വിജയനുണ്ടാക്കിക്കൊടുത്ത ഒരു പേരുണ്ട് ബ്രണ്ണന്‍ കോളേജിന്. പുനത്തില്‍ കുഞ്ഞബ്ദുള്ളയും അക്ബര്‍ കക്കട്ടിലുമൊക്കെകഴിഞ്ഞാല്‍ ഊരിപ്പിടിച്ച വടിവാളും ഉയര്‍ത്തിപ്പിടിച്ച വെട്ടുകത്തിയുമൊക്കെയാണ് കോളേജിന് ആകെ പറയാനുള്ളത്. അതങ്ങ് മംഗലാപുരത്ത് തുടങ്ങി ഇപ്പോള്‍ രാജ്യമൊട്ടാകെ പരന്നുകഴിഞ്ഞു.
വിജയന്റെ ബ്രണ്ണന്‍ അഭ്യാസങ്ങളുടെ ചുവടുപിടിച്ചാണ് മഹാപ്രതിഭയായ എ.കെ. ബാലന്‍ ആ കളരിയില്‍നിന്ന് പുറത്തുവരുന്നത്. ബാലന്‍, പാര്‍ട്ടി അകപ്പെടുന്ന എ ക്ലാസ് പ്രതിസന്ധികളില്‍ രക്ഷകനാണ്. നിയമപണ്ഡിതനാകയാലാകണം അദ്ദേഹത്തെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാകുന്ന പീഡനക്കേസുകളൊക്കെ അന്വേഷിക്കാന്‍ സിഐഡി വേഷം കെട്ടിയിറക്കുന്നത്. അത്തരമൊരു അന്വേഷണത്തിന്റെ വഴിയിലാണല്ലോ ബാലന്‍ തീവ്രത അളക്കുന്ന യന്ത്രം കണ്ടുപിടിച്ചതും അതുവഴി പാര്‍ട്ടി സഖാക്കന്മാര്‍ക്ക് പലര്‍ക്കും തീവ്രത പോരെന്ന് കണ്ടെത്തിയതും.
ബ്രണ്ണനില്‍ വിരിഞ്ഞ ഇതിഹാസങ്ങളില്‍ ഒട്ടുമുക്കാലിന്റെയും പ്രകടനമികവിന്റെ ആഴവും പരപ്പും അറിഞ്ഞവരൊക്കെ ഇതൊക്കെ എങ്ങനെ എന്ന് അതിശയിച്ചുപോന്നിട്ടുണ്ട്. ആ അമ്പരപ്പിനും ആകാംക്ഷയ്‌ക്കുമുള്ള ഉത്തരമാണ് ഒടുവില്‍ കണ്ട ഫല്‍ഗുണന്‍ സാര്‍.
ഫല്‍ഗുണന്‍ സാറ് പാവമാണ്. ആരെയും ഉപദ്രവിക്കില്ല. യൂണിവേഴ്‌സിറ്റി കോളേജിലെയും ആര്‍ട്‌സ് കോളേജിലെയും സംസ്‌കൃതകോളേജിലെയുമൊക്കെ എസ്എഫ്‌ഐക്കാരെപ്പോലെയാണ് ബ്രണ്ണനിലും കാര്യങ്ങളുടെ കിടപ്പ്. പ്രിന്‍സിപ്പാളെന്നൊക്കെ പറയാമെന്നേയുള്ളൂ. കോളേജ് ഭരിക്കുന്നത് എസ്എഫ്‌ഐക്കാരാണ്. അവര് പറയുമ്പം ഫല്‍ഗുണന്‍സാറ് കോളേജില്‍ വരും. അവര് പറയുമ്പം പോകും. പഠിപ്പിക്കാന്‍ പറഞ്ഞാ അറിയാവുന്നതുപോലൊക്കെ പഠിപ്പിക്കും. സമരിക്കാന്‍ പറഞ്ഞാലും അതന്നെ. അതിപ്പോള്‍ ഇന്നയാള് പറയണമെന്ന്‌പോലും ഫല്‍ഗുണന്‍സാറിന് നിര്‍ബന്ധമില്ല. ആരായാലും മതി, എസ്എഫ്‌ഐ ആകണമെന്നേ ഉള്ളൂ. നേതാക്കന്മാരാണേല്‍ പറയണമെന്നുമില്ല. ആംഗ്യം കാട്ടിയാല്‍ മതി. സാറ് എന്തും ചെയ്യും.
ബ്രണ്ണന്‍ കോളേജിന്റെ തിരുമുറ്റത്ത് എബിവിപി പ്രവര്‍ത്തകര്‍ കൊടി നാട്ടിയപ്പോള്‍ അതെടുത്ത് മാറ്റണമെന്ന് ഫല്‍ഗുണന്‍ സാറിനോട് ആരാണ് നിര്‍ദേശിച്ചതെന്ന് അറിയില്ല. കാമ്പസില്‍ ഒരു കൊടിയും പാടില്ലെന്നാണ് പൊതുവേ ഒരിത്. എന്നാല്‍ ആ ഒരിത് ആദ്യം ലംഘിക്കുന്നത് എല്ലായിടത്തും സിപിഎം സാറന്മാരാണ്. കേരളത്തില്‍ എല്ലാ വകുപ്പിലുമുള്ള ഒരു പ്രത്യേകം ഇനമാണിത്. സിപിഎം പോലീസുകാര്, സിപിഎം ബാങ്കുദ്യോഗസ്ഥര്, സിപിഎം അധ്യാപകര്… ചുമട്ടുതൊഴിലാളി യൂണിയന്‍ പോലെ എല്ലായിടത്തും പാര്‍ട്ടിക്കൊടി കുത്തിയാണ് അഭ്യാസം. സിപിഎം അധ്യാപക സംഘടനക്കാരുടെ കൊടി പാറാത്ത കോളേജ് കാമ്പസുകള്‍ വിരളമാണ്.
ഇപ്പറഞ്ഞ കൂട്ടര്‍ കോളേജില്‍ വരുന്നതുതന്നെ പിള്ളേരെ വിളിച്ചുകൂട്ടി സമരിപ്പിക്കാനാണ്. കൊടിയടിക്കാനും വടിപിടിക്കാനും വരെ പണമെറിഞ്ഞ് പാര്‍ട്ടി വളര്‍ത്താന്‍ നേതാക്കന്മാര്‍ കെട്ടിയിറക്കുന്ന അധ്യാപകപ്പടയുടെ തേര്‍വാഴ്ചയാണ് കേരളത്തിലെ മിക്കവാറും കോളേജുകളില്‍ അരങ്ങുവാഴുന്നത്. സാറന്മാര്‍ കൊടിവെച്ച് കഴിയുമ്പോള്‍ കുട്ടിസഖാക്കള്‍ കൊടി പൊക്കും. ഫല്‍ഗുണന്‍ സാറിനെപ്പോലുള്ളവര്‍ പൊക്കാന്‍ കൂട്ടുനില്‍ക്കും. പിന്നെ ആ കൊടി മാത്രമേ കാമ്പസില്‍ പാടുള്ളൂ എന്ന് തിട്ടൂരമിറക്കും. സര്‍ക്കാര്‍ കോളേജില്‍ പാര്‍ട്ടി ഓഫീസ് തുറക്കും. അവിടെ വടിവാളും കട്ടപ്പാരയും ബോംബും പോലുള്ള പഠനായുധങ്ങള്‍ സമാഹരിക്കും. വെള്ളമടിക്കും, പെണ്ണുപിടിക്കും, താടി വളര്‍ത്തും, മീശ വളര്‍ത്തും, മുട്ടോളം മുട്ടറ്റം മുടിയും വളര്‍ത്തും. ഇതിനെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണസഖാവ് മുതല്‍ കെ.എന്‍. ബാലഗോപാല്‍ വരെയുള്ള മാന്യന്മാര്‍ സര്‍ഗാത്മക വിദ്യാര്‍ത്ഥി പ്രവര്‍ത്തനം എന്ന് പറയുന്നത്.
ഫല്‍ഗുണന്‍ സാറ് എബിവിപിക്കാരുയര്‍ത്തിയ കൊടിയും കൊടിമരവും പിഴുതെടുത്ത് ഏമാന്മാര്‍ക്ക് കാഴ്ചവെക്കുന്ന ബ്രണ്ണന്‍ അപാരതയ്‌ക്ക് മുമ്പാണല്ലോ പാട്ടുപാടിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ സര്‍ഗാത്മക പോരാളികള്‍ അഖില്‍ എന്ന ചെറുപ്പക്കാരന്റെ നെഞ്ചിന്റെ ആഴം പരിശോധിച്ചത്. പാട്ട് എഴുതിപ്പാടാന്‍ ഉപയോഗിച്ച ഹീറോ പേനകൊണ്ട് സ്വയം കുത്തിയതാണയാള്‍ എന്നാണ് എസ്എഫ്‌ഐ ജില്ലാ കമ്മറ്റി കണ്ടെത്തിയത്. ‘എസ് കത്തി’ കണ്ടുപിടിച്ച വിജയന്റെ സ്‌കൂളിലാണല്ലോ ഇമ്മാതിരി മുതലുകള്‍ ഉണ്ടാകുന്നതെന്നതാണ് ഒരാശ്വാസം.
യൂണിവേഴ്‌സിറ്റി കോളേജിലെ കൊള്ളരുതായ്‌മകളത്രയും പൊട്ടിയൊലിച്ച് വാര്‍ത്തയായി പരന്നതോടെ എകെജി സെന്ററിലടക്കം ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അത്രയ്‌ക്ക് ദുര്‍ഗന്ധമാണ് ആ കാമ്പസില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്ക്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നതിനുപകരം അശ്ലീലം അനാവശ്യം അസംബന്ധം എന്നെഴുതിച്ചേര്‍ക്കണം ആ വെള്ളക്കൊടിയില്‍. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും ഭയക്കണം എസ്എഫ്‌ഐക്കാരെ എന്നതാണ് അവസ്ഥ.
അഖിലിനെ കുത്തിവീഴ്‌ത്തിയ സംഭവത്തിനുശേഷം നടന്ന ചര്‍ച്ചകളില്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ അധ്യാപകരും പ്രിന്‍സിപ്പാള്‍മാരും തങ്ങള്‍ നേരിട്ട ഭീഷണിയുടെ കഥകള്‍ വിവരിക്കുകയാണ്. വിക്‌ടോറിയ കോളേജില്‍ വിരമിച്ച പ്രിന്‍സിപ്പാളിന് കുഴിമാടമൊരുക്കിയതും മഹാരാജാസില്‍ പ്രിന്‍സിപ്പാളിരുന്ന കസേര കത്തിച്ചതുമൊക്കെ സര്‍ഗാത്മക അഭ്യാസങ്ങളായിരുന്നു എന്ന് വാഴ്‌ത്തുന്നവരാണ് നാട് ഭരിക്കുന്നത്. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍മുതല്‍ പിആര്‍ വകുപ്പ് എല്ലായിടത്തും പഴേ സഖാക്കന്മാര്‍ കുടിപാര്‍ക്കുന്നുണ്ട്.
ഇപ്പറഞ്ഞതൊന്നും നേരിടേണ്ടെങ്കില്‍ കുറഞ്ഞത് ഒരു ഫല്‍ഗുണന്‍ സാറെങ്കിലുമാവണം. കേരളമൊന്നാകെ വട്ടംനിന്ന് സാറേന്ന് നീട്ടിവിളിക്കേണ്ട പണിയാണ് പ്രൊഫസര്‍ ഫല്‍ഗുണന്‍ ചെയ്തത്. ജ്ഞാനം ശീലം ഏകത എന്നെഴുതിയ കൊടിയും പിഴുത് എസ്എഫ്‌ഐ കൊടികള്‍ക്ക് നടുവിലൂടെ ഫല്‍ഗുണന്‍ സാറ് നടന്നുപോകുന്ന കാഴ്ച കണ്ടാല്‍ ആര്‍ക്കാണ് അത് വിളിക്കാന്‍ തോന്നാത്തത്.
















