ന്യൂദൽഹി: തെരഞ്ഞെടുപ്പിലെ കനത്ത തോൽവി ചർച്ച ചെയ്യാൻ എഐസിസി പ്രവർത്തക സമിതി യോഗം ശനിയാഴ്ച ദൽഹിയിൽ ചേരും. അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധതയിൽ പ്രവർത്തക സമിതിയിൽ തീരുമാനം എടുക്കും. തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന് മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുണ്ട്.
രാഹുൽ അധ്യക്ഷനായി തുടരാൻ തീരുമാനിച്ചുള്ള പ്രമേയം പ്രവർത്തക സമിതി പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാൻ ഒരു സമിതിയും രൂപീകരിക്കും. കനത്ത തോൽവിൽ കടുത്ത നിരാശയിലാണ് രാഹുൽ ഗാന്ധി. മോദിക്ക് മുന്നിൽ ദയനീയമായി തോൽക്കുകയും തട്ടകമായ അമേഠിയിൽ തോൽക്കുകയും ചെയ്തു. പ്രതിപക്ഷ നേതൃപദവി പോലും ഉറപ്പില്ല. ഈ സാഹചര്യത്തിൽ നേതൃസ്ഥാനത്ത് തുടരേണ്ട എന്ന ആലോചനയിലാണ് രാഹുൽ ഗാന്ധി. കോൺഗ്രസിന് അൽപ്പമെങ്കിലും ആശ്വസിക്കാനായത് കേരളത്തിലെ വിജയമാണ്.
യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കർണാടക, മധ്യപ്രദേശ് സർക്കാരുകളെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമവും പാര്‍ട്ടി ചര്‍ച്ച ചെയ്യും. രാജസ്ഥാനിലും മധ്യപ്രദേശിലും തേടിയ നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തർക്കമാണെന്ന വിമർശം ശക്തമാണ്.
















