തിരുവനന്തപുരം: ഹൈസ്‌കൂള്‍, ഹയര്‍സെക്കന്റെറി ലയനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച ചര്‍ച്ച പരാജയം. മന്ത്രി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുന്നുവെന്നും പ്രതിപക്ഷ അധ്യാപകസംഘടനകള്‍ പറഞ്ഞു. അതേസമയം ജനാധിപത്യരഹിതമായി നടപ്പാക്കുന്ന റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നുവെന്ന് ദേശീയ അധ്യാപക പരിഷത്ത് അറിയിച്ചു.
ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഏകീകരിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ 6 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച മന്ത്രി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി. 3 യൂണിറ്റായി പ്രവര്‍ത്തിക്കുന്ന എല്‍ പി, യുപി, ഹയര്‍ സെക്കന്ററി എന്നിവ പരിഷ്‌കരിച്ച് ഒറ്റ യൂണിറ്റാക്കി പ്രവര്‍ത്തിപ്പിക്കുമെന്നും പരീക്ഷാ കമ്മീഷനുകള്‍ ഒന്നാകുമെന്നും മന്ത്രി പറഞ്ഞു.
ഹയര്‍സെക്കന്റെറി വരെയുള്ള ഏകീകരണം ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്റെറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരുന്നതിനോട് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഹെഡ് മാസ്റ്ററും പ്രിന്‍സിപ്പലും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവിയുടെ ചുമതല ഇനി പ്രിന്‍സിപ്പലിന് നല്‍കും.
അതേസമയം മന്ത്രി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുന്നുവെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌കരണം കേന്ദ്ര വിദ്യാഭ്യാസ നയവുമായി ചേര്‍ന്ന് പോകണമെന്നും കമ്മീഷന്‍ ശിപാര്‍ശകള്‍ ജനാധിപത്യ രീതിക്കെതിരായി നടപ്പിലാക്കുന്നതിന് എതിരാണെന്നും ദേശീയ അധ്യാപക പരിഷത്ത് പറഞ്ഞു.
















