ന്യൂദല്‍ഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും അനുഭവിക്കാത്ത സുരക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.
ഏതൊരു പ്രധാനമന്ത്രിയേക്കാളും ജനാധിപത്യവാദിയാണ് നരേന്ദ്രമോദി. മോദി അധികാരത്തിലെത്തിയ ശേഷം ഒരു ക്രിസ്ത്യാനിയെങ്കിലും മര്‍ദിക്കപ്പെടുന്നതോ ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു. അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ തല്ലിച്ചതയ്‌ക്കപ്പെടുകയും പള്ളികള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്തിരുന്നു. ഇതൊരു പുതിയ ഇന്ത്യയാണ്, ഇവിടെ ന്യൂനപക്ഷങ്ങള്‍ ഒരിക്കലും അനുഭവിക്കാത്ത സുരക്ഷയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് – കണ്ണന്താനം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്‌ക്ക് ഇരയാവുന്നത് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരാമര്‍ശിച്ചാണ് കണ്ണന്താനത്തിന്റെ പ്രതികരണം. ഇപ്പോൾ ഇവിടെ 99.2 ശതമാനം ജനങ്ങൾക്കും ശൗചാലയുണ്ട്. 35 കോടി ആളുകൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഏഴരക്കോടി ആളുകൾക്ക് ഗ്യാസ് കണക്ഷനുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.
















