ലണ്ടന്‍: നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കും വിന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ തോല്‍വിയാണ് വിന്‍ഡീസ് ഏറ്റുവാങ്ങിയത്. എട്ട് കളികള്‍ പൂര്‍ത്തിയാക്കിയ വിന്‍ഡീസിന് ഈ ലോകകപ്പില്‍ ജയിക്കാനായത് ഒരു മത്സരത്തില്‍ മാത്രം. ആറില്‍ തോറ്റപ്പോള്‍ ഒരെണ്ണം മഴയില്‍ ഉപേക്ഷിക്കപ്പെട്ടു. അതേസമയം വിജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി പ്രതീക്ഷയും അവസാനിച്ച മട്ടാണ്. എട്ട് കളികളില്‍ നിന്ന് മൂന്ന് വിജയത്തോടെ 8 പോയിന്റുള്ള അവര്‍ ആറാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യയാണ് അവരുടെ എതിരാളികള്‍. ഈ കളിയില്‍ ജയിച്ചാല്‍ 10 പോയിന്റാകുമെങ്കിലും അതുകൊണ്ട് ഗുണമുണ്ടാകാനിടയില്ല. നെറ്റ് റണ്‍ റേറ്റില്‍ അവര്‍ ഏറെ പിന്നിലാണ് എന്നതാണ് കാരണം.
ശ്രീലങ്ക ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസിന് 50 ഓവറില്‍ 9 വിക്കറ്റിന് 315 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 103 പന്തില്‍ 118 റണ്‍സെടുത്ത പൂരനും 32 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത ഫാബിയന്‍ അലനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ശ്രീലങ്കയുടെ വമ്പന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 12 റണ്‍സ് ആയപ്പോള്‍ ആദ്യ അടിയേറ്റു. മലിംഗയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ പെരേര ക്യാച്ചെടുത്ത് സുനില്‍ അംബ്രിസിനെ പുറത്താക്കി. ഷായ് ഹോപിനെയും മലിംഗ തന്നെ വീഴ്‌ത്തി. രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിച്ച ക്രിസ് ഗെയ്ല്‍ 35 റണ്‍സെടുത്താണു പുറത്തായത്. ഹെറ്റ്‌മെയര്‍ റണ്ണൗട്ടായി. ഹോള്‍ഡറെ ജെഫ്രി വാന്‍ഡെര്‍സേയുടെ പന്തില്‍ പകരക്കാരനായി ഫീല്‍ഡിലെത്തിയ മെന്‍ഡിസ് ക്യാച്ച് നല്‍കി മടങ്ങി. എട്ട് റണ്‍സ് മാത്രമെടുത്ത കാര്‍ലോസ് ബ്രാത്‌വെയ്റ്റ് റണ്ണൗട്ടായി. ഇതോടെ ആറിന് 199 എന്ന നിലയിലായി വിന്‍ഡീസ്. പിന്നീട് നിക്കോളാസ് പൂരനും ഫാബിയന്‍ അലനും ചേര്‍ന്നു മികച്ച കൂട്ടുകെട്ട് തീര്‍ത്തപ്പോള്‍ വിന്‍ഡീസ് വിജയ പ്രതീക്ഷയിലായി. പക്ഷേ ഫാബിയന്‍ അലന്‍ റണ്ണൗട്ടായതോടെ 7ന് 282 എന്ന നിലയിലായി. പിന്നീട് പൂരനിലാലയിരുന്നു വിന്‍ഡീസ് പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 48-ാം ഓവര്‍ എറിയാനെത്തിയത് ലങ്കന്‍ മുന്‍നായകന്‍ എയ്ഞ്ചലോ മാത്യൂസ്. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ കുശല്‍ പെരേരയുടെ കൈകളിലെത്തിച്ച് മാത്യൂസ് വിന്‍ഡീസ് പ്രതീക്ഷകളുടെ ചിറകരിഞ്ഞു. ഈ ലോകകപ്പില്‍ മാത്യൂസ് എറിഞ്ഞ ആദ്യ പന്തായിരുന്നു ഇത്. 2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് മാത്യൂസ് ലങ്കയ്‌ക്കായി പന്തെറിയാനെത്തിയത്.
നിരന്തരമായി അലട്ടിയ പരിക്കുകള്‍ കാരണമാണ് മാത്യൂസ് ഒന്നര വര്‍ഷം മുന്‍പ് ബൗളിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ മാത്യൂസ് ആറു റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്‌ത്തിയത്.
മറ്റു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്നതോടെ വിന്‍ഡീസ് പോരാട്ടം 9ന് 315ല്‍ അവസാനിച്ചു. ശ്രീലങ്കയ്‌ക്കായി ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍ കുശാല്‍ പെരേര (51 പന്തില്‍ 64) അര്‍ധസെഞ്ചുറി നേടി.
















