ബര്‍മിങ്ഹാം: ജസ്പ്രീത് ബുംറയുടെ കൃത്യതയാര്‍ന്ന രണ്ട് യോര്‍ക്കറില്‍ ബംഗ്ലാ കടുവകളുടെ ചെറുത്ത് നില്‍പ്പ് അവസാനിച്ചു. 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കടുവകള്‍ പന്ത്രണ്ട് പന്ത് ശേഷിക്കെ 286 ന് ബാറ്റ് താഴ്്ത്തി. 28 റണ്‍സ് ജയത്തോടെ ഇന്ത്യ ലോകകപ്പില്‍ അവസാന നാലു ടീമുകളില്‍ സ്ഥാനം പിടിച്ചു. തുടര്‍ച്ചയായ മൂന്നാം വട്ടമാണ് നീലപ്പട ലോകകപ്പിന്റെ സെമിയിലേക്ക് ചുവടുവയ്‌ക്കുന്നത്. 2011, 2015 ലോകകപ്പുകളിലും ഇന്ത്യ സെമിയിലെത്തിയിരുന്നു. 2011- ല്‍ കിരീടവും നേടി.
എട്ട് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് 14 പോയിന്റുണ്ട്. അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ശനിയാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടും.
അതേസമയം ഈ തോല്‍വിയയോടെ ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. എട്ട് മത്സരങ്ങളില്‍ അവര്‍ക്ക് ഏഴു പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ അവര്‍ വെള്ളിയാഴ്ച പാക്കിസ്ഥാനെ നേരിടും.
റെക്കോഡുകള്‍ തകര്‍ത്ത് കുതിച്ച് രോഹിത് ശര്‍മയുടെ ശതകവും ഇന്ത്യന്‍ ബൗളിങ് ശക്തിയായ ജസ്പ്രീതിന്റെ തീപാറുന്ന ബൗളിങ്ങുമാണ് ഇന്ത്യയെ വീണ്ടും ലോകകപ്പിന്റെ സെമിയിലേക്ക് കടത്തിവിട്ടത്.
സ്വന്തം സ്‌കോര്‍ ഒമ്പത് റണ്‍സിലെത്തിനില്‍ക്കെ തമീം ഇക്ബാലിന്റെ കൈകളില്‍ നിന്ന് ചോര്‍ന്നുപോയ രോഹിത് ശര്‍മ കുറിച്ച സെഞ്ചുറിയിലാണ് ഇന്ത്യ അമ്പത് ഓവറില്‍ 314 റണ്‍സ് പടുത്തുയര്‍ത്തിയത്. ഈ ലോകകപ്പില്‍ രോഹിതിന്റെ നാലാം സെഞ്ചുറിയാണിത്. ഇതൊടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ശ്രീലങ്കന്‍ താരം സംഗക്കാരയുടെ റെക്കോഡിനൊപ്പം എത്തി.
വിജയം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ജസ്പ്രീത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും പിടിച്ചുകെട്ടി. ബംഗ്ലാ കടുവകളുടെ മധ്യനിര തകര്‍ത്ത ബുംറ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പത്ത് ഓവറില്‍ 55 റണ്‍സാണ് ഈ പേസര്‍ വിട്ടുകൊടുത്തത്. 48-ാം ഓവറിന്റെ അവസാന രണ്ട് പന്തുകളില്‍ റൂബല്‍ ഹുസൈനെയും (9), മുസ്താഫിസൂര്‍ റഹ്മാനെയും (0) മടക്കി ബുംറ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി.
ഹാര്‍ദിക് പാണ്ഡ്യ പത്ത് ഓവറില്‍ അറുപത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഓപ്പണര്‍ സൗമ്യസര്‍ക്കാര്‍, ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവരാണ് ഹാര്‍ദിക്കിന്റെ പന്തുകളില്‍ കൂടാരം കയറിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ഓപ്പണര്‍ തമീം ഇക്ബാലിന്റെ (22) ക്ലീന്‍ ബൗള്‍ഡാക്കി. 39 റണ്‍സിന് കടുവകളുടെ ആദ്യ വിക്കറ്റ് വീണു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ ഷാക്കിബ് അല്‍ ഹസനും സബിര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദീനും ശ്രമം നടത്തിയെങ്കിലും ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി.
ഈ ലോകകപ്പില്‍ മിന്നുന്ന പ്രകടനം തുടരുന്ന ഷാക്കിബ് അല്‍ ഹസന്‍ 74 പന്തില്‍ ആറു ഫോറുകളുടെ അകമ്പടിയില്‍ 66 റണ്‍സ് കുറിച്ച് ടോപ്പ്് സ്‌കോററായി. സാബിര്‍ റഹ് മാന്‍ 36 പന്തില്‍ അത്രയും തന്നെ റണ്‍സ് അടിച്ചെടുത്തു. അവസാന നിമിഷങ്ങളില്‍ കത്തിക്കയറിയ മുഹമ്മദ് സെയ്്ഫുദീന്‍ 51 റണ്‍സുമായി അജയ്യനായി നിന്നു. 38 പന്ത് നേരിട്ട സെയ്ഫുദീന്‍ ഒമ്പത് ബൗണ്ടറിയടിച്ചു.
















