തിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. കസേര അനുവദിക്കരുതെന്ന് റോഷി അഗസ്റ്റിന്‍. ജോസഫിന്റെ ഇരിപ്പിടം അതു തന്നെയെന്ന് മോന്‍സ് ജോസഫ്. ഇതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് നിയമസഭ കസേരയിലേക്കായി. കേരള കോണ്‍ഗ്രസ് കക്ഷി നേതാവിനെ തീരുമാനിച്ച് വിവരം അറി/യിക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അന്ത്യശാസനം
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ തമ്മിലടിയ്‌ക്കിടെ വര്‍ക്കിംഗ് ചെയര്‍മാന് താല്‍ക്കാലികമായെങ്കിലും ഇന്നലെ മുന്‍ നിരയില്‍ നാലാമതായി സീറ്റു കിട്ടി. കഴിഞ്ഞ സഭാ സമ്മേളനം വരെ കെ.എം മാണിയുടെ സീറ്റായിരുന്നു നാലാമത്തേത്. മാണിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായ കലഹത്തെ തുടര്‍ന്ന് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുത്തിരുന്നില്ല.
ചെയര്‍മാന്‍ ഇല്ലാത്തതിനാല്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് ആ സിറ്റെന്നായിരുന്നു ജോസഫിന്റെ അവകാശവാദം. പി.ജെ. ജോസഫിനെ മുന്‍നിരയില്‍ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് ജോസഫിന്റെ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര്‍ സീറ്റ് അനുവദിച്ചത്.
എന്നാല്‍ ജോസഫിന് ഇപ്പോള്‍ സീറ്റ് നല്‍കരുതെന്നും നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നും കാണിച്ച് ജോസ്.കെ. മാണിയുടെ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എ റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവെന്ന നിലക്ക് പി.ജെ. ജോസഫിന് മുന്‍ നിരയിലെ കെ.എം മാണിയുടെ സീറ്റ് അനുവദിക്കുന്നുവെന്നും സ്പീക്കര്‍ ഇന്നലെ രാവിലെ അറിയിച്ചു.
നിയമസഭാ കക്ഷി നേതാവ് ആരാണെന്ന് ജൂണ്‍ 9ന് മുന്‍പ് തീരുമാനമെടുത്ത് അറിയിക്കാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേരളാ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. അതുവരെ തല്‍ക്കാലം മുന്‍നിരയിലെ സീറ്റ് ഉപയോഗിക്കാന്‍ ജോസഫിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി.
മോന്‍സിന്റെ കത്ത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നും സീനിയോറിറ്റി പട്ടിക പ്രകാരമല്ല നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. നിയമസഭയില്‍ മാണിയെ അനുസ്മരിക്കുന്ന വേളയില്‍ സീനിയോറിറ്റി വാദം ഉയര്‍ത്തിപ്പിടിച്ച് പി.ജെ ജോസഫ് രംഗത്തെത്തി. ലയനത്തിനു മുന്‍പ് ചെയര്‍മാന്‍ സ്ഥാനം ചോദിച്ചെങ്കിലും സീനിയറായതുകൊണ്ട് മാണി ചെയര്‍മാന്‍ സ്ഥാനത്തും താന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തും പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന് മാണി വ്യവസ്ഥ വച്ചിരുന്നതായി പി.ജെ ജോസഫ് പറഞ്ഞു. വിഐപി ഗാലറിയില്‍ ഇരുന്ന് ജോസ് കെ മാണി എം.പി ഇത് കേള്‍ക്കുന്നുണ്ടായിരുന്നു.
ജോസ് കെ. മാണിക്ക് ഇനി നിര്‍ണ്ണായകം
തിരുവനന്തപുരം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും നിയമസഭ കക്ഷി നേതൃസ്ഥാനവും തനിക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. ഇനി ജൂണ്‍ ഒന്‍പതിന് മുമ്പുള്ള യോഗം നിര്‍ണ്ണായകമാകും. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ജോസ് കെ. മാണിയുടെ നീക്കങ്ങള്‍ ഒന്നൊന്നായി പാളുന്നുണ്ട്.
നിയമസഭയില്‍ താല്‍ക്കാലികമാണെങ്കിലും മാണിയുടെ ഇരിപ്പിടം പിടിച്ചത് വിജയമായി ജോസഫ് വിഭാഗം കരുതുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍ ഇല്ലെങ്കില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പരാമാധികാരം. പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ സംസ്ഥാന സമിതി വിളിച്ചാല്‍ ജോസ് കെ.മാണിക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. ഇരുവിഭാഗവും തങ്ങളുടെ കൂടെ ആളെക്കൂട്ടാനുള്ള നീക്കം ആരംഭിച്ചു. പാര്‍ട്ടി പിളരുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. പി.ജെ. ജോസഫിനു വേണ്ടി മോന്‍സ് ജോസഫാണ് മുന്‍നിരയില്‍ നിന്ന് ചരടുകള്‍ വലിക്കുന്നത്. തര്‍ക്കം രൂക്ഷമാവുകയാണെങ്കില്‍ മാണിയുടെ ഭാര്യയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നാലെന്തെന്ന ആലോചനയും നടക്കുന്നുണ്ട്.
















