ചെന്നൈ: തമിഴ്‌നാട്ടില്‍ 16 ഭീകരര്‍ അറസ്റ്റിലായതോടെ പൊളിഞ്ഞത് ഭീകരരുടെ വന്‍ പദ്ധതി. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ 14 ഭീകരരെയും നാഗപട്ടണത്തു നിന്ന് രണ്ടു ഭീകരരെയും കഴിഞ്ഞ ദിവസമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ വന്‍ വര്‍ഗീയ കലാപം അഴിച്ചുവിടാനായിരുന്നു ഇവരുടെ പദ്ധതി.
അറസ്റ്റിലായ ഹസന്‍ അലി ഐഎസ് ഭീകരനാണ്. സ്‌ഫോടകവസ്തുക്കളും വിഷവും വാഹനങ്ങളും കത്തികളും ശേഖരിക്കാന്‍ നിയുക്തനായ ഇയാള്‍ക്കായിരുന്നു ഭീകര സംഘടനയിലേക്ക് ആളെ ചേര്‍ക്കാനുള്ള ചുമതലയും. അലിയെയും സഹായി ഹരീഷ് മുഹമ്മദിനെയും നാഗപട്ടണത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.
വഹാദത്ത് ഇ ഇസ്ലാമി, ജമായത്ത് വഹാദത്ത് ഉയ് ഇസ്ലാം അല്‍ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ്, അന്‍സാറുള്ള തുടങ്ങി നിരവധി ഭീകര സംഘടനകളാണ് ഇവര്‍ രൂപീകരിച്ചത്. ഇവയുടെ പേരില്‍ ഭീകരാക്രമണങ്ങള്‍ നടത്താനും കലാപം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനുമായിരുന്നു പദ്ധതി.
പിടിയിലായവര്‍ക്ക് ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബാക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ശനിയാഴ്ച വഹാദത്ത് ഇ ഇസ്ലാമി നേതാവ് സെയ്ദ് മുഹമ്മദ് ബുഖാരിയുടെ ചെന്നൈയിലെ വസതിയിലും ഹസന്‍ അലിയുടെയും ഹരീഷ് മുഹമ്മദിന്റെയും വസതികളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകളും മറ്റും പിടിച്ചെടുത്തിരുന്നു. ഒന്‍പത് മൊബൈല്‍ഫോണ്‍, 15 സിം കാര്‍ഡ്, ഏഴ് മെമ്മറി കാര്‍ഡ്, മൂന്ന് ലാപ്‌ടോപ്പ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്ക്, ആറ് പെന്‍ഡ്രൈവ്, രണ്ട് ടാബ്‌ലറ്റ്, മൂന്ന് സിഡികള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച് അറസ്റ്റ് ചെയ്തവര്‍ ഭീകരപ്രവത്തനങ്ങള്‍ക്കു വേണ്ടി അവിടെ പണം പിരിക്കുന്നവരായിരുന്നു.
















