കോട്ടയം: എബിവിപി നേതാവ് വിശാലിന്റെ വീരബലിദാനത്തിന് ബുധനാഴ്ച ഏഴു വയസ്സ്. 2012 ജൂലൈ 17നാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇസ്ലാമിക ഭീകരവാദികളുടെ അക്രമണത്തില്‍ വിശാല്‍ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റായിരുന്നു മുളക്കുഴ കോട്ട ശ്രീശൈലം വീട്ടില്‍ വിശാല്‍. മതതീവ്രവാദികളുടെ കത്തിക്കിരയാകുമ്പോള്‍ പ്രായം 19 വയസ്.
കോളേജിൽ നവാഗതവിദ്യാര്‍ഥികള്‍ക്ക് സ്വാഗതം ആശംസിക്കാന്‍ ജൂലൈ 16ന് എബിവിപി നടത്തിയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിശാല്‍. പരിപാടിക്കിടയിലേക്ക് ആയുധധാരികളായ പോപ്പുലര്‍ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് സംഘമെത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിശാലിനെ അക്രമിസംഘം മാരകമായി കുത്തിപരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം പുലര്‍ച്ചെ മരിച്ചു.
വിശാലിന്റെ മരണം സംബന്ധിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ അച്ഛന്‍ വേണുഗോപാലിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. വിശാലിന്റെ മരണം സമൂഹമനസ്സാക്ഷിയെ ബാധിച്ചതല്ലെന്നും ആസൂത്രിത കൊലപാതകമല്ലെന്നും ഒറ്റപ്പെട്ട സംഭവമാണെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. അതിനാല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിലൂടെ നീതിക്കായി വിശാലിന്റെ അച്ഛന്‍ നടത്തുന്ന പോരാട്ടത്തിന് തടയിടാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.
മകന്റെ കൊലയാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് നിയമ പോരാട്ട പാതയിലുള്ള അച്ഛന്റെ ദൃഢനിശ്ചയം. മറ്റൊരു പിതാവിനും ഇത്തരം ദുര്യോഗമുണ്ടാകരുതെന്നും അദ്ദേഹം പറയുന്നു. എയര്‍ഫോഴ്സ് സര്‍വീസിനുശേഷം നീണ്ടനാള്‍ പ്രവാസ ജീവിതം നയിച്ച വേണുഗോപാല്‍ മകന്റെ മരണത്തെ തുടര്‍ന്ന് മുളക്കുഴ കോട്ട ശ്രീശൈലം വീട്ടില്‍ ഇപ്പോള്‍ ഒറ്റക്കാണ് താമസം. നഴ്‌സായ ഭാര്യ സതിയും, മകന്‍ വിപിനും വിദേശത്താണ്.
















