എത്രയോ നാളത്തെ നിരന്തരപരിശ്രമത്താലാണ് ഓരോ ഉദ്യോഗാര്‍ത്ഥിയും പിഎസ്സി പരീക്ഷയില്‍ വിജയിച്ച് റാങ്ക് പട്ടികയില്‍ കടന്നുകുടുന്നതെന്ന് പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും മനസ്സിലാകും. അതില്‍ യോഗ്യര്‍ മാത്രമേ ഇടംപിടിക്കുവെന്ന വിശ്വാസമാണ് ഓരോ ഉദ്യോഗാര്‍ത്തിയെയും ഈ കഠിന പരിശ്രമത്തിന് പ്രാപ്തനാക്കുന്നത്. ഇന്ത്യയിലെ ഏത് പബ്ലിക്സര്‍വ്വീസ് കമ്മീഷന്റെ പ്രവര്‍ത്തനവും സുതാര്യതയും പരിശോധിച്ചാല്‍ അതില്‍ ഏറ്റവും വിശ്വസനീയമായത് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ തന്നെയായിരിക്കും എന്നതില്‍ കുറച്ചുകാലം മുന്നേവരെ സംശയം ഇല്ലായിരുന്നു. എന്നാല്‍ അതിലുള്ള വിശ്വാസവും പിണറായി സര്‍ക്കാരും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും തകര്‍ത്തുകളഞ്ഞു. യോഗ്യരായവരെ കടത്തിവിടുന്ന മുന്‍വാതില്‍ കൂടാതെ പാര്‍ട്ടികര്‍ക്കുവേണ്ടി മുട്ടിയാല്‍ തുറക്കുന്ന ഒരു പിന്‍വാതില്‍കുടി അവിടെ ഉണ്ടെന്നാകാര്യം സര്‍ക്കാര്‍ ജോലിതേടുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും ഞെട്ടലോടെയാണ് കേട്ടത്.
ഒരു സ്വയംഭരണ സ്ഥാപനമെന്നനിലക്ക് പിഎസ്സിക്ക് ആരെയും ഭയക്കാതെ അതിന്റെ നടപടിക്രമങ്ങള്‍ മുന്നിട്ട് കൊണ്ടുപോകുവാന്‍ കഴിയേണ്ടതാണ്. എന്നാല്‍ രാഷ്‌ട്രീയ താല്പര്യമുള്ള അംഗങ്ങളെ തിരുകികയറ്റിയതോടെ പിഎസ്സിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ബ്രാഞ്ച് ആയിമാറി. അവിചാരിതമായി കേരളാ യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ ക്രിമിനലുകള്‍ പിഎസ്സി പട്ടികയില്‍ ഒന്നാം റാങ്കോടെ വന്നപ്പോള്‍ മാത്രമാണ് അത് ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഒരാള്‍ ഹാജരാക്കിയ അമ്പെയ്‌ത്ത് മത്സര സര്‍ട്ടിഫിക്കറ്റ് പോലും വ്യാജമായിരുന്നു. അതുപോലും കണ്ടുപിടിക്കാന്‍ പിഎസ്‌സിക്ക് കഴിഞ്ഞില്ല എന്നറിയുമ്പോള്‍ ഇതിനുമുമ്പ് എത്രയോ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകള്‍ പിന്‍വാതിലിലൂടെ ഗവണ്‍മെന്റ് സര്‍വ്വീസില്‍ കയറിപറ്റി കാണും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള എല്ലാനിയമനങ്ങളെപ്പറ്റിയും അന്വേഷിക്കണം.
ജയകുമാര്‍, വേലിക്കകത്ത്
ജനാധിപത്യം അടിച്ചേല്‍പ്പിക്കേണ്ടതോ?
നല്ല ഭരണം പ്രാവര്‍ത്തികമാക്കി ജനത്തിന്റെ വിശ്വാസം നേടിയെടുക്കുമ്പോള്‍ ഒരു ഭരണാധികാരി തികച്ചും ജനപ്രിയനാകുന്നു. മറിച്ച് ദുര്‍ഭരണം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ സ്വാഭാവികമായും കഴിയാത്ത ജനവിഭാഗത്തെ വീണ്ടും ഗുണ്ടായിസത്തിലൂടെയും ഭീഷണിപ്പെടുത്തിയും വരുതിയില്‍നിര്‍ത്താന്‍ശ്രമിക്കുന്നു. ഇതിനായി നിയമം നടപ്പിലാക്കേണ്ട പോലീസ് സേനയെകൊണ്ടുപോലും ശ്രമിക്കുന്നത് ദു:ഖകരംതന്നെ. രാഷ്‌ട്രീയ സ്വാധീനങ്ങളെ അതിജീവിക്കാന്‍ പോലീസിന് കഴിയാത്ത അവസ്ഥ രാഷ്‌ട്രീയ പാപ്പരത്വത്തെയാണ് കാണിക്കുന്നത്.
സുരേഷ് കെ. നായര്‍
ഐഎസ്ആര്‍ഒയും അന്‍സാരിയും
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കിയതിന് പിന്നില്‍ മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ കരങ്ങളുണ്ടെന്ന മുന്‍ റോ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദിന്റെ വെളിപ്പെടുത്തല്‍ വളരെയധികം ഗൗരവമര്‍ഹിക്കുന്നു.
ഈ രാജ്യത്തെ ഉപരാഷ്‌ട്രപതിയായിരുന്ന ഒരാള്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. പല രാജ്യങ്ങളിലും സ്ഥാനപതിയായിരുന്ന ഈ വ്യക്തി എന്തെല്ലാം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടാകും. നര സിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍തന്നെ സംശയത്തിന്റെ നിഴലിലുള്ള ഒരാള്‍ എങ്ങനെ രണ്ടുപ്രാവശ്യം ഈ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതി ആയി. ആരൊക്കെയാണ് ഇയാളെ ഉപരാഷ്‌ട്രപതിയാക്കാന്‍വേണ്ടി പ്രവര്‍ത്തിച്ചത്. ചൈനയിലേതുപോലയോ ഉത്തര കൊറിയയിലേതുപോലെയോ ഒരു നടപടി എടുക്കാന്‍ സാധ്യമല്ല. എന്നിരുന്നാലും ഒരു സമഗ്ര അന്വേഷണം നടത്തി സകല വിവരങ്ങളും പൊതുജന സമക്ഷം കൊണ്ടുവരേണ്ടതാണ്. വിഷച്ചെടിയെ വേരോടെ പിഴുതെടുത്ത് വെളിച്ചത്ത് ഇടേണ്ടതാണ്. ഉന്നതശ്രേണിയിലുള്ള രാജ്യവിരുദ്ധ വിഘടനശക്തിയുടെ പിടിയിലമര്‍ന്നാണ് ഈ രാജ്യം ഇതേവരെ ഭരിക്കപ്പെട്ടുകൊണ്ടിരുന്നത് എന്നുവേണം കരുതാന്‍.
ഹമീദ് അന്‍സാരി, ചിദംബരം, അഹമ്മദ് പട്ടേല്‍ എന്നിവരില്‍ മാത്രം ഒതുങ്ങി നില്‍കുന്ന ഒന്നല്ല ഈ ദേശവിരുദ്ധത. സമയബന്ധിതമായി എല്ലാവശങ്ങളേയും കണക്കിലെടുത്ത് ഒരു സമഗ്ര അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കണം. അന്വേഷണ വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ഇതേപോലുള്ള അന്‍സാരിമാര്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുകയുള്ളൂ.
രഘുമോഹന കുമാര്‍, എളമക്കര
അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്!
മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത് വായിച്ചു. ശബരിമല സംഭവത്തില്‍ ചില ഉന്നതര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ചില പോലീസ് ഉദ്യോഗസ്ഥര്‍ നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറിയെന്നുമുള്ള പ്രസ്താവന കണ്ടു! ചിലതുകുറിക്കട്ടെ, മുഖ്യമന്ത്രി വിശ്വാസികളെ വീണ്ടും അപമാനിക്കുകയാണോ? പോലീസിലും അയ്യപ്പ വിശ്വാസികളില്ലേ? ശബരിമല പാര്‍ട്ടിനയം നടപ്പാക്കാനുള്ള സ്ഥലമല്ല. അഹങ്കാരം ഇനിയും ശമിച്ചിട്ടില്ലെങ്കില്‍ വരും കാലങ്ങളില്‍ ഇതിനേക്കാള്‍ വലിയ തിരിച്ചടി സമൂഹവും കാലവും കരുതിവച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും ഓര്‍ത്താല്‍ നല്ലത്.
ശ്രീജിത് വഞ്ഞോട്, മട്ടന്നൂര്‍
















