കുബേരനെ തോല്‍പ്പിച്ച ശേഷം രാവണന്‍ പുഷ്പക വിമാനത്തില്‍ തിരിച്ചു വരികയായിരുന്നു. അപ്പോള്‍ മയൂരഗിരിയുടെ താഴ്‌വാരയില്‍ ഗന്ധര്‍വ സുന്ദരിമാര്‍ ഉല്ലസിച്ചിരിക്കുന്നത് രാവണന്‍ കണ്ടു. ആ കൂട്ടത്തില്‍ അതീവ സുന്ദരിയായിരുന്നു ചിത്രാംഗദന്റെ നവവധുവായ ചിത്രാംഗി. രാവണന്‍ അവളെ വശീകരിച്ച് ഗര്‍ഭിണിയാക്കി.
ഉടനെ തന്നെ ഗര്‍ഭം പൂര്‍ത്തിയാക്കി അവള്‍ പ്രസവിച്ചു. അനന്തരം കുഞ്ഞിനെ രാവണനെ ഏല്‍പ്പിച്ച് അവള്‍ ഗന്ധര്‍വ ലോകത്തേക്ക് പോയി. രാവണന്‍ കുഞ്ഞിനെയുമെടുത്ത് പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് പറന്നു. പറക്കുന്നതിനിടയില്‍ വിമാനം ഒരു ഗിരിശൃംഗത്തില്‍ തട്ടി കുഞ്ഞ് വിമാനത്തില്‍ നിന്ന് തെറിച്ച് താഴെയുള്ള കാട്ടില്‍ പതിച്ചു. ദു:ഖിതനായ രാവണന്‍ കുഞ്ഞിനെ അന്വേഷിച്ചു നടന്നു.
ഒടുവില്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ വന്‍കാട്ടിലെ ഒരു പാറയുടെ മുകളില്‍ കുഞ്ഞുകിടക്കുന്നത് കണ്ടു. കുഞ്ഞിനെ കോരിയെടുക്കാന്‍ രാവണന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടി ഉടനുടന്‍ വളര്‍ന്നുകൊണ്ടിരുന്നു. വളര്‍ന്നു വളര്‍ന്ന് കുഞ്ഞ് അതികായനായിതീര്‍ന്നു. ചാടിയെണീറ്റ് ആ കുമാരന്‍ വിമാനത്തില്‍ കയറിയിരിപ്പായി. കണ്‍മുമ്പില്‍ വെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വലുതായ പുത്രന് രാവണന്‍ അതികായന്‍ എന്നു പേരിട്ടു. ലങ്കയിലെത്തിപ്പോള്‍ അതികായനെ വന്ധ്യയായ ധന്യമാലയ്‌ക്ക് ദത്തുപുത്രനായി രാവണന്‍ സമ്മാനിച്ചു. സ്വന്തം മകനെയെന്നപോലെയാണ് അവര്‍ അതികായനെ വളര്‍ത്തിയത്. കൈടഭന്റെ പുനര്‍ജന്മമായിരുന്നു അതികായന്‍.
അതികായന്‍ കുലഗുരുവില്‍ നിന്നും മൂലമന്ത്രം ഗ്രഹിച്ച് സരൂപധ്യാനത്തോടു കൂടിയ സകാമ തപസ്സിനൊരുങ്ങി. തീവ്രനിഷ്ഠയ്‌ക്കു പറ്റിയ ഗോകര്‍ണത്തു ചെന്ന് ആഴമേറിയ അഗ്നികുണ്ഠമുണ്ടാക്കി. ഇരുമ്പു തൂണുനാട്ടി, അതിന്മേല്‍ വജ്രസൂചി തറച്ച് അതിന്മേല്‍ കാല്‍വിരലൂന്നി കൊടും തപസ്സാരംഭിച്ചു.
തപസ്സിന്റെ കാഠിന്യത്താല്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഗാഢതപസ്സില്‍ ലയിച്ചിരുന്ന അതികായന്‍ അതൊന്നും അറിഞ്ഞതേയില്ല. ബ്രഹ്മാവ് ആത്മശക്തിയാല്‍ അതികായന്റെ ഉള്ളിലേക്ക് പ്രാണവായു കടത്തിവിട്ട് ജീവചലനമുണ്ടാക്കി. അങ്ങനെ ആത്മബോധവും ഇന്ദ്രിയജ്ഞാനവും സിദ്ധിച്ച അതികായന്‍ ബ്രഹ്മാവിനെക്കണ്ട് എഴുന്നേറ്റ് വിനയപൂര്‍വം നമസ്‌ക്കരിച്ചു. അതികായന്‍ ആവശ്യപ്പെട്ട വരങ്ങളും നല്‍കി അനുഗ്രഹിച്ചു. ആരെയും ഭേദിക്കത്തക്ക ബ്രഹ്മാസ്ത്രം, ആര്‍ക്കും അഭേദ്യമായ കഞ്ചുകം, ദാഹമോഹാദികളുടെ അഭാവം എന്നിവയായിരുന്നു അതികായന് സിദ്ധിച്ച വരങ്ങള്‍.
കുലഗുരുവായ ശുക്രാചാര്യരില്‍ നിന്നുള്ള അധ്യയനം മതിയാകാതെ വന്നപ്പോള്‍ അതികായന്‍ കൈലാസത്തില്‍ ചെന്ന് പരമശിവനെ ആചാര്യനായി വരിച്ചു. അവിടെ വെച്ച് ശാസ്ത്രകലാവിദ്യകളും ശ്രുതി സ്മൃതികളും അഭ്യസിച്ചു. പഠനംപൂര്‍ത്തിയായപ്പോള്‍ ഗുരുദക്ഷിണയായി എന്തുവേണമെന്ന് അതികായന്‍ ശിവനോട് ചോദിച്ചു. ‘ മായാവിദ്യ ഒരിക്കലും പ്രയോഗിക്കയില്ല’ എന്ന പ്രതിജ്ഞയാണ് ശിവന്‍ ആവശ്യപ്പെട്ടത്. അതികായന്‍ അപ്രകാരം ചെയ്തു. അതില്‍ സന്തുഷ്ടനായ പരമശിവന്‍ ശിഷ്യന് പാശുപതാസ്ത്രം സമ്മാനിച്ചു. വിദ്യാഭ്യാസം, തപസ്സ്, വരദാനം, ദിവ്യാസ്ത്രലബ്ധി ഇവയെല്ലാം നേടിയ ശേഷം അതികായന്‍ ലങ്കയിലെത്തി.
ഒരിക്കല്‍ ചന്ദ്രരാക്ഷസന്‍ ഇന്ദ്രനെ വെല്ലുവിളിച്ച് സ്വര്‍ഗം കീഴടക്കാന്‍ ചെന്നു. ഇന്ദ്രന്‍ അവനെ തോല്‍പ്പിച്ചോടിച്ചു. ഇതിനു പ്രതികാരമായി ആ രാക്ഷസന്‍ അതികായനെ സ്വര്‍ഗത്തിലേക്കയച്ചു. അതികായന്‍ സ്വര്‍ഗത്തില്‍ ചെന്ന് യുദ്ധകാഹളം മുഴക്കി. ഉടനെ ദേവന്മാര്‍ യുദ്ധത്തിനെത്തി. അവര്‍ക്കു മേല്‍ അതികായന്‍ വ്യാഘ്രം കണക്കേ ചാടിവീണു. ദേവന്മാര്‍അതുകണ്ട് ഭയന്നോടി. അതോടെ ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ അരികിലെത്തി സങ്കടമറിയിച്ചു. വിഷ്ണു സ്വര്‍ഗത്തിലെത്തി അതികായനു നേരെ സുദര്‍ശന ചക്രം പ്രയോഗിച്ചു. അതിനെ നേരിടാന്‍ അതികായന്‍ പാശുപതാസ്ത്രം പ്രയോഗിച്ചു. തുല്യശക്തിനിമിത്തം സ്വയം നാശത്തിനിടവരുത്താതെ ആയുധങ്ങള്‍ തമ്മിലകന്നു. അതു കണ്ട വിഷ്ണു ഭഗവാന്‍ അതികായനുമായി സന്ധി ചെയ്തു. ഇന്ദ്രന്‍ തോറ്റതായി സമ്മതിച്ചു കൊടുത്ത് അതികായനെ തിരിച്ചയച്ചു. ആ അതികായനാണ് രാമലക്ഷ്മണന്മാരോട് ഏറ്റുമുട്ടാന്‍ ലങ്കയിലെ യുദ്ധഭൂമിയിലെത്തിയിരിക്കുന്നത്.
(തുടരും)
















