മധുകൈടഭന്മാര്‍, താമരപ്പൂവില്‍ ഉറങ്ങിക്കിടന്ന ബ്രഹ്മാവിനെയെടുത്ത് പ്രളയജലത്തില്‍ മുക്കിപ്പിടിച്ചു. ശ്വാസം മുട്ടി ഞെട്ടിയുണര്‍ന്ന ബ്രഹ്മാവ് കണ്ടത് തന്നെ തൂക്കിയെടുത്ത് നില്‍ക്കുന്ന ഭീകരരൂപികളായ രണ്ട് രാക്ഷസന്മാരെയാണ്.
അവര്‍ ബ്രഹ്മാവിനെ യുദ്ധത്തിനായി വെല്ലുവിളിച്ചു. പേടിച്ചോടിയ ബ്രഹ്മദേവന്‍ , ഉറങ്ങിക്കിടക്കുകയായിരുന്ന വിഷ്ണുവിന് അരികിലെത്തി. എത്ര ശ്രമിച്ചിട്ടും വിഷ്ണുഭഗവാനെ ഉണര്‍ത്താനായില്ല. നിദ്രാദേവിയെ പ്രാര്‍ഥിച്ചതോടെ ദേവി വിഷ്ണുവില്‍ നിന്ന് പിന്മാറി. ഭഗവാന്‍ ഉണര്‍ന്നു. വിവരങ്ങളെല്ലാം ബ്രഹ്മാവ് അറിയിച്ചു.
‘എന്നെ അവര്‍ യുദ്ധത്തിന് ക്ഷണിക്കുകയാണ്. എനിക്ക് അതിനുള്ള കരുത്തുണ്ടോ? എന്നെ രക്ഷിക്കണം. ഞാനല്ല ഇവരെ സൃഷ്ടിച്ചത്. സൃഷ്ടിയില്‍ എനിക്കുണ്ടായിരുന്ന എല്ലാ അഹങ്കാരവും ഇതോടെ ശമിച്ചു. അതെല്ലാം എന്റെ അജ്ഞതമൂലമായിരുന്നു. അവിടുന്നെന്നെ രക്ഷിക്കണം.’
ബ്രഹ്മാവു പറഞ്ഞതു കേട്ട വിഷ്ണു ഭഗവാന്‍ ബ്രഹ്മാവിനെ മാറ്റി നിര്‍ത്തി അസുരന്മാരോട് ഏറ്റുമുട്ടി. എത്രകാലം യുദ്ധം ചെയ്തിട്ടും ഇരുപക്ഷത്തിനും തോല്‍വിയുണ്ടായില്ല. ഒടുവില്‍ വിഷ്ണു ഒരു തന്ത്രം പ്രയോഗിച്ചു. ‘വീരന്മാരേ, നിങ്ങള്‍ അത്യന്തം സമര്‍ഥരാണ്. എന്റെ സമ്മാനമായി നിങ്ങള്‍ക്ക് ഞാനൊരു വരം തരാം. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളുക. ‘ വിഷ്ണു ഭഗവാന്‍ പറഞ്ഞതു കേട്ടപ്പോള്‍ അസുരന്മാര്‍ നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. ‘ ഞങ്ങളെ തോല്‍പ്പിക്കാനാവാതെ നില്‍ക്കുന്ന നീ ഞങ്ങള്‍ക്ക് എന്തു വരം തരാനാണ്. അതു ഞങ്ങള്‍ക്ക് അപമാനമാണ്. വേണമെങ്കില്‍ ഞങ്ങള്‍ നിനക്ക് വരം തരാം. ചോദിച്ചു കൊള്ളുക.’
അസുരന്മാര്‍ പറഞ്ഞതു കേട്ട് വിഷ്ണുഭഗവാന്‍ ചോദിച്ച വരം അവരുടെ വധമായിരുന്നു. വരം തരാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ യുദ്ധത്തിലുള്ള അഭിനിവേശം കുറഞ്ഞിട്ടില്ലാത്തതിനാല്‍ അതിന് ഇനിയും അവസരം ഉണ്ടാക്കിത്തരണമെന്ന് അസുരന്മാര്‍ അപേക്ഷിച്ചു. അതു ഭഗവാന്‍ സമ്മതിച്ചു.
‘മരണശേഷം നിങ്ങളിലൊരാള്‍ ഖരനായും മറ്റെയാള്‍ അതികാനായും ജനിക്കും. ത്രേതായുഗത്തില്‍ ഞാന്‍ ഒറ്റയ്‌ക്ക് ഖരനുമായി യുദ്ധം ചെയ്ത് യുദ്ധവിരക്തിയുണ്ടാക്കി വധിക്കാം. അനന്തന്‍ അതികായനോട് യുദ്ധം ചെയ്ത് അവനെയും വധിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ക്ക് തൃപ്തിയും മുക്തിയും ലഭിക്കും.’ ഇത്രയും പറഞ്ഞ ശേഷം ഭഗവാന്‍ തന്റെ ഇരു തുടകളിലുമായി ഇരുവരേയും നിര്‍ത്തി സുദര്‍ശനം കൊണ്ട് നിഗ്രഹിച്ചു. അവരുടെ പുനര്‍ജന്മമാണ് ഖരാതികായന്മാര്‍.
– തുടരും
















