മക്കളേ,
സത്യദര്‍ശികളായ ഗുരുക്കന്മാരുടെ ഉപദേശങ്ങളാണ് ആദ്ധ്യാത്മികശാസ്ത്രങ്ങള്‍. തെറ്റും ശരിയും തിരിച്ചറിയാനും ശരിയായ പാതയിലൂടെ സഞ്ചരിച്ച് മനുഷ്യജന്മം അര്‍ഥപൂര്‍ണമാക്കാനും ശാസ്ത്രങ്ങള്‍ സഹായിക്കുന്നു. ശാസ്ത്രപഠനത്തിലൂടെ ഈശ്വരനിലേയ്‌ക്കെത്താനുള്ള മാര്‍ഗ്ഗം വേഗം തെളിഞ്ഞുകിട്ടും. ആത്മസ്വരൂപവും ഈശ്വരസ്വരൂപവും ഒന്നുതന്നെ എന്ന് അവര്‍ക്ക് അറിയാന്‍ കഴിയും.
ശാസ്ത്രങ്ങളുടെ അന്തഃസാരം ഗ്രഹിക്കാനും അത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ശാസ്ത്രത്തില്‍ നമ്മള്‍ ജീവിക്കണം. അല്ലാതുള്ള ശാസ്ത്രപഠനം നിഷ്പ്രയോജനമാണ്. കന്യാകുമാരിയ്‌ക്കു പോകേണ്ട ഒരു യാത്രക്കാരന്‍ റോഡരികില്‍ കന്യാകുമാരിയിലേയ്‌ക്കുള്ള വഴി കാണിക്കുന്ന ചൂണ്ടുപലക കണ്ട്, അതില്‍ ദൃഷ്ടിയൂന്നി അവിടെത്തന്നെ നിന്നാല്‍ എന്താണ് പ്രയോജനം? മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം ആത്മസാക്ഷാത്കാരമാണെന്നു തിരിച്ചറിഞ്ഞാല്‍ അതിനുവേണ്ട പരിശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം.
സ്വന്തം ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും കൈവരിക്കുക, എല്ലാവരെയും സ്‌നേഹിക്കാനും ആദരിക്കാനും പഠിക്കുക, പ്രതികൂലസാഹചര്യങ്ങളില്‍ സമചിത്തത പാലിക്കുക ഇതൊക്കെയാണ് ശാസ്ത്രാഭ്യാസത്തിലൂടെ നമ്മള്‍ നേടേണ്ടത്. ഇതിനുപകരിക്കാത്ത ശാസ്ത്രപഠനം വ്യര്‍ഥമാണ്. നമ്മുടെ ദുര്‍ബലതകളെയും തെറ്റുകളെയും മറയ്‌ക്കാനായി ശാസ്ത്രവാക്യങ്ങളെയും ആദ്ധ്യാത്മികതത്ത്വങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പ്രവണത ഉപേക്ഷിക്കണം.
ഒരിക്കല്‍ ഒരു യാത്രക്കാരന്‍ ഒരു ദേവീക്ഷേത്രത്തിന്റെ നടയ്‌ക്കു തൊട്ടു മുന്നിലുള്ള ഒരു വൃക്ഷച്ചുവട്ടിലിരുന്ന് പുക വലിക്കുകയായിരുന്നു. അതുകണ്ട് പൂജാരി അയാളെ വിലക്കിക്കൊണ്ടു പറഞ്ഞു, ‘നോക്കൂ, ഇത് പവിത്രമായ ഒരു ദേവാലയമാണ്. ഇതിനകത്തു ദയവായി പുക വലിക്കരുത്.’ യാത്രക്കാരന്‍ ദേഷ്യപ്പെട്ടു, ‘ഞാന്‍ ആരുടെയും അടിമയല്ല. എന്റെ ബോസ്സ് ഞാന്‍ തന്നെയാണ്. എന്നെ ആരും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല.’ പൂജാരി വിനയത്തോടെ പറഞ്ഞു, ‘ക്ഷേത്രപരിസരത്ത് പുകവലി നിഷിദ്ധമായതുകൊണ്ടാണ് ഞാന്‍ അങ്ങയെ വിലക്കിയത്. വേണമെങ്കില്‍ പുറത്തുപോയി പുക വലിക്കാമല്ലോ.’ യാത്രക്കാരന്‍ പറഞ്ഞു, ‘എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും എനിക്ക് നന്നായറിയാം. ഭഗവതിയുടെ വിഗ്രഹത്തിനു മുന്നിലുള്ള നിലവിളക്കിലെ തിരിനാളത്തിലുള്ള അതേ അഗ്നി തന്നെയാണ് ഈ സിഗരറ്റിലും എരിയുന്നത്. രണ്ടിലും ഞാന്‍ ഈശ്വരനെ തന്നെയാണ് ദര്‍ശിക്കുന്നത്. ആ സ്ഥിതിയ്‌ക്ക് പുക വലിയ്‌ക്കുന്നതില്‍ എന്താണ് തെറ്റ്?’ അതുകേട്ട് പൂജാരി മറുപടി പറഞ്ഞു, ‘അങ്ങ് സകലതിലും ഈശ്വരനെ ദര്‍ശിക്കുന്നുണ്ടെങ്കില്‍ പിന്നെ അങ്ങേയ്‌ക്ക് സിഗരറ്റില്‍ ആനന്ദം തേടേണ്ട ആവശ്യമില്ലല്ലോ. ഇന്ന് അങ്ങ് സിഗരറ്റിന് അടിമയാണ്. ബാഹ്യമായ വസ്തുക്കളില്‍ നിന്ന് യഥാര്‍ത്ഥ ആനന്ദം കിട്ടില്ല എന്ന ശാസ്ത്രസത്യം ഉള്‍ക്കൊള്ളാന്‍ അങ്ങേയ്‌ക്ക് സാധിച്ചില്ല. യഥാര്‍ഥ ആനന്ദത്തിന്റെ ഉറവിടം നമ്മുടെയുള്ളില്‍ തന്നെയാണ്. മാത്രമല്ല, വാസ്തവത്തില്‍ ഈശ്വരനെ സകലതിലും ദര്‍ശിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഇത്തരമൊരു പ്രവൃത്തി ഒരിക്കലും ഉണ്ടാവില്ല. അവര്‍ എപ്പോഴും ഏതു കാര്യത്തിലും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കും. അവരുടെ ഓരോ വാക്കും പ്രവൃത്തിയും മറ്റുള്ളവര്‍ക്കു നന്മയുടെ പാതയില്‍ സഞ്ചരിക്കാനുള്ള പ്രേരണ നല്കുന്ന വിധത്തിലായിരിക്കും. സ്വന്തം തെറ്റുകളെയും ദുര്‍ബലതകളെയും മറച്ചുവെയ്‌ക്കാനും, ന്യായീകരിക്കാനുമായി ആദ്ധ്യാത്മികതത്ത്വങ്ങളെ വളച്ചൊടിക്കുകയാണ് അങ്ങു ചെയ്തത്. ആദ്യം നമ്മുടെ ദൗര്‍ബല്യങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും അവയെ അതിജീവിക്കാനും കഴിയണം. അപ്പോള്‍ മാത്രമേ ‘എന്റെ ബോസ്സ് ഞാന്‍ തന്നെയാണ്’ എന്ന് ഒരാള്‍ക്ക് പറയാനാകൂ. ഈ സംഭവത്തിനുശേഷം, ഒരിക്കല്‍ പൊതുസ്ഥലത്ത് പുകവലിച്ചതിനു ആ യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കുറച്ചുദിവസം കഴിഞ്ഞു ആ യാത്രക്കാരന്‍ ജയിലില്‍ നിന്നു പുറത്തുവന്നതിനുശേഷം പൂജാരിയുടെ അടുത്തു ചെന്നു. അയാള്‍ പൂജാരിയോടു പറഞ്ഞു, ”ഇപ്പോള്‍ എനിക്കു മനസ്സിലായി, ഞാനല്ല എന്റെ ബോസ്സെന്ന.് എന്റെ തെറ്റ് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. അങ്ങയുടെ മാര്‍ഗ്ഗദര്‍ശനത്തിനു നന്ദി.”
നമ്മുടെ ദൗര്‍ബല്യങ്ങളെ ന്യായീകരിക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ അതുകൊണ്ട് നമുക്കു ശാന്തിയോ സമാധാനമോ ആത്മീയമായ പുരോഗതിയോ ഉണ്ടാകില്ല. അത് ഒരുതരം ആത്മവഞ്ചനമാത്രമായിത്തീരും. അതുകൊണ്ടു നമ്മള്‍ ശാസ്ത്രത്തിന്റെ താല്പര്യം മനസ്സിലാക്കി ആത്മനിയന്ത്രണത്തോടെയും വിവേകത്തോടെയും ആത്മീയ പാതയില്‍ മുന്നേറണം. ശാസ്ത്രത്തിന്റെ താല്പര്യങ്ങള്‍ നമ്മുടെ ജീവിതത്തിലൂടെ പ്രകാശിക്കണം. അപ്പോള്‍ മാത്രമേ ജീവിതം ധന്യമായിത്തീരുകയുള്ളു.
മാതാ അമൃതാനന്ദമയി
















