ലോര്‍ഡ്‌സ്: എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും കേമന്മാര്‍. ഏകദിന റാങ്കിങ്ങിലാകട്ടെ ഒന്നാമത്. കളിയാണെങ്കില്‍ വീട്ടുമുറ്റത്തും. പക്ഷേ ഇങ്ങനെ കളിച്ച് അവര്‍ കുഴിയില്‍ വീണു.
ഇത്തവണ ലോര്‍ഡ്‌സിലെ ബാല്‍ക്കണയില്‍ ഇംഗ്ലണ്ടിനായി ഇയാന്‍ മോര്‍ഗന്‍ കപ്പുയര്‍ത്തുന്നത് ഏറെപ്പേര്‍ കണ്‍മുന്നില്‍ കണ്ടു. ലോകകപ്പിനു മുന്‍പുള്ള അവരുടെ ഫോമും അത് സത്യമാകുമെന്ന പ്രതീക്ഷ നല്‍കി. പക്ഷേ, ചൊവ്വാഴ്ച ആ ലോര്‍ഡ്‌സ് തന്നെ ഇംഗ്ലണ്ടിനെ നിരാശരാക്കി.
നിര്‍ണായക കളിയില്‍ ഓസ്‌ട്രേലിയയോട് 64 റണ്‍സിന് തോറ്റ് സെമി പോലും തുലാസിലാക്കി ഇംഗ്ലണ്ട്. വലിയ സ്‌കോറൊന്നുമല്ല ഓസ്‌ട്രേലിയ മുന്നില്‍ വച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത കംഗാരുക്കള്‍ക്കു മുന്നില്‍ 44.4 ഓവറില്‍ 221 റണ്‍സിന് ഇടറിവീണു ആതിഥേയര്‍. ആരോണ്‍ ഫിഞ്ചിന്റെ മൂന്നാം സെഞ്ചുറിയുടെ (100) കരുത്തില്‍ ബാറ്റേന്തിയ ഇംഗ്ലണ്ടിനെ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന്റെ കരുത്തില്‍ (44 റണ്‍സിന് അഞ്ച് വിക്കറ്റ്) നിലവിലെ ജേതാക്കള്‍ കൂടാരം കയറ്റി. ഇതോടെ, ഇത്തവണ സെമിയിലെത്തുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഓസ്‌ട്രേലിയയ്‌ക്കായി.
ഓപ്പണര്‍ ജേസണ്‍ റോയിയുടെ അഭാവത്തില്‍ മുന്‍നിര തകര്‍ന്നതാണ് ഇംഗ്ലണ്ടിന് വിനയായത്. പകരമെത്തിയ ജയിംസ് വിന്‍സ് ആദ്യ ഓവറില്‍ തന്നെ മടങ്ങി. പിന്നാലെ വന്ന ജോ റൂട്ടിനും ഇയാന്‍ മോര്‍ഗനും ആ സമ്മര്‍ദം തങ്ങാനായില്ല. ബെന്‍ സ്റ്റോക്‌സ് (89), ജോണി ബെയര്‍സ്റ്റൗ (27), ക്രിസ് വോക്‌സ് (26), ജോസ് ബട്‌ലര്‍ (25), ആദില്‍ റഷീദ് (25) എന്നിവര്‍ പൊരുതിയെങ്കിലും അതു മതിയായില്ല.
മോര്‍ഗന്റെ ഭാവങ്ങള്‍
ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ കളിയില്‍ ടീം തോല്‍വിയിലേക്ക് പോകുമ്പോള്‍ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്റെ മുഖഭാവം ടിവി ക്യാമറകള്‍ നിരന്തരം ഒപ്പിയെടുത്തിരുന്നു. ലങ്കയ്‌ക്കെതിരായ തോല്‍വി കുരുക്കാകുമെന്ന് ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതിനു ശേഷമുള്ള മൂന്നു കളികളെക്കുറിച്ചുള്ള ആശങ്കകള്‍ തന്നെ കാരണം.
ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് ആ കളികള്‍. ഈ മൂന്നു ടീമുകളോടും സമീപകാലത്തെ ലോകകപ്പിലൊന്നും തന്നെ ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. ആ ചരിത്രം യാഥാര്‍ത്ഥ്യമായാല്‍ സെമിയടക്കം വീട്ടിലിരുന്നു കാണേണ്ടി വരുമെന്ന് മോര്‍ഗന് നന്നായി അറിയാമായിരുന്നു. അതിലൊന്ന് കഴിഞ്ഞു. ഇനി രണ്ടെണ്ണം കൂടി.
പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കുമെതിരായ തോല്‍വികളാണ് ഇംഗ്ലണ്ടിനെ ഈ ടൂര്‍ണമെന്റില്‍ ശരിക്കും പ്രതിസന്ധിയിലാക്കിയത്. വലിയ ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലമുടയ്‌ക്കുകയെന്ന പതിവ് ഇത്തവണയും അവര്‍ക്കു മുകളില്‍ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നു.
ഓസീസ് മാര്‍ച്ച്
ഇന്ത്യയോട് തോറ്റെങ്കിലും മറ്റു കളികളില്‍ ചാമ്പ്യന്മാര്‍ക്കു ചേര്‍ന്ന പ്രകടനം പുറത്തെടുത്ത് ഓസ്‌ട്രേലിയ കുതിച്ചു. ഉള്ള വിഭവങ്ങള്‍ കൃത്യമായി വിനിയോഗിച്ച് ഓസീസിന്റെ മുന്നേറ്റം. ഇനിയുള്ള രണ്ട് കളിയില്‍ തോറ്റാല്‍ പോലും ഓസീസിന് പ്രതിസന്ധിയാകില്ല. മൂന്നു കളി അവശേഷിക്കെ ആറു പോയിന്റുള്ള ശ്രീലങ്കയാണ് അഞ്ചാം സ്ഥാനം മുതലുള്ള ടീമുകളില്‍ ഓസീസിനൊപ്പമെത്തുക. അതിന് അവര്‍ മൂന്നു കളിയും ജയിക്കണം. ഒരേ പോയിന്റായാല്‍ കൂടുതല്‍ ജയങ്ങളാകും പരിഗണിക്കുക. അതില്‍ ഓസീസ് മുന്നില്‍.
വാര്‍ണറും ഫിഞ്ചും
ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കുതിപ്പിനു പിന്നിലെ ശക്തികേന്ദ്രങ്ങള്‍ ഓപ്പണര്‍മാരായ നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ്. ലോകകപ്പിലെ റണ്‍വേട്ടയില്‍ വാര്‍ണര്‍ 500 റണ്‍സ് കടന്നു. ഇംഗ്ലണ്ടിനെതിരെ 53 റണ്‍സ് നേടിയതോടെ വാര്‍ണര്‍ ഈ നേട്ടത്തിലെത്തി. 496 റണ്‍സുമായി ഫിഞ്ച് തൊട്ടുപിന്നിലുണ്ട്. ലോകകപ്പില്‍ 500 തികയ്‌ക്കുന്ന എട്ടാമത്തെയും ഓസ്‌ട്രേലിയയുടെ മൂന്നാമത്തെയും താരമാണ് വാര്‍ണര്‍. രണ്ട് വട്ടം 500 കടന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.
ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് തവണ 50 റണ്‍സിനു മുകളില്‍ കൂട്ടുകെട്ടുണ്ടാക്കുന്ന ആദ്യ ഓപ്പണിങ് സഖ്യവുമായി ഈ ഓസീസുകാര്‍. ഇതില്‍ മൂന്നു തവണ നൂറിനു മുകളിലും സ്‌കോര്‍ ചെയ്തു. ലോകകപ്പില്‍ രണ്ടാം സെഞ്ചുറി കുറിച്ച ഫിഞ്ച്, ഇംഗ്ലണ്ടിനെതിരെ തന്റെ വിശ്വരൂപം വീണ്ടും പുറത്തെടുത്തു. ഏകദിനത്തില്‍ 14ാം സെഞ്ചുറി കുറിച്ച ഫിഞ്ച് ഇതില്‍ ഏഴും ഇംഗ്ലണ്ടിനെതിരെയാണ് നേടിയത്.
റിലേ ക്യാച്ച്
ക്രിസ് വോക്‌സിനെ പുറത്താക്കാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ആരോണ്‍ ഫിഞ്ചുമെടുത്ത റിലേ ക്യാച്ച് വൈറല്‍. ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എറിഞ്ഞ 42- ാം ഓവറില്‍ ലെഗ് സൈഡ് ബൗണ്ടറി ലക്ഷ്യമാക്കി വോക്‌സ് ഉയര്‍ത്തിയടിച്ച ഷോട്ട് ലൈനില്‍ മാക്‌സ്‌വെല്‍ ഉയര്‍ന്നു ചാടി കൈയിലാക്കി. പന്തുമായി താന്‍ ബൗണ്ടറിക്കപ്പുറത്തേക്ക് വീഴുമെന്ന് മനസിലാക്കിയ മാക്‌സ്‌വെല്‍ അത് ഫിഞ്ചിനു നേരെ എറിഞ്ഞു. ഫിഞ്ച് അനായാസം കൈക്കലാക്കി. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
















