കൊലപാതക രാഷ്‌ട്രീയത്തില്‍ വിഹരിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയോട് സിപിഎംകാരനായ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചിരിക്കുന്നു എസ്എഫ്‌ഐയെ ഏത് തത്വശാസ്ത്രമാണ് നയിക്കുന്നതെന്ന്! സ്പീക്കര്‍ സര്‍, ഈ ചോദ്യം താങ്കള്‍ എത്രയോ കാലം മുമ്പേ ചോദിക്കണ്ടതായിരുന്നു. എസ്എഫ് ഐക്കാര്‍ എസ്എഫ്‌ഐക്കാരെ കുത്തിയപ്പോള്‍ മാത്രമാണല്ലോ അങ്ങയുടെ ഹൃദയം നുറുങ്ങുന്നതും കരള്‍ പിടയുന്നതും!
എസ് എഫ് ഐ എത്രയോ കാലമായി അവിടെ ഏകാധിപതികളെ പോലെ താന്തോന്നിത്തരങ്ങളില്‍ അഭിരമിച്ചു കഴിയുന്നു. അവരുടെ അസഹിഷ്ണുതക്കിരയായി എത്ര പേരുടെ ജീവിതം ആ ക്യാമ്പസില്‍ പൊലിഞ്ഞിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ‘പ്രസ്റ്റീജിയസ്’ എന്ന് കണക്കാക്കപ്പെട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് വിട്ട് ഓടിപ്പോയിരിക്കുന്നു. ഏതാനും മാസങ്ങള്‍ മുമ്പല്ലേ അവിടെ ഒരു വിദ്യാര്‍ത്ഥിനി എസ്എഫ്‌ഐക്കാരുടെ നിരന്തര ശല്യം മൂലം ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞത്? ആ കുട്ടിയും കോളെജ് വിട്ടോടിപ്പോയില്ലേ?
ഈ കാമ്പസില്‍ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക കോളേജ് കാമ്പസുകളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന പല അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കുമല്ലോ. യൂണിവേഴ്‌സിറ്റി കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മോളി മെര്‍സില്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചില്ലേ, ആ കോളേജില്‍ എസ്എഫ് ഐയുടെ ‘ഇടിമുറി’ ഉണ്ടെന്നും അവര്‍ക്കെതിരായി ശബ്ദം ഉയര്‍ത്തുന്നവരെ ആ മുറിയില്‍ കൊണ്ട്‌പോയി മര്‍ദ്ദിച്ചവശരാക്കാറുണ്ടെന്നും. ഈവിധ അന്യായങ്ങള്‍ താങ്കളുടെ മൂക്കിനു താഴെ തന്നെയല്ലേ നടന്നു പോന്നത്? ആ കാമ്പസിലെ എസ്എഫ്‌ഐയുടെ കേന്ദ്രത്തില്‍ നിന്ന് എത്ര ആയുധങ്ങളാണ് പിടിച്ചെടുക്കപ്പെട്ടത്്! കുറച്ചു നാള്‍ക്ക് മുന്‍പ് മറ്റൊരു പ്രശസ്ത കലാലയത്തില്‍ എസ്എഫ്‌ഐക്കാര്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ അവയെല്ലാം ‘പണിയായുധങ്ങള്‍’ മാത്രമാണെന്നല്ലേ താങ്കളുടെ നേതാവായ മുഖ്യമന്ത്രി പറഞ്ഞത്? അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശിച്ച’വരമ്പത്ത് കൂലി’ കൊടുക്കാനുള്ള പണിയായുധങ്ങള്‍ അല്ലായിരുന്നോ അവയെല്ലാം? അങ്ങയുടെ കക്ഷിയും എസ് എഫ് ഐ പോലുള്ള അതിന്റെ പോഷക സംഘടനകളും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു കഴിഞ്ഞു. കാലദേശ ഭേദമില്ലാതെ മനുഷ്യനെ വിഘടിപ്പിച്ച് നിര്‍ത്തി കൊല്ലാക്കൊല ചെയ്യിക്കുന്ന ആ പ്രത്യയശാസ്ത്രം ലോകം തിരസ്‌ക്കരിച്ചു കഴിഞ്ഞു. അതിന്റെ അന്ത്യശ്വാസ കാലത്ത് നടത്തുന്ന വെപ്രാളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. അതും നിലക്കാന്‍ ഇനി വെറും അരനാഴികനേരം മാത്രം.
ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഏറ്റുമാനൂര്‍
















