പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി സ്‌പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഹെലികോപ്റ്റർ പറന്നത്. തീരസുരക്ഷാ സേനയുടെ ഹെലികോപ്റ്ററാണ് സന്നിധാനത്തിന് മുകളിലൂടെ പറന്നത്. ഹെലികോപ്റ്റർ കൊടിമരത്തിന് 5 മീറ്റർ ഉയരത്തിൽ വരെ പറന്നിരുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 4 പേരിൽ ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ശബരിമല സന്നിധാനത്തിനു മുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നത് കാലാവസ്ഥ മോശമായതിനാലാണെന്ന് കോസ്റ്റ്‌ഗാർഡ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ ഹെലികോപ്റ്റർ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി. സി.ജി. 821 എന്ന ഹെലികോപ്റ്റർ പതിവായുള്ള പരിശീലന പറക്കലിൽ ആയിരുന്നുവെന്നും സാധാരണ കൊച്ചിയിൽനിന്ന് തെക്ക് ദിശയിൽ 60–80 മൈൽ പരിശീലന പറക്കൽ നടത്താറുണ്ടെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ പറഞ്ഞു.
6,000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റർ പറന്നിരുന്നത്. എന്നാൽ ഉച്ചയ്‌ക്ക് 1.15ഓടു കൂടി കാലാവസ്ഥ മോശമാവുകയും അന്തരീക്ഷം മേഘാവൃതമാവുകയും ചെയ്തതോടെ ഹെലികോപ്റ്റർ ദിശമാറി ശബരിമലയിൽ എത്തുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്റർ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി.
















