അമ്മ എന്ന പദം ,സ്‌നേഹത്തിന്റെ, സഹനത്തിന്റെ, ലാളനത്തിന്റെ, എല്ലാ നന്മ ഭാവങ്ങളുടേയും പര്യായമാണ്. മാതൃസ്‌നേഹം ലോകത്തിലെ ഏറ്റവും സുന്ദരമായ വികാരവുമാണ്. അമ്മ നമുക്ക് പകരുന്ന സ്‌നേഹവും ലാളനയും ഈരേഴു പതിന്നാല് ജന്മം വീട്ടിയാലും തീരാത്ത കടമാണെന്ന് തമിഴ് സിനിമ ഗാന രചയിതാവ് വാലി എഴുതി, ഗാന ഗന്ധര്‍വ്വന്‍ പാടിയ ഗാനം ഇവിടെ ഓര്‍ത്തു പോവുകയാണ്.
അത്രയും ദിവ്യമായ ആ മാതൃസങ്കല്പത്തിനെന്തു പറ്റി നമ്മുടെ നാട്ടില്‍? തന്റെ സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തു പെറ്റ മകളെ കഴുത്തുഞെരിച്ച് കൊന്ന ഒരു അമ്മയുടെ കഥകേട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് സാക്ഷര സുന്ദരകേരളം. സ്വന്തം മകളെയും രക്ഷിതാക്കളേയും വിഷംകൊടുത്ത് കൊന്ന ഒരമ്മയും ഈ അടുത്തകാലത്ത് ഇവിടെ ജീവിച്ചിരുന്നു.
കേരളത്തിലെ സാമൂഹ്യ തലങ്ങളില്‍ ചര്‍ച്ചാ വിഷയമാവേണ്ടതാണ് അമ്മയുടെ സുഹൃത്ത് എന്ന പുരുഷ കഥാപാത്രങ്ങള്‍. പണ്ടൊക്കെ സുഹൃത്തിനുവേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിക്കുമ്പോള്‍ മക്കളെ നിര്‍ബന്ധമായും അമ്മ ഒന്നിച്ചുകൂട്ടിയിരുന്നു. പിന്നീട് സുഹൃത്തിന് ബാധ്യത വരുത്താതിരിക്കാന്‍ അമ്മ മക്കളെ ഉപേക്ഷിച്ച് ഓടിപ്പോയി. ഇപ്പൊ ന്യൂ ജെന്‍ അമ്മമാര്‍ സുഹൃത്തിനുവേണ്ടി സ്വന്തം മക്കളെ കൊന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
സ്ത്രീയുടെ സ്വാതന്ത്യത്തിന് വിലക്കിടുന്ന ‘മനുസ്മൃതി” കത്തിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഒരുസമൂഹമാണ് നമ്മുടേത്. കെട്ടുതാലി സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞ് അത് പൊട്ടിച്ചെറിഞ്ഞ് സമരം നടത്തിയവരെ മഹത്വവല്‍ക്കരിച്ച ഒരുസമൂഹമാണ് നമ്മുടേത്. ചുംബനസമരം നടത്തി ആഭാസ നൃത്തമാടിയവരെ തലയിലേറ്റിനടന്ന ഒരുസമൂഹമാണിവിടെ വാഴുന്നത്.
പുരോഗമന വാദികളും സ്ത്രീവിമോചകരും വരച്ചുണ്ടാക്കുന്ന കളങ്ങളിലൊതുങ്ങുതല്ല ഇത്തരം അമ്മമാരും അവരുടെ സുഹൃത്തുക്കളും ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികള്‍.
വികാസ് ബാലന്‍, കണ്ണൂര്‍
തകരുന്ന വംശാധിപത്യം
കോണ്‍ഗ്രസ്സിലെ നേതൃക്ഷാമത്തെകുറിച്ച് പറയാതെ വയ്യ. നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ആള്‍തന്നെ വേണമെന്നാഗ്രഹമുണ്ടെങ്കിലും രാഹുല്‍ വഴങ്ങുന്നില്ല. ഇനിയിപ്പോള്‍ എന്തുചെയ്യുമെന്നാണ് എല്ലാവരുടെയും ചോദ്യം. പാര്‍ട്ടി അനാഥമാകരുത്. തെക്കേ ഇന്ത്യയില്‍നിന്നായാലും കുഴപ്പമില്ലെന്ന് സംസാരമുണ്ടെങ്കിലും പറ്റിയ ഒരാളെ കിട്ടണ്ടെ. കുടുംബത്തില്‍ സന്തതികളില്ലെങ്കില്‍ ദത്തെടുക്കുന്ന പതിവില്ലേ. ആരെയെങ്കിലും ഒരാളെ ദത്തെടുക്കാന്‍ മാത്രമേ ഇനി വഴിയുള്ളു.
എം. ശ്രീധരന്‍, വരവൂര്‍
കേരളത്തിന് നാണക്കേട്
അടിയന്തരാവസ്ഥ കാലഘട്ടത്തിലെ പോലീസ് നരവേട്ടയെക്കാള്‍ ഭയാനകമായിരിക്കുന്നു 21-ാം നൂറ്റാണ്ടിലെ കേരളപോലീസ്. മൂന്നുവര്‍ഷത്തിനിടെ എത്രയെത്ര ലോക്കപ്പ് മരണങ്ങള്‍. ഇരട്ടച്ചങ്കന്റെ ഭരണം ഭയപ്പെടുത്തുന്നതാണ്. മനുഷ്യമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഓരോമാസവും ആവര്‍ത്തിക്കാന്‍ കാരണം ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണ്, അല്ലെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ്. രണ്ടായാലും നാഥനില്ലാത്ത അവസ്ഥയാണ്. പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ കൂട്ടത്തില്‍ രാജ് കുമാറിന്റെ കൊലപാതകം ഉള്‍പ്പെടരുത്. നെയ്യാറ്റിന്‍കരയിലെ ഉദയന്റെ അമ്മയുടെ വിലാപത്തിന് ഒരു അവസാനമുണ്ടാകുമെന്ന് കരുതിയതാണ്. ഇപ്പോഴിതാ എത്രയോ അമ്മമാര്‍ വാവിട്ട്കരയുന്നു.
നീതിന്യായ വ്യവസ്ഥയെയും നിയമത്തെയും നോക്കുകുത്തിയാക്കി പോലീസ് നടത്തുന്ന കൊലപാതകങ്ങള്‍ ലോകത്തിന്മുന്നില്‍ കേരളത്തിന് മാനക്കേടാണ്. പഠിപ്പുണ്ടെന്ന് പറയുന്ന ഈ നാട്ടിലെ മനുഷ്യത്വമില്ലായ്‌മ അപലപനീയമാണ്. ഒരുസസ്‌പെന്‍ഷനില്‍ തീരുന്ന കുറ്റമല്ല. ഇത്തരമാളുകളെ മാതൃകാപരമായി ശിക്ഷിക്കണം. പോലീസുകാര്‍ക്ക് എന്തുതരം പരിശീലനമാണ് കൊടുക്കുന്നത്. ഇവിടുത്തെ സാംസ്‌കാരിക നായകന്മാര്‍ ഒരക്ഷരം മിണ്ടുന്നില്ലല്ലോ.
ജി. സന്തോഷ്, തെള്ളിയൂര്‍
പ്രാര്‍ത്ഥന, ദേശീയഗാനം: സമയം ഏകീകരിക്കണം
കേരളത്തില്‍ എല്ലായിടത്തും പ്ലസ്ടു ക്ലാസുകള്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലര വരെയാണ്. രാവിലെ പ്രാര്‍ഥനാഗാനവും വൈകിട്ട് ദേശീയഗാനവും ആലപിക്കും. എന്നാല്‍ പത്തുവരെയുള്ള ക്ലാസുകള്‍ മിക്ക സ്‌കൂളിലും ഒന്‍പതരയ്‌ക്കോ പത്തിനോ തുടങ്ങി മൂന്നരയ്‌ക്കോ നാലിനോ തീരും. അവര്‍ക്കും വേറേ പ്രാര്‍ഥനയും ദേശീയ ഗാനവുമുണ്ട്. ഒരു സ്‌കൂളില്‍തന്നെ രാവിലെ രണ്ടുപ്രാര്‍ഥനയും വൈകിട്ട് രണ്ടുദേശീയ ഗാനവും അനുചിതമാണ്.
എല്ലാ ക്ലാസുകളും ഒമ്പതിനുതന്നെ ആരംഭിച്ചാല്‍ ഒരുപ്രാര്‍ഥന മതിയാകും. അസംബ്ലിയും ഒന്നിച്ചുതന്നെ നടത്താം. അല്ലെങ്കില്‍ പത്തുവരെയുള്ള ക്ലാസുകളുടെ പ്രത്യേകമായ പ്രാര്‍ഥനയും ദേശീയഗാനവും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണം.
ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം
















