മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന കോഹ്‌ലിപ്പട സെമിഫൈനലിന് തൊട്ടരികില്‍. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒറ്റ വിജയം മതി ഇന്ത്യക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാന്‍. അവസാന മത്സരങ്ങളില്‍ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെയും ജൂലൈ രണ്ടിന് ബംഗ്ലാദേശിനെയും ആറിന് ശ്രീലങ്കയേയും നേരിടും.
മാഞ്ചസ്റ്ററിനെ നീലക്കടലാക്കിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ വന്‍ മാര്‍ജിന് വീഴ്‌ത്തിയതോടെ ഇന്ത്യ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റായി. സെമിഫൈനല്‍ ഉറപ്പാക്കി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസീസിനെക്കാള്‍ ഒരു പോയിന്റിന് പിന്നിലാണ് കോഹ്‌ലിപ്പട.
ബാറ്റിങ് ദുഷ്‌ക്കരമായ പിച്ചില്‍ മുന്നില്‍ നിന്ന് നയിച്ച നായകന്‍ വിരാട് കോഹ്‌ലി, അവസാന ഓവറില്‍ കത്തിക്കറിയ മുന്‍ നായകന്‍ ധോണി, വിന്‍ഡീസിന്റെ ബാറ്റിങ്ങ് നിരയെ പിച്ചിചീന്തിയ പേസര്‍ മുഹമ്മദ് ഷമി എന്നിവരുടെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്. 125 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. കോഹ്‌ലിയാണ് കളിയിലെ കേമന്‍
കോഹ്‌ലിയും (72) ധോണിയും (56 നോട്ടൗട്ട്) അര്‍ധശതകം കുറിച്ചതോടെ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ഏഴു വിക്കറ്റിന് 268 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍ പടയെ മുഹമ്മദ് ഷമി മുക്കി. വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ ഔട്ട്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്ക് നേടിയ ഷമി 6.2 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കി. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി ബുംറയും ചഹലും ഷമിക്ക് പിന്തുണ നല്‍കി.
വിന്‍ഡീസ് ബാറ്റിങ് നിരയില്‍ ഓപ്പണര്‍ സുനില്‍ അംബ്രിസിന് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. 40 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ അംബ്രിസ് 31 റണ്‍സ് നേടി ടോപ്പ് സ്‌കോററായി. നിക്കോളസ് പൂരന്‍ 28 റണ്‍സിനും ഹെറ്റ്‌മെയര്‍ 18 റണ്‍സിനും പുറത്തായി. നായകന്‍ ഹോള്‍ഡര്‍ ആറു റണ്‍സിന് വീണു.
ഏഴു മത്സരങ്ങളില്‍ വിന്‍ഡീസിന്റെ അഞ്ചാം തോല്‍വിയാണിത്. ഇതോടെ അവര്‍ സെമി കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും നേരത്തെ തന്നെ പുറത്തായി.
















