ദിവസേന ഭരണപക്ഷത്തുനിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുവീഴുന്ന കര്‍ണാടകയില്‍ രാഷ്‌ട്രീയം ആകെ കലങ്ങിമറിയുന്നു. രാജിവച്ച ഭരണപക്ഷ എംഎല്‍എമാരുടെ എണ്ണം 14 ആയി. ഇവരില്‍ പതിനൊന്നുപേരും കോണ്‍ഗ്രസ്സുകാരാണ്. ഇവരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴും. രാജി സ്വീകരിക്കുമോയെന്ന് ബുധനാഴ്ച അറിയാം. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടക്കാന്‍, തങ്ങളേക്കാള്‍ ചെറിയവരായ ജനതാദള്‍ എസ്സിന് മുന്നില്‍ചെന്ന് മുട്ടുമടക്കിയതിന്റെ ഫലം കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടിരിക്കുന്നു. ബിജെപി വിരോധം മാത്രം കൈമുതലായുള്ള ഇത്തരമൊരു സഖ്യത്തിന് ആയുസ്സുണ്ടാവില്ലെന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടതാണ്.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ചൊല്ല്, കര്‍ണാടകയെ സംബന്ധിച്ചാവുമ്പോള്‍ ഏച്ചുകെട്ടിയത് ചിതറിപ്പോകും എന്നാക്കാം. പാര്‍ട്ടിയുടെ സാമാജികര്‍ ചിതറിത്തെറിച്ചുപോവുകയാണ് ഇപ്പോള്‍. ഹൈക്കമാന്‍ഡ് നിയോഗിച്ച കെ.സി. വേണുഗോപാല്‍ എന്ന മേല്‍നോട്ടക്കാരന്റെ കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കുന്നില്ല. പിന്‍വാതിലിലൂടെ ആയാലും കര്‍ണാടകം പിടിച്ചതോടെ പാര്‍ട്ടിയിലെ, തന്ത്രങ്ങളുടെ ആശാനായി വിശേഷിപ്പിക്കപ്പെട്ട വേണുഗോപാലിനിപ്പോള്‍ തലപുകയ്‌ക്കാനേ സമയമുള്ളൂ. മുംബൈയില്‍ ചര്‍ച്ച കൊടുമ്പിരിക്കൊള്ളുന്നു. രാജിക്കാര്‍ക്ക് മന്ത്രിസ്ഥാനംനല്‍കി തിരിച്ചുകൊണ്ടുവരാനാണത്രെ നീക്കം. എങ്കില്‍ ഭരണകക്ഷി എംഎല്‍എമാരെ ഒന്നടങ്കം മന്ത്രിയാക്കേണ്ട ഗതികേടിലായിരിക്കും കോണ്‍ഗ്രസ് ചെന്നുപെടുക.
രാഷ്‌ട്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും അവയെ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്താനും കോണ്‍ഗ്രസ്സിന് ഇനിയും കഴിയുന്നില്ല എന്നതിന്റെ പുത്തന്‍ ഉദാഹരണമാണ് കര്‍ണാടക സംഭവം. പ്രസ്താവനകളും പ്രഖ്യാപനവുമല്ല ജനത്തിന് ഇന്നുവേണ്ടത്. നടപടികളും അതുവഴിയുള്ള ഫലങ്ങളുമാണ്. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് ഏറെക്കുറെ അപരിചിതമായിരുന്നു ആ ശൈലി, കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിലൂടെ അവര്‍ കണ്ടറിഞ്ഞു. അതിന്റെ ഫലമായാണ് ലോകസഭാ തെരെഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുന്നണി തൂത്തെറിയപ്പെട്ടത്. സ്വാഭാവികമായും ജനങ്ങളുടെ ഭാഗത്തുനില്‍ക്കാന്‍ എംഎല്‍എമാരും തയാറാകും. അതാണിപ്പോള്‍ കാണുന്നത്. അത് ജനങ്ങളുടെ തീരുമാനംതന്നെയാണ്. കപ്പിത്താനില്ലാത്ത കോണ്‍ഗ്രസ് അതിനെ നേരിടാന്‍ പാടുപെടും.
















