ന്യൂദല്‍ഹി: കോൺഗ്രസ് ഇനിയും പരാജയം അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൽ ഇത് നല്ല പ്രവണതയല്ല. ബിജെപിയും സഖ്യ കക്ഷികളും വിജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്നാണ് ചില നേതാക്കള്‍ പറയുന്നത് . വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ? എന്താണ് അമേഠിയില്‍ സംഭവിച്ചത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ തോറ്റു എന്നാണോ ഇവര്‍ പറയുന്നതെന്നും മോദി ചോദിച്ചു. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം അപകടത്തിലാണെന്നും ബിജെപി ജനാധിപത്യം അട്ടിമറിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്നും വ്യാപകമായി പരാതിയുണ്ടായിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ്, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഭരണകക്ഷി ഹാക്ക് ചെയ്‍തെന്നും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കിയെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് നരേന്ദ്ര മോദി നൽകിയത്.
വോട്ടിങ് യന്ത്രങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് പാര്‍ട്ടികളുടെ ആവശ്യം. ഇത് കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ മതിയായ സുരക്ഷയില്ലാതെ ഹോട്ടല്‍ മുറികളിലും വോട്ടിങ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രം ലോക്കര്‍ സ്റ്റേഷനുകളില്‍ എത്തിയതായും കണ്ടെത്തിയിരുന്നു. കനത്ത പ്രതിഷേധമാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടത്.
വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള പ്രശ്‍നങ്ങള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടുവിളിച്ചിട്ടും പാര്‍ട്ടികള്‍ പോയില്ലല്ലോയെന്ന് നരേന്ദ്ര മോദി രാജ്യസഭയില്‍ ചോദിച്ചു. രണ്ട് പാര്‍ട്ടികള്‍ മാത്രമാണ് പോയത്. അത് ഞാന്‍ അഭിനന്ദിക്കുന്നു. ഇത്രയധികം പരാതിയുള്ളവര്‍ എന്തുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ പോകാതിരുന്നത് – മോദി ചോദിച്ചു.
ഏറെ കാലത്തിന് ശേഷം പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നു. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. സ്ഥിരതയുള്ള സര്‍ക്കാര്‍ വരുന്നതിന്റെ ഗുണം പല സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആളുകള്‍ ഞങ്ങളെ കളിയാക്കിയിരുന്നു. പക്ഷേ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ വിശ്വാസം നേടുകയാണ് ഉണ്ടായത്. അല്ലാതെ ഒഴിവ്കിഴിവ് പറയുകയും പോളിങ്ബൂത്തുകളെ കുറ്റപ്പെടുത്തി ഇരിക്കുകയുമല്ലായിരുന്നു.
മാധ്യമങ്ങളെ വിലക്കെടുത്താണ് ബിജെപി ജയിച്ചതെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഇങ്ങനെ നടന്നെന്ന് ഇവര്‍ പറയുമോ. വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. അവര്‍ക്ക് പുതിയ ഇന്ത്യ വേണം. ലോക്‌സഭയില്‍ എന്ത് നടക്കുന്നുവെന്നും രാജ്യസഭയില്‍ എന്ത് നടക്കുന്നുവെന്നും അവര്‍ക്ക് നന്നായി അറിയാം. അതനുസരിച്ച് തന്നെയാണ് അവര്‍ വോട്ട് ചെയ്യുന്നതും. മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ കീറിയെറിഞ്ഞതും നാവികസേനയെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചതും അഴിമതികഥകള്‍ നിറഞ്ഞതുമായ ആ പഴയ ഇന്ത്യയെ അവര്‍ക്ക് തിരികെ കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്-മോദി പറഞ്ഞു.
അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സാമ്പത്തിക ക്ലബ്ബില്‍ ഇന്ത്യ ഭാഗമാകുന്നത് ഈ സഭയിലുള്ളവരാരും ഇഷ്ടപ്പെടാതിരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് ദയവായി നിങ്ങളുടെ നിര്‍ദേശങ്ങളും ആശയങ്ങളും നല്‍കണം. എല്ലാ നിര്‍ദേശങ്ങളും തുറന്ന മനസ്സോടെ ഞങ്ങള്‍ സ്വീകരിക്കും. എല്ലാം തികഞ്ഞവരാണ് ഞങ്ങളെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
















