തിരുവനന്തപുരം: നിയമസഭയുടെ പതിനഞ്ചാം സമ്മേളനം ഇന്ന് തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ ബാക്കിപത്രമാകും മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാരിന് വരും ദിവസങ്ങളില്‍ നേരിടേണ്ടി വരിക. ബജറ്റ് പാസാക്കാനാണ് ജൂലൈ അഞ്ചു വരെ 22 ദിവസങ്ങളിലായി സഭ ചേരുന്നത്.
എന്‍ഡിഎയുടെ സംഖ്യ സഭയില്‍ രണ്ടായി വര്‍ദ്ധിച്ചു. പി.സി. ജോര്‍ജ് കൂടി എന്‍ഡിഎയിലെത്തിയതോടെ സഭയില്‍ സംസാരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ വരവ്. കെ.എം. മാണിയുടെ മുന്‍നിരയിലെ സീറ്റ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയ്‌ക്ക് പി.ജെ. ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ സഭാ സമ്മേളനത്തെ ശബരിമല വിഷയമാണ് പിടിച്ചുകുലുക്കിയതെങ്കില്‍ ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പാകും. ഇക്കുറി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിരവധി ആയുധങ്ങളുണ്ട്. പ്രളയം വന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിന് പുറമെ പ്രളയം സര്‍ക്കാര്‍ സൃഷ്ടിയാണെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാലാബോണ്ട്, പെരിയ കൊലപാതകം എന്നിവയും പ്രതിഫലിക്കും. ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നത പ്രകടമായിരിക്കുന്ന സാഹചര്യത്തില്‍ സഭാസമ്മേളനത്തോടെ ഇത് കൂടുതല്‍ നീറും.
മാര്‍ച്ച് 31ന് മുമ്പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് സമയത്തു വേണമെങ്കിലും വരുമെന്ന കണക്കുകൂട്ടലില്‍ അത് മാറ്റി. അന്ന് നാലു മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാണ് സഭ പിരിഞ്ഞത്. 22 ദിവസം സഭ സമ്മേളിക്കുന്നതില്‍ പതിനഞ്ച് ദിവസത്തോളം ബജറ്റിന് വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളത്. നാലു ദിവസങ്ങള്‍ സ്വകാര്യ ബില്ലിനായുമുണ്ട്. സഭയിലെ അംഗമായിരിക്കെ അന്തരിച്ച കെ.എം. മാണിക്കും കടവൂര്‍ ശിവദാസനും 27ന് ഉപചാരം അര്‍പ്പിക്കും. നാളെയും 29നും സഭ സമ്മേളിച്ചശേഷം പിന്നീട് ജൂണ്‍ ഒന്‍പതിനേ ചേരു.
















