ദോഹ: തൊഴില്‍ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ സന്നദ്ധ സംഘടനയായ പുനര്‍ജനിയുടെ ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തി. ചെങ്ങന്നൂര്‍ സ്വദേശി ഗോപകുമാര്‍, തിരുവനന്തപുരം സ്വദേശികളായ ആല്‍ബര്‍ട്ട്, വേണു എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവില്‍ പുനര്‍ജനിയുടെ ഇടപെടലില്‍ നാടണഞ്ഞത്.
തിരുവനന്തപുരം സ്വദേശി ഏജന്റ് മോഹന്‍ദാസ് ആണ് രണ്ടു മാസം മുമ്പ് ഇവര്‍ ഉള്‍പ്പെടെ ഏഴു പേരെ ഖത്തറിലെത്തിച്ചത്. മികച്ച ശമ്പളവും മെച്ചപ്പെട്ട ജോലിയും വാഗ്ദാനം ചെയ്ത് മോഹന്‍ദാസ് വന്‍തുക ഈടാക്കി. ദോഹയില്‍ എത്തിയാലുടന്‍ വിജയന്‍ എന്നയാള്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും മോഹന്‍ദാസ് ഇവരെ അറിയിച്ചു.
ദോഹയില്‍ എത്തിയ ഏഴ് പേര്‍ക്കും ലഭിച്ചത് കരാറില്‍ പറയുന്ന ജോലി ആയിരുന്നില്ല. വാഗ്ദാനം ചെയ്ത ജോലിയും വേതനവും ആവശ്യപ്പെട്ട് ഇവര്‍ വിജയനെ സമീപിച്ചെങ്കിലും അയാള്‍ കൈയൊഴിഞ്ഞു. ചതിക്കപ്പെട്ട ഇവര്‍, റംസാന്‍ ടെന്റുകളില്‍ നോമ്പുതുറയ്‌ക്കു വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ആദ്യ നാളുകളില്‍ ജീവന്‍ നിലനിര്‍ത്തിയത്. തലചായ്‌ക്കാന്‍ ഇടംകിട്ടാതെ വലഞ്ഞ ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത് പുനര്‍ജനിയാണ്. മൂന്നു പേര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്കു പോയി. കൊല്ലം സ്വദേശിയായ സന്തോഷിനെ കഴിഞ്ഞ മാസം പുനര്‍ജനി പ്രവര്‍ത്തകര്‍ നാട്ടിലേക്ക് കയറ്റി വിട്ടു.അവശേഷിച്ച മൂന്നു പേരും പുനര്‍ജനി പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ദോഹയില്‍ തുടരുകയായിരുന്നു.
ഇന്ത്യന്‍ എംബസിയുടെയും ഇന്ത്യന്‍ കമ്മ്യുണിറ്റി ബെനവൊലന്റ് ഫോറത്തിന്റെയും (ഐസിബിഎഫ്) സഹായത്തോടെ പുനര്‍ജനി പ്രവര്‍ത്തകര്‍ ഇവരുടെ യാത്രാരേഖകളും ടിക്കറ്റും ശരിയാക്കി ഞായറാഴ്ച രാത്രി എട്ടിന് മുംബൈയിലേക്ക് കയറ്റിവിട്ടു. മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ നാട്ടിലേക്കു പോയത്. ഇവരുടെ ബന്ധുക്കള്‍ സംസ്ഥാന പൊലീസില്‍ മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു. മോഹന്‍ദാസ് മുമ്പും ഇതുപോലെ ആളുകളെ ചതിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
















