ലോഡ്‌സ്: ത്രസിപ്പിക്കുന്ന ആവേശമുയര്‍ത്തി സൂപ്പര്‍ ഓവര്‍ വരെ നീണ്ട ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് കന്നിക്കിരീടം. ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്റ്റത്തില്‍ 241 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് അത്ര തന്നെ റണ്‍എടുത്തു. 84 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ലോകകിരീടം സമാനിച്ചത്. ബെന്‍ സ്റ്റോക്‌സ് തന്നെയാണ് കളിയിലെ കേമന്‍.
അര്‍ദ്ധസെഞ്ചുറിയടിച്ച ജോസ് ബട്ലറും ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. സ്റ്റേക്സും ബട്ലറും ചേര്‍ന്ന 110 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിനു വേണ്ടി പാഡണിഞ്ഞത് ബട്ലറും സ്റ്റോക്‌സും. ന്യൂസിലന്‍ഡിനായി പന്തെറിഞ്ഞത് ട്രെന്റ് ബോള്‍ട്ട്. ആദ്യ പന്തില്‍ സ്റ്റോക്‌സിന്റെ ഷോട്ടില്‍ ഇന്‍സൈഡ് എഡ്ജായി പന്ത് ഉയര്‍ന്നെങ്കിലും ബാറ്റ്‌സ്മാന്മാര്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ സിംഗിള്‍. അടുത്ത പന്തില്‍ സ്റ്റോക്‌സ് ബൗണ്ടറിയടിച്ചു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍. അഞ്ചാം പന്തില്‍ ഡബിള്‍. അവസാന പന്തില്‍ ബട്ലര്‍ ബൗണ്ടറി. ന്യൂസിലന്‍ഡിനു വിജയലക്ഷ്യം 16 റണ്‍സ്.

ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചര്‍ പന്തെടുത്തപ്പോള്‍ കിവീസിനായി ഇറങ്ങിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും ജിമ്മി നീഷവും. ആദ്യ പന്ത് വൈഡ്. തൊട്ടടുത്ത പന്തില്‍ ലോംഗ് ഓണിലേക്ക് പന്തടിച്ച നീഷം ഡബിള്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ ഡീപ് മിഡ്വിക്കറ്റിലൂടെ നീഷമിന്റെ സിക്‌സ്. വിജയലക്ഷ്യം 4 പന്തുകളില്‍ 7. അടുത്ത പന്തില്‍ ഡബിള്‍. മൂന്നു പന്തുകളില്‍ അഞ്ച്. തൊട്ടടുത്ത പന്തില്‍ വീണ്ടും രണ്ട് റണ്‍സ്. ലക്ഷ്യം രണ്ട് പന്തുകളില്‍ മൂന്ന്. അടുത്ത പന്തില്‍ ഒരു റണ്‍സ്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. രണ്ടാം റണ്ണിനോടിയ ഗപ്റ്റില്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന് കന്നിക്കിരീടം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റിന്റെ പ്രകടനം ഇംഗ്ലണ്ടിന് തുണയായി.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (30), റോസ് ടെയ്ലര്‍ (15), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (16), മാറ്റ് ഹെന്റി (4) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. മിച്ചല്‍ സാന്റ്നര്‍ (5), ട്രന്റ് ബോള്‍ട്ട് (1) പുറത്താവാതെ നിന്നു. കിവീസ് മധ്യനിരയെ തകര്‍ത്ത പ്ലങ്കറ്റിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. 74 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കിവീസിനെ മികച്ച നിലയിലേക്ക് കൊണ്ടുപോവുകയായിരുന്ന നിക്കോള്‍സ്- വില്യംസണ്‍ കൂട്ടുക്കെട്ട് തകര്‍ത്തത് പ്ലങ്കറ്റായിരുന്നു. രണ്ട് പേരേയും പുറത്താക്കിയത് പ്ലങ്കറ്റ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ നീഷാമിനേയും പ്ലങ്കറ്റ് മടക്കിയയച്ചു.
പ്ലങ്കറ്റിന് പുറമെ, വോക്സും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മാര്‍ക് വുഡിനും ജോഫ്ര ആര്‍ച്ചര്‍ക്കും ഒരോ വിക്കറ്റുണ്ട്. നേരത്തെ, മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.
















