തിരുവിതാംകൂറിനോട് ചേരുന്നതിനു മുമ്പ് സ്വതന്ത്രനാട്ടു രാജ്യമായിരുന്നു കായംകുളം. അവിടെ പുതിയേടത്ത് ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പില്‍ എന്നൊരു നായര്‍ തറവാടുണ്ടായിരുന്നു. കായംകുളത്തു രാജാവിന്റെ മന്ത്രിസ്ഥാനവും ആയുധപരിശീലനത്തില്‍ ഗുരുസ്ഥാനവും സേനാനായകത്വവും ഈ കുടുംബത്തിനായിരുന്നു. കൂടാതെ വിവാഹബന്ധുത്വവുമുണ്ടായിരുന്നു. എല്ലാത്തരത്തിലും രാജാവിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞുപോന്ന കുടുംബം.
ഒരിക്കല്‍ ഈ കുടുംബത്തിലെ ഒരു വിഭാഗത്തോട് രാജാവിന് അപ്രീതിയുണ്ടായി. അതേത്തുടര്‍ന്ന് അവര്‍ക്ക് ആ പ്രദേശം വിട്ടുപോകേണ്ടി വന്നു. ബാക്കിയുള്ളവര്‍ രാജാവിനെ ആശ്രയിച്ചു അവിടെത്തന്നെ കഴിഞ്ഞു.
ധൈര്യശാലികളും യുദ്ധവിദഗ്ധരുമായിരുന്നതിനാല്‍ അവര്‍ ചെറിയൊരു സൈന്യമുണ്ടാക്കി, കായംകുളത്തിനടുത്ത് കീരിക്കാട് എന്ന സ്ഥത്തിന്റെ കുറച്ചുഭാഗം സ്വാധീനപ്പെടുത്തി.
അവിടെ കോട്ടകൊത്തളങ്ങളുണ്ടാക്കി, അതിനകത്ത് വലിയൊരു വീടും ക്ഷേത്രവുമെല്ലാം പണിതു. അവര്‍ കായംകുളത്തു രാജാവിനെ തെല്ലും അവര്‍ വകവെച്ചിരുന്നില്ല. കാലക്രമേണ നാടുവാഴികളുടെ പദവിയോളമെത്തി അവരുടെ സ്ഥാനമാനങ്ങള്‍. രാജാവിനും അവരോട് എതിര്‍ക്കാന്‍ ഭയമായിരുന്നു.
വട്ടപ്പറമ്പില്‍ കുടുംബത്തില്‍ നിന്ന് പിരിഞ്ഞുപോന്ന ശേഷവും അവര്‍ ആ കുടുംബപ്പേര് ഉപേക്ഷിച്ചിരുന്നില്ല. കോട്ടയ്‌ക്ക് അകത്തുള്ള വീടെന്ന നിലയില്‍ കോട്ടയ്‌കകത്തു ഭവനം എന്നാണ് എന്നാണ് ആ വീട് അറിയപ്പെട്ടിരുന്നത്.
തിരുവിതാംകൂറില്‍ വീര ഉദയമാര്‍ത്താണ്ഡവര്‍മയുടെ കാലശേഷം സാക്ഷാല്‍ മാര്‍ത്താണ്ഡവര്‍മ രാജ്യഭാരമേല്‍ക്കുന്നതുവരേയും ഇടപ്രഭുക്കന്മാരും എട്ടുവീട്ടില്‍ പിള്ളമാരുമൊക്കെ രാജകുടുംബത്തെ ദ്രോഹിക്കുന്നത് പതിവായിരുന്നു. ഇക്കാരണങ്ങളാല്‍ രാജകുടുംബങ്ങളിലുള്ളവര്‍ക്ക് പലപ്പോഴും അജ്ഞാതവാസം നടത്തേണ്ടി വന്നിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജ്ഞി, ശത്രുഭയം നിമിത്തം അരിപ്പാട്ട് കരിപ്പാലില്‍ കോയിക്കലില്‍ താമസിച്ചിരുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ അമ്മയായിരുന്നു ആ രാജ്ഞി. കാര്‍ത്തിക തിരുനാളിന് ജന്മം നല്‍കിയത് അവിടെ വെച്ചായിരുന്നു.
മഹാരാജ്ഞിയും മകനും അവിടെ താസിച്ചിരുന്ന കാലത്ത് കീരിക്കാട്ടു വട്ടപ്പറമ്പിലെ മുതിര്‍ന്ന സ്ത്രീ കരിപ്പാലില്‍ കോയിക്കലില്‍ പോകാറുണ്ടായിരുന്നു. മഹാരാജ്ഞിയും വട്ടപ്പറമ്പിലെ ആ വലിയമ്മയും പരിചയക്കാരായി. അജ്ഞാതവാസവും ദേശാടനവും നിമിത്തം പലവിധ ബുദ്ധിമുട്ടുകളും രാജ്ഞിക്കുണ്ടായിരുന്നു. ഗുണവതിയായ വട്ടപ്പറമ്പില്‍ വലിയമ്മയാണ് അവരെ സഹായിച്ചിരുന്നത്. രാജ്ഞിക്ക് പണവും നിത്യോപയോഗ സാധനങ്ങളുമെല്ലാം വലിയമ്മ നിര്‍ലോഭം നല്‍കി.
കുഞ്ഞായിരുന്ന കാര്‍ത്തിക തിരുനാള്‍ ഒരിക്കല്‍ വട്ടപ്പറമ്പിലെ മുതിര്‍ന്ന സ്ത്രീയെ ചൂണ്ടി ഇതാരാണമ്മേ എന്നു ചോദിച്ചു. അതു നിന്റെ വലിയമ്മയാണെന്ന് രാജ്ഞി മകനോടു പറഞ്ഞു. അങ്ങനെയാണ് അവര്‍ വട്ടപ്പറമ്പില്‍ വലിയമ്മയായി അറിയപ്പെട്ടത്.
രാജാവായ ശേഷവും കാര്‍ത്തിക തിരുനാള്‍ അവരെ അങ്ങനെയാണ് വിളിച്ചിരുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പിന്നീടത് സ്ഥാനപ്പേരായി. സ്വന്തം പുത്രനെപ്പോലെയാണ് വലിയമ്മ രാജകുമാരനെ കണ്ടിരുന്നത്.
ഒരിക്കല്‍ പെരുവാളൂര്‍ അടിതിരി എന്നൊരു ബ്രാഹ്മണന്‍ അത്താഴത്തിന് കരിപ്പാലില്‍ കോയിക്കലില്‍ എത്തിച്ചേര്‍ന്നു. രാജകുമാരന്‍ അദ്ദേഹത്തെ യഥോചിതം സ്വീകരിച്ച് അത്താഴം നല്‍കി. അതിനുശേഷം അദ്ദേഹം എവിടെനിന്നു വരുന്നു എന്നു തുടങ്ങിയ കുശലാന്വേഷണങ്ങള്‍ നടത്തി. താന്‍ ദരിദ്രനാണെന്നും ഒന്‍പത് പെണ്‍മക്കളുണ്ടെന്നും അവരില്‍ ഒരാളെയെങ്കിലും വിവാഹം ചെയ്തയക്കാനുള്ള സഹായമഭ്യര്‍ഥിക്കാന്‍ മഹാരാജാവിനെ കാണാനായി തിരുവനന്തപുരത്ത് പോകുകയാണെന്നും പറഞ്ഞു.
ഒന്‍പതു പേരേയും വിവാഹം ചെയ്തയക്കാന്‍ എത്രപണം വേണ്ടി വരുമെന്ന് രാജകുമാരന്‍ ചോദിച്ചു. ഒമ്പതിനായിരം പണമുണ്ടെങ്കില്‍ ഒരുവിധം കഴിച്ചു കൂട്ടാമെന്ന് നമ്പൂതിരി പറഞ്ഞു. ഇതു കേട്ട രാജകുമാരന്‍ വലിയമ്മയെ വിവരമറിയിച്ചു. വലിയമ്മ അപ്പോള്‍ തന്നെ പണക്കിഴികള്‍ കൊടുത്തു വിട്ടു. രാജകുമാരന്‍ അതത്രയും നമ്പൂതിരിക്കു നല്‍കി. അന്ന് കാര്‍ത്തിക തിരുനാളിന് വെറും ഒമ്പതു വയസ്സുമാത്രമായിരുന്നു പ്രായം.
മഹാരാജ്ഞിയും മകനും അരിപ്പാട്ട് താമസിക്കുന്ന വിവരം വൈകാതെ എട്ടുവീട്ടില്‍പിള്ളമാരും മാടമ്പിമാരുമാരുമൊക്കെ അറിഞ്ഞു. അവര്‍ രാജ്ഞിയേയും രാജകുമാരനേയും സംഹരിക്കാനിറങ്ങി. ഇക്കാര്യം ചാരന്മാര്‍ മുഖേന രാജ്ഞി അറിഞ്ഞു. രാജ്ഞി വലിയമ്മയെ ആളയച്ചു വരുത്തി. ഉടനെ രാജ്ഞിയേയും മകനേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചു.
പ്രബലനായിരുന്ന മാമ്പള്ളിത്തമ്പുരാന്റെ സഹായം ആവശ്യപ്പെട്ട് വലിയമ്മ ഭൃത്യന്മാരെ ചെങ്ങന്നൂര്‍ക്ക് വിട്ടു. അതിനുശേഷം വിലയമ്മയും രാജ്ഞിയും രാജകുമാരനും മേനാവിലും സൈനികരും ഭൃത്യന്മാരും ചുറ്റിലുമായി ചെങ്ങന്നൂര്‍ക്ക് പുറപ്പെട്ടു. ചെങ്ങന്നൂരിനടുത്ത് ബുധനൂരില്‍ എത്തിയപ്പോഴേക്കും പിള്ളമാരും മാടമ്പിമാരും അവിടെയെത്തി. ശത്രുക്കളെത്തുന്നതിന് തൊട്ടുമുമ്പ് വലിയമ്മ, രാജ്ഞിയേയും മകനേയും മേനാവില്‍ നിന്ന് പുറത്തിറക്കി, ദാസിയും മകനുമാണെന്ന രൂപേണ മേനാവിന് അകമ്പടി സേവിക്കാന്‍ പറഞ്ഞു. ശത്രുക്കള്‍ കാര്യമറിയാതെ മേനാവിനു നേരെ കല്ലേറു തുടങ്ങി. ദാസിയും മകനുമാണെന്നു കരുതി അവര്‍ രാജ്ഞിയേയും മകനേയും ഉപദ്രവിച്ചില്ല. കല്ലേറില്‍ വലിയമ്മയ്‌ക്ക് പരിക്കേറ്റെങ്കിലും അവര്‍ അതെല്ലാം സഹിച്ച് മേനാവിലിരുന്നു. അന്ന് വലിയമ്മയുടെ കൗശലം കൊണ്ടുമാത്രമാണ് രാജ്ഞിയും മകനും രക്ഷപ്പെട്ടത്.
(തുടരും)















