ന്യൂദല്‍ഹി: രാജ്യത്തിന് വഴികാട്ടിയ മഹാത്മാക്കളെ ബജറ്റ് പ്രസംഗത്തില്‍ അനുസ്മരിക്കുന്ന ധനമന്ത്രിമാരുടെ പതിവ് നിര്‍മലയും ഒഴിവാക്കിയില്ല. ഗാന്ധിജിയും ചാണക്യനും സ്വാമി വിവേകാനന്ദനും അവരുടെ വചനങ്ങളും മന്ത്രിയുടെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ ഇടംനേടി. കാറ്റുള്ളപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന മണ്‍വിളക്ക് പോലെ, സ്വയം വിശ്വാസമുണ്ടെങ്കില്‍ ഒരു വഴി കണ്ടെത്താന്‍ സാധിക്കുമെന്ന ഉര്‍ദു കവി മന്‍സൂര്‍ ഹഷ്മിയുടെ വരികളോടെയാണ് പ്രസംഗം ആരംഭിച്ചത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറിലെത്തിക്കുമെന്ന് വിവരിക്കുന്നതിനിടെയാണ് നിര്‍മല ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചത്. ലക്ഷ്യം നേടാന്‍ സാധിക്കുമോയെന്ന് ജനങ്ങള്‍ സംശയവും അമ്പരപ്പും പ്രകടിപ്പിക്കുന്നു.
ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും വിശ്വസിക്കുകയാണെങ്കില്‍ ഇത് എളുപ്പത്തില്‍ സാധിക്കും. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പരിശ്രമമുണ്ടെങ്കില്‍ ലക്ഷ്യം പൂര്‍ണമായും കൈവകരിക്കാന്‍ സാധിക്കുമെന്ന ചാണക്യന്റെ വാക്കുകള്‍ അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു വിവേകാനന്ദ വചനങ്ങള്‍ കടന്നുവന്നത്. സ്ത്രീകളുടെ ജീവിത സാഹചര്യം ഉയര്‍ന്നില്ലെങ്കില്‍ ലോകം അഭിവൃദ്ധിപ്പെടുകയില്ലെന്നും ഒരു ചിറക് ഉപയോഗിച്ച് പക്ഷികള്‍ക്ക് പറക്കാന്‍ സാധിക്കില്ലെന്നും വിവേകാനന്ദന്‍ പറഞ്ഞതായി മന്ത്രി വിവരിച്ചു. സ്ത്രീ പങ്കാളിത്തത്തോടെ ഇന്ത്യക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കന്നഡ കവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ബസവേശ്വരയെയും പുറനാനൂരെന്ന തമിഴ് ഗ്രന്ഥത്തെയും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ധനതത്വശാസ്ത്രജ്ഞരുടെ ഇഷ്ട സംസ്‌കൃതകാവ്യമായ ചാണക്യനീതിയും നിര്‍മല ബജറ്റിനിടെ ഉദ്ധരിച്ചു. ‘കാര്യപുരുഷ കരേ ന ലക്ഷ്യം സമ്പ ദായതേ..’ – എന്നുവെച്ചാല്‍, തുനിഞ്ഞിറങ്ങിയാല്‍ ലക്ഷ്യപ്രാപ്തി സുനിശ്ചിതമാണ് എന്ന്.















