ലഖ്നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തില്‍ ഇരുന്ന കാലത്ത് ഉത്തര്‍പ്രദേശില്‍ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ഭക്തരുടെ സംഭാവനകൾ തട്ടിയെടുക്കുകയും, പള്ളികളുടെ മതിലുകൾ പണിയാൻ ക്ഷേത്ര ഫണ്ട് പോലും ഉപയോഗിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2027ലെ യുപി നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ സംഭാവനമോഷണം രാഷ്‌ട്രീയവിവാദമാക്കാന്‍ അഖിലേഷ് യാദവ് ശ്രമിക്കുന്നതിനിടെയാണ് യോഗി അഖിലേഷ് യാദവിനും സമാജ് വാദി പാര്‍ട്ടിയ്‌ക്കും എതിരെ ആഞ്ഞടിച്ചത്.
സമാജ്‌വാദി പാർട്ടി അധികാരത്തിലിരുന്ന കാലത്ത് ക്ഷേത്ര വിഭവങ്ങൾ ദുരുപയോഗം ചെയ്തുവെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരുന്ന സമയത്ത് ക്ഷേത്രങ്ങളിൽ സംഭാവന ചെയ്യുന്ന പണം സമാജ്‌വാദി പാർട്ടി പോക്കറ്റിലാക്കിയിരുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു, സമാജ് വാദി പാർട്ടി ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഭക്തർ നൽകുന്ന സംഭാവനകൾ പള്ളി മതിലുകൾ പണിയാൻ വകമാറ്റിയതായും യോഗി കുറ്റപ്പെടുത്തി.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളുടെ മോഷണം സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സമാജ് വാദി പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് യോഗി വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പ്രതിപക്ഷവും തമ്മിലുള്ള പുതിയ വാക്ക്പോരിന് കാരണമാവുകയാണ്.
യോഗി വീണ്ടും ഹനുമാൻഗർഹി നമസ്കാര വിവാദം സൃഷ്ടിക്കുന്നു
2003-ൽ മുലായം സിംഗ് യാദവ് സർക്കാരിന്റെ കാലത്ത് അയോധ്യയിലെ ഹനുമാൻഗർഹി ക്ഷേത്രത്തിൽ നിസ്കാരം നടത്താൻ ശ്രമിച്ചുവെന്ന ആരോപമണവും യോഗി ആവര്‍ത്തിച്ചു. ഇന്ന് ശ്രീരാമനെയും വിശ്വാസത്തെയും കുറിച്ച് സംസാരിക്കുന്നവർ അടുത്തിടെ ഹനുമാൻഗർഹിയുടെ പടികളിൽ നമസ്കാരം നടത്താൻ ശ്രമിച്ചിരുന്നവരാണെന്ന കാര്യം മറക്കരുതെന്നും യോഗി ഓര്‍മ്മിപ്പിച്ചു.
ക്ഷേത്രത്തിന് സമീപം നിർദ്ദിഷ്ട റംസാൻ പ്രാർത്ഥനകൾക്കും ഇഫ്താർ സമ്മേളനത്തിനും പ്രാദേശിക പോലീസ് അനുമതി നിഷേധിച്ചതിനാൽ പരിപാടി നടന്നില്ലെന്നും യോഗി പറഞ്ഞു. മുൻ ഉത്തർപ്രദേശ് ഡിജിപിയും ബിജെപി എംപിയുമായ ബ്രിജ് ലാലിന്റെ മുൻകാല അവകാശവാദങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് യോഗി ഇത് പറഞ്ഞത്. “ജുമാ മസ്ജിദിനുള്ളിൽ ആർക്കെങ്കിലും ഹനുമാൻ ചാലിസ ചൊല്ലാൻ കഴിയുമോ? ഏതെങ്കിലും സർക്കാരിന് അത് സാധ്യമാക്കാൻ കഴിയുമോ? ഇല്ലെങ്കിൽ, അയോധ്യയിലെ ഹനുമാൻഗർഹിയുടെ പടികളിൽ ഇത്തരമൊരു പ്രവൃത്തിക്ക് ശ്രമിച്ചത് എന്തുകൊണ്ടാണ്?”-സമാജ് വാദി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് യോഗി ആദിത്യനാഥ് ചോദിച്ചു.
അയോധ്യയുടെ ഉയർച്ചയെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും എതിര്‍ക്കുന്നു
ബിജെപി സർക്കാരിന്റെ കീഴിൽ അയോധ്യയുടെ പരിവർത്തനത്തെ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും നിരന്തരം എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
അയോധ്യയിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം എന്ന ആശയം കൊണ്ടുവന്നപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ അതിനെ പരിഹസിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് അയോധ്യ നഗരത്തിൽ മഹർഷി വാൽമീകിയുടെ പേരിലുള്ള ഒരു അന്താരാഷ്‌ട്ര വിമാനത്താവളമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“അയോധ്യയിൽ ഒരു അന്താരാഷ്‌ട്ര വിമാനത്താവളം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. സമാജ്‌വാദി പാർട്ടി നേതാക്കൾ ആ ആശയത്തെ പരിഹസിച്ചു. ഇന്ന് മഹർഷി വാൽമീകിയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത് എന്നതിനാൽ അവർ അസന്തുഷ്ടരാണ്,” അദ്ദേഹം പറഞ്ഞു.
ബിജെപി അധികാരത്തിൽ വരുന്നതിന് മുമ്പ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഭഗവാൻ രാമന്‍ ജീവിച്ചുരുന്നോ എന്ന് പോലും ചോദ്യം ചെയ്തിരുന്നുവെന്നും ആദിത്യനാഥ് ആരോപിച്ചു.“കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഭഗവാൻ രാമന്റെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാമക്ഷേത്രം നിർമ്മിച്ചു,” അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ പ്രതിപക്ഷ ചോദ്യങ്ങൾ
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മൗനം പാലിക്കുമ്പോൾ, രാമക്ഷേത്ര സംഭാവന മോഷണത്തെക്കുറിച്ച് അവർ തിരഞ്ഞെടുത്ത ചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ആരോപിച്ചു.
“വഖഫിന്റെ പേരിൽ വിറ്റഴിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ആയിരക്കണക്കിന് ഹെക്ടർ ഭൂമിയെക്കുറിച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. ആ ഭൂമി ദരിദ്രരും ദുർബലരുമായ വിഭാഗങ്ങളുടേതായിരുന്നു, അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കാമായിരുന്നു ആ ഭൂമി,” അദ്ദേഹം പറഞ്ഞു.
















