തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മസാലബോണ്ട് കമ്യൂണിസത്തിന്റെ മരണമണിയാണെന്ന് കോൺഗ്രസ് എംഎൽഎ ശബരീനാഥൻ. മലയാളികളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസാല ബോണ്ടുകളിൽ കൂടുതലും വാങ്ങിച്ചത് എസ്‌എൻസി ലാവ്‌ലിന് നിക്ഷേപമുള്ള സിഡിപിക്യൂ എന്ന കമ്പനിയാണെന്നും ശബരിനാഥൻ പറഞ്ഞു. കിഫ്‌ബിയുടെ ഭാഗമായുള്ള പദ്ധതികളിൽ കണ്ണൂർ ഇൻഡസ്ട്രിയൽ പാർക്കിന്റെ തുകയായി 12,240 കോടി രൂപ കാണിച്ചിരിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതിന് സിഡിപിക്യുവിന്റെ പ്രൈവറ്റ് ലിസ്റ്റിങും തമ്മിൽ ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടതുണ്ടെന്നും ശബരീനാഥൻ പറഞ്ഞു.
നിയമസഭയിൽ കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ പ്രത്യേക ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിലെ മസാലബോണ്ടുകളിൽ ഏറ്റവും കൂടുതൽ പലിശ കേരളത്തിന്റെ കിഫ്‌ബിയുടെ മസാലബോണ്ടിനാണ്. അഞ്ച് വർഷം കൊണ്ട് വലിയ പലിശയാണ് കേരളം കൊടുക്കേണ്ടി വരികയെന്നും ശബരിനാഥൻ ചൂണ്ടിക്കാട്ടി.
















