ശനം. അദ്ദേഹത്തിലെ അധ്യാപകനിലുമുണ്ടായിരുന്നു നിഷ്‌കര്‍ഷത. ഏതൊരു നല്ല അധ്യാപകനും ഒരു നല്ല വിദ്യാര്‍ഥിയാണ്. അവര്‍ പഠിക്കുകയാണ്, പഠിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പകരുക മാത്രമാണ് ചെയ്യുന്നത്. ഒരാശയം നാല്‍പതോ അന്‍പതോ കുട്ടികളില്‍ എത്തിക്കണമെങ്കില്‍ നടനായും, വെളിച്ചപ്പാടായും, കഥാകാരനായുമൊക്കെ മാറാന്‍ കഴിഞ്ഞാല്‍ മാത്രമെ യഥാര്‍ത്ഥ അധ്യാപകനാകുകയുള്ളു എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഭാഷാപാടവം ഉണ്ടെങ്കിലേ അധ്യാപനത്തില്‍ വിജയിക്കുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതില്‍ അദ്ദേഹം വിജയിച്ചു. ആധുനിക തമിഴ്‌സാഹിത്യം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതിലൂടെ അദ്ദേഹം ചെയ്തത് ഒരു ഭാഷയുടെ മൊഴിമാറ്റമായിരുന്നില്ല, ഒരു സംസ്‌കാരത്തിന്റെ തന്നെ വിവര്‍ത്തനമായിരുന്നു.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് വിവര്‍ത്തനത്തിലേക്ക് കടന്നത്. കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രം. കവിതകളുടെ എണ്ണം കുറവാണെങ്കിലും തേടിയെത്തിയതാകട്ടെ നിരവധി വിലമതിക്കുന്ന പുരസ്‌കാരങ്ങളായിരുന്നു.സഹ്യനേക്കാള്‍ തലപ്പൊക്കം
















