കേരളത്തിലിപ്പോള്‍ എന്ത് കൊടും ക്രൂരത നടന്നാലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമെന്നാണ് മുഖ്യമന്ത്രി മുതല്‍ കീഴോട്ടുള്ള സര്‍വ്വ മന്ത്രിമാരുടെയും അഭിപ്രായം. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും മന്ത്രി എ.സി. മൊയ്തീന്റെ അഭിപ്രായത്തില്‍ ഒറ്റപ്പെട്ട സംഭവം മാത്രം. ഏതുകാര്യത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണവും ഇതുതന്നെ. എന്തു തന്നെയായാലും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാകുമോ.
എം. ശ്രീധരന്‍, വരവൂര്‍
ഹിന്ദുമതത്തിന്റെ ശാപം
തട്ടിപ്പുകാരായ ചില മതപുരോഹിതന്മാരുടെയും സംന്യാസിവേഷക്കാരുടെയും പേരുപറഞ്ഞ് ഹൈന്ദവ ജനതയെ അടച്ചാക്ഷേപിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. ഹിന്ദുസമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വഴിതെറ്റിയ പോക്കിനെതിരെ പ്രതികരിക്കേണ്ടത് വിശ്വഹിന്ദുപരിഷത്, ഹിന്ദു ഐക്യവേദി തുടങ്ങിയ പ്രസ്ഥാനങ്ങളാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷംപേരും കപടസ്വാമിമാര്‍ക്കും സിദ്ധന്മാര്‍ക്കും എതിരാണ്. ന്യൂനപക്ഷംവരുന്ന ചില അപക്വമനസ്സുകള്‍ മാത്രമാണ് ഇത്തരം തട്ടിപ്പുകാരുടെ ആരാധകരും പ്രചാരകരും ആകുന്നത്. ഇവരെ തിരിച്ചറിവിന്റെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ ആരും ശ്രമിക്കുന്നുമില്ല. ആധുനികകാലത്ത് കുടുംബത്തിന്റെ അസ്വാരസ്യങ്ങളെയാണ് കള്ളസംന്യാസിമാര്‍ മുതലെടുക്കുന്നത്. ദിശാബോധം നഷ്ടപ്പെട്ട ഹിന്ദുജനതയെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വളരെവേഗം സ്വാധീനിക്കാന്‍ കഴിയും.
അങ്ങനെയുള്ള ഒരു കാലഘട്ടത്തെ കണ്ടുകൊണ്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. അടുത്ത കാലത്തായി കേരളത്തില്‍ കാവിവസ്ത്രധാരികള്‍ പെരുകിവരികയാണ്. അത്യാവിശത്തിന് നാല് സംസ്‌കൃതശ്ലോകങ്ങള്‍, പത്തുരൂപയ്‌ക്ക് കിട്ടുന്ന ഹസ്തരേഖ, മുഖലക്ഷണ പുസ്തകങ്ങള്‍, ഇരിക്കാന്‍ ഒരു വാടകകെട്ടിടം. ഇത്രയും കൊണ്ടുതന്നെ ബിസിനസ് തുടങ്ങാവുന്നതാണ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭാരമായി കള്ളുകുടിച്ചും കഞ്ചാവടിച്ചും കറങ്ങിനടക്കുന്ന വീരന്മാര്‍ ഒരുദിവസം രാവിലെ കാഷായവുമണിഞ്ഞ് സ്വാമിയാകും. പിന്നെ ഒരു കളിയാണ്. ആശ്രമമാകും, അനുയായികളാകും, സ്ഥാപനങ്ങളാകും. ഈ വിഷയത്തില്‍ സ്വാമിമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഹിന്ദുക്കളുടെ യഥാര്‍ഥ മതബോധമില്ലായ്‌മയേയും കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. വിരുതന്മാരായ കള്ളസ്വാമികള്‍ ഹിന്ദുമതത്തിന്റെ ശാപമാണെന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.
വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ
















