നരക പ്രതീതിയായിരുന്നു യുദ്ധഭൂമിയില്‍. ലക്ഷ്മണന്‍, അംഗദന്‍, ഹനുമാന്‍, സുഗ്രീവന്‍, ജാംബവാന്‍ മറ്റു വാനരശ്രേഷ്ഠന്മാര്‍ വാനരസേനാംഗങ്ങള്‍ എല്ലാം നിലത്ത് നിശ്ചേഷ്ടരായി കിടക്കുന്നു. നെഞ്ചു പിളരുന്ന കാഴ്ചയായിരുന്നു അതെല്ലാം.
പ്രിയപ്പെട്ടവരുടെ അവസ്ഥ കണ്ട് രാമന്‍ എണ്ണിയെണ്ണി പറഞ്ഞ് വിലപിച്ചു.’ സഖേ, സുഗ്രീവാ, ഭക്തമാരുതേ, സിദ്ധജാംബവാനേ, കുമാരാംഗദ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ അഗതിക്കുവേണ്ടിയാണല്ലോ പ്രാണന്‍ ത്യജിക്കേണ്ടി വന്നത്. സുഖമായി രാജ്യം ഭരിക്കേണ്ടവര്‍, ഭരണതന്ത്രം ഉപദേശിക്കേണ്ടവര്‍ തുടങ്ങി എന്തെല്ലാം പ്രൗഢമായ സ്ഥാനമാനങ്ങള്‍ വഹിക്കേണ്ട നിങ്ങള്‍ എനിക്കായി ഈ യുദ്ധക്കളത്തില്‍ പൊടിപടലങ്ങളിലാണ്ടു കിടക്കുന്നു.
ഹാ ലക്ഷ്മണ കുമാരാ! നിന്റെ ഗതിയും ഇതായല്ലോ. അയോധ്യയിലെ കൊട്ടാരത്തിലും അന്ത: പുരത്തിലും ആഡംബര പൂര്‍ണമായ ജീവിതം നയിക്കേണ്ട എന്റെ പ്രിയ സോദരാ എന്നെ പിന്തുടര്‍ന്ന നിനക്ക് ഇതാണല്ലോ വിധി.
രാജ്യവും ഭാര്യയും സഹോദരനും നഷ്ടപ്പെട്ടതിലും വലിയൊരാപത്ത് ഇനിയെന്താണ് ഈ രാമന് വന്നു ഭവിക്കാനുള്ളത്.’ ഹൃദയത്തിനു താങ്ങാനാവാത്ത വേദന, വാക്കായും കണ്ണീരായും പ്രവഹിച്ചു. വിഭീഷണനു നേരെയായിരുന്നു രാമന്റെ കോപമത്രയും. വിഭീഷണാ ,നിന്റെ കപടതന്ത്രം ഫലിച്ചു. ലക്ഷ്മണനും വാനരന്മാരും പലവുരു എന്നോടു പറഞ്ഞതായിരുന്നു, നിന്നെ വിശ്വസിക്കരുതെന്ന്. എന്നിട്ടും ശുദ്ധഗതി നിമിത്തം ഞാന്‍ വിശ്വസിച്ചു പോയി. ഇത്രമാത്രം മിത്രദ്രോഹിയായിരുന്നോ നീ.
ലക്ഷ്മണ സുഗ്രീവന്മാരെ ഒരു മായാവിക്ക് വിട്ടു കൊടുത്ത് നീ അവിടുന്ന് കളഞ്ഞു കടന്നു. ഈ ആപത്തിനെ നിന്റെ ഒറ്റിക്കൊടുക്കലാണെന്നേ ഞാന്‍ വിശ്വസിക്കൂ. രാവണസോദരാ നിന്റെയും നിന്റെ ജ്യേഷ്ഠന്റേയും കുതന്ത്രങ്ങള്‍ ഫലിച്ചിരിക്കുന്നു. ഇനി നീ തിരികെപ്പോയി നിന്റെ സഹോദരനെ ഈ സന്തോഷവാര്‍ത്ത അറിയിക്കുക.
തുടരും
















