റിയോ ഡി ജനീറോ: മൂന്ന് ടൂര്‍ണമെന്റുകളുടെ ഇടവേളയ്‌ക്കു ശേഷം കോപ്പ വീണ്ടും ബ്രസീലിന്. ഇന്നലെ പുലര്‍ച്ചെ മാരക്കാനയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്.
ഒരു ഗോളും ഒരു അസിസ്റ്റുമായി തകര്‍ത്തു കളിച്ച ഗബ്രിയേല്‍ ജീസസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയിട്ടും പതറാതെ കളിച്ചാണ് കാനറികള്‍ 2007നുശേഷം ആദ്യമായി കിരീടം കരസ്ഥമാക്കിയത്. ബ്രസീലിന് വേണ്ടി എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജീസസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പൗലോ ഗ്യുറേറോയുടെ വകയായിരുന്നു പെറുവിന്റെ ആശ്വാസഗോള്‍. ഈ ടൂര്‍ണമെന്റില്‍ ബ്രസീല്‍ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.
പരിശീലകന്‍ ടിറ്റെക്കു കീഴില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബ്രസീലിന്റെ ഒന്‍പതാം കോപ്പ അമേരിക്ക കിരീടമാണിത്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ബ്രസീല്‍ കോപ്പയില്‍ കിരീടം സ്വന്തമാക്കുന്നത്. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം ചൂടിയെന്ന റെക്കോര്‍ഡും ബ്രസീല്‍ കാത്തു. മൂന്നു ഗോളുമായി ബ്രസീല്‍ താരം എവര്‍ട്ടനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ ബ്രസീലിന്റെ തന്നെ അലിസനും ഫെയര്‍ പ്ലേ പുരസ്‌കാരം ബ്രസീല്‍ നായകന്‍ ഡാനി ആല്‍വ്‌സും നേടി.
കളിയുടെ 70-ാം മിനിറ്റിലാണ് ഗബ്രിയേല്‍ ജീസസ് മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡ് കണ്ടും പുറത്തുപോകുന്നത്. തുടര്‍ന്നു പത്തുപേരുമായി കളിക്കേണ്ടിവന്നിട്ടും പെറുവിന് കാനറികള്‍ക്കുമേല്‍ ആധിപത്യം നേടാന്‍ കഴിഞ്ഞില്ല. പെറു താരം സാംബ്രാനോയെ ഫൗള്‍ ചെയ്തതിനാണ് രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് മാച്ചിങ് ഓര്‍ഡറും ലഭിച്ചത്.
പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ബ്രസീല്‍ കളിയുടെ 15-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. പോരാട്ടം ചൂടുപിടിച്ചു വരുന്നതിനിടെയായിരുന്നു കളിയുടെ ദിശ മാറ്റി ബ്രസീല്‍ മുന്നിലെത്തിയത്. വലതുവിങ്ങിലൂടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനു തൊട്ടുവെളിയില്‍ തടയാനെത്തിയ പെറു ഡിഫറന്‍ഡറെ മറികടന്ന് ജീസസിന്റെ തകര്‍പ്പന്‍ ക്രോസ് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന എവര്‍ട്ടനെ ലക്ഷ്യമാക്കി നല്‍കി. പന്ത് കാലില്‍ കൊരുത്ത എവര്‍ട്ടന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ അനായാസം പെറു വല കുലുക്കി (1-0). ഗോളി മാത്രം മുന്നില്‍ നില്‍ക്കെ എവര്‍ട്ടന്റെ അനായാസ ഫിനിഷ്.
തുടര്‍ന്നും ബ്രസീല്‍ മുന്നേറ്റങ്ങളായിരുന്നു മത്സരത്തില്‍. ഇടയ്‌ക്ക് ഗ്യുറേറോയുടെ നേതൃത്വത്തില്‍ പെറുവും ചില മുന്നേറ്റങ്ങള്‍ നടത്തി. 44-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായി പെറു സമനില ഗോളും കണ്ടെത്തി. ബോക്‌സിനുള്ളില്‍ പെറു മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്രസീല്‍ താരം തിയാഗോ സില്‍വയുടെ കയ്യില്‍ കൊണ്ടതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു സമനില ഗോള്‍. വാറിന്റെ സഹായത്തോടെ ഒന്നുകൂടി ഉറപ്പിച്ച് റഫറി പെറുവിന് പെനാല്‍റ്റി അനുവദിച്ചു. പെറു നായകന്‍ പൗലോ ഗ്യൂറേറോയെടുത്ത കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസനെ മറികടന്ന് ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-1. കളി പരിക്ക് സമയത്തേക്ക് കടന്നതോടെ ബ്രസീല്‍ വീണ്ടും ലീഡെടുത്തു.പെറു ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞ ആര്‍തര്‍ ബോക്‌സിനു തൊട്ടുമുന്‍പില്‍ വച്ച് പന്ത് തൊട്ട് ഇടതുവശത്ത് ഗബ്രിയേല്‍ ജീസസിനു മറിച്ചു. പന്ത് കാലില്‍ കൊരുത്ത് പെറു ബോക്‌സിന്റെ ഒത്ത നടുക്കലേയ്‌ക്ക് നീങ്ങി ജീസസിന്റെ കിടിലന്‍ ഷോട്ട്, പന്ത് വലയില്‍. ഇതോടെ ആദ്യപകുതില്‍ കാനറികള്‍ 2-1ന് മുന്നില്‍.
രണ്ടാം പകുതിയിലും ബ്രസീലിന്റെ ആധിപത്യമായിരുന്നു. ഇതിനിടെ 70-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയാവുമെന്ന് തോന്നിച്ചു. എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ബ്രസീല്‍ 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൂന്നാം ഗോളും നേടി. പെറു ബോക്‌സിനുള്ളില്‍ എവര്‍ട്ടനെ പ്രതിരോധ ഭടന്‍മാര്‍ വീഴ്‌ത്തിയതിനായിരുന്നു പെനല്‍റ്റി. ‘വാറി’ന്റെ സഹായത്തോടെ റഫറി പെനല്‍റ്റി ഒന്നുകൂടി ഉറപ്പാക്കിയതിനു പിന്നാലെ പകരക്കാരന്‍ താരം റിച്ചാര്‍ലിസന്റെ കിക്ക് വലയില്‍ കയറിയതോടെ 12 വര്‍ഷത്തിനുശേഷം കോപ്പ അമേരിക്ക കിരീടം ബ്രസീലിന്റെ ഷോക്കേസിലേക്ക്.
എവര്‍ട്ടനും ആല്‍വസും അലിസണും കോപ്പയിലെ താരങ്ങള്‍
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിനൊപ്പം പ്രധാന പുരസ്‌കാരങ്ങളെല്ലാം സ്വന്തമാക്കി ബ്രസീലിയന്‍ താരങ്ങള്‍. കാനറി പ്രതിരോധത്തിലെ കരുത്തന്‍ ഡാനി ആല്‍വസ് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ ടോപ് സ്‌കോറര്‍ക്കുള്ള സ്വര്‍ണ പാദുകം മൂന്ന് ഗോളുമായി എവര്‍ട്ടണ്‍ സ്വന്തമാക്കി. മൂന്ന് ഗോളുകള്‍ നേടിയ പെറു നായകന്‍ പൗലോ ഗ്യുറേറോയെ മറികടന്നാണ് എവര്‍ട്ടണ്‍ സ്വര്‍ണ പാദകും നേടിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള അവാര്‍ഡ് ബ്രസീലിന്റെ അലിസണിന്.
ഡാനി ആല്‍വസിനെ സംബന്ധിച്ച് കരിയറിലെ 40-ാം കിരീടമാണിത്. ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് 36കാരനായ ആല്‍വേസ് ഇതുവഴി സ്വന്തമാക്കി. സ്പാനിഷ് ക്ലബ് സെവിയയ്‌ക്കുവേണ്ടി അഞ്ചും ബാഴ്സലോണക്കുവേണ്ടി 23ും യുവന്റസിനുവേണ്ടി രണ്ടും പിഎസ്ജിക്കുവേണ്ടി നാലും കിരീടങ്ങള്‍ ആല്‍വസ് നേടിയിട്ടുണ്ട്. കൂടാതെ ബ്രസീലിന്റെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളിലും രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പിലും അദ്ദേഹം പങ്കാളിയായി.
ഗോള്‍ഡണ്‍ ഗ്ലൗ നേടിയ അലിസണ്‍ ബെക്കറിനാകട്ടെ ഇത് സീസണിലെ മൂന്നാം ഗോള്‍ഡണ്‍ ഗ്ലൗവാണ്. നേരത്തെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അലിസണായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ.
















