കെയ്റോ: അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി(67) അന്തരിച്ചു. പലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസുമായി ബന്ധപ്പെട്ട് ചാരപ്രവൃത്തി നടത്തിയെന്ന കേസിലെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴാണ് മുഹമ്മദ് മുര്‍സി കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന മുസ്ലിം ബ്രദര്‍ഹുഡ് (ഇഖ്വാനുല്‍ മുസ്ലിമൂന്) നേതാവിന്റെ മരണവാര്‍ത്ത ഈജിപ്ത് ഔദ്യോഗിക വാര്‍ത്താ ചാനലാണ് പുറത്തു വിട്ടത്.
ഈജിപ്തിന്റെ ആധുനിക ചരിത്രത്തിലാദ്യമായി 2012-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് മുര്‍സി. മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയില്‍ അധികാരത്തിലെത്തിയ ജനാധിപത്യ സര്‍ക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരന്. എന്നാല്‍ ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന ആ പട്ടം അധികകാലം തുടരാന്‍ മുര്‍സിക്ക് കഴിഞ്ഞില്ല.
അധികാരത്തിലേറി അധികകാലം കഴിയും മുമ്പ്, മുര്‍സിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. മുര്‍സി വിരുദ്ധര്‍ കെയ്റോയിലെ തെരുവുകളിലിറങ്ങി വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. തുടര്‍ന്ന് 2013 ജൂലൈ 4-ന് അട്ടിമറിയിലൂടെ മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം കയ്യടക്കി. ഇതിന് പിന്നാലെ നിരവധി കേസുകളില്‍ മുര്‍സി പ്രതിയായി. പലതിലും ശിക്ഷിക്കപ്പെട്ടു.
2012-ല്‍ ജനാധിപത്യ വിശ്വാസികളായ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നതുള്‍പ്പടെ പല കേസുകളിലായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുര്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: