വനമൈതാനത്തെത്തിയ വാനരസംഘങ്ങള്‍ വീണ്ടും തെക്കോട്ട് സഞ്ചരിച്ച് മഹേന്ദ്രഗിരിയിലെത്തി. പര്‍വതത്തിന്റെ തെക്കേച്ചെരിവില്‍ നിന്ന് നോക്കിയപ്പോള്‍ സംഘം ദക്ഷിണമഹാമസമുദ്രം കണ്ട് അത്ഭുതപ്പെട്ടു. ഇനിയെന്തു ചെയ്യണം എന്ന ആലോചനയിലായി അവര്‍.
‘നമുക്ക് സഞ്ചരിക്കേണ്ട ഭൂഭാഗത്തിന്റെ അതിരുകള്‍ ഇവിടെ തീരുന്നു. ഇനി കാണുന്നത്് മഹാസമുദ്രമാണ്. അന്വേഷണഫലം സിദ്ധിച്ചതുമില്ല. നമുക്ക് ലഭിച്ച രാജശാസനം അതിഭീകരമാണ്. അനുവദിച്ച സമയപരിധി കഴിഞ്ഞ് ദൗത്യം പൂര്‍ത്തിയാക്കാതെ ചെന്നാല്‍ മരണം ഉറപ്പാണ്. നമുക്ക് ഈ പര്‍വതത്തിന്റെ താഴ്‌വരയില്‍ കിടന്ന് മരണം വരിക്കാം.’ വാനരന്മാര്‍ പരസ്പരം പരിതപിച്ചു.
വാനരന്മാരുടെ സംഭാഷണം കേട്ട് , പര്‍വതത്തിലെ ഒരു ഗുഹയ്‌ക്കകത്തു നിന്ന് ഭീമാകാരനായ ഒരു പക്ഷി നീങ്ങി നിരങ്ങി ഗുഹാമുഖത്തെത്തി. തീറ്റയെടുക്കാന്‍ പോകാനാവാത്ത അത്രയും അവശനായിരുന്നു ആ പക്ഷി. പറക്കാന്‍ ചിറകുകളും ഇല്ലായിരുന്നു.
ഭര്‍ഭ വിരിച്ച് മരിക്കാന്‍ കിടക്കുന്ന വാനരരെ കണ്ടതോടെ പക്ഷിക്ക് സന്തോഷമായി. ഓരോ ദിവസവും ഇവരില്‍ ഓരോരുത്തരെ തിന്നാമല്ലോ എന്ന് കണക്കുകൂട്ടി. പക്ഷിരാജന്റെ സന്തോഷശബ്ദം കേട്ട വാനരന്മാര്‍ പഴയതിലേറെ പരിഭ്രാന്തരായി. പക്ഷിയെക്കണ്ടതോടെ തങ്ങളുടെ മരണം അവന്‍ കാരണമാകുമെന്ന് ഉറപ്പിച്ച ജാംബവാന്‍ പറഞ്ഞു; ‘ രാമനു വേണ്ടി ധീരധീരം ശത്രുവിനോടു പോരാടി ആത്മത്യാഗം ചെയ്ത ജടായു മഹാഭാഗ്യവാനാണ്. രാവണന്റെ വാളാല്‍ ചിറകറ്റ് താഴെവീണിട്ടും രാമദേവനെ ദര്‍ശിച്ച ശേഷമാണല്ലോ ജടായു പ്രാണന്‍ വെടിഞ്ഞത്. ജാംബവാന്‍ പറഞ്ഞത് സശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു പക്ഷിരാജന്‍. ജാംബവാനെ അവന്‍ അരികിലേക്ക് വിളിച്ചു. ധൈര്യം സംഭരിച്ച് ജാംബവാന്‍ പക്ഷിയുടെ അരികിലേക്കെത്തി. വാനരസംഘം എവിടെ നിന്ന് വരുന്നുവെന്ന് പക്ഷിരാജന്‍ ആരാഞ്ഞു. ‘ ഞങ്ങള്‍ സുഗ്രീവന്റെ കിങ്കരന്മാരാണ്. ശ്രീരാമഭക്തരും. രാമപത്‌നിയായ സീതയെ അന്വേഷിച്ചിറങ്ങിയതാണ്. ദേവിയെ കാണാഞ്ഞ് നിരാശരായി മരണം വരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ‘ജാംബവാന്‍ പറഞ്ഞു.
നിങ്ങള്‍ ജടായുവിനെക്കുറിച്ച് സംസാരിക്കുന്നതു കേട്ടു. അതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാമോ എന്നായിരുന്നു പക്ഷിരാജന്റെ അടുത്ത ചോദ്യം. ജടായുവിന്റെ മരണവൃത്താന്തമുള്‍പ്പെടെ പറഞ്ഞു കേള്‍പ്പിച്ച ശേഷം അങ്ങേക്ക് ഈ ഗതിവന്നതെങ്ങനെയെന്ന് ജടായു ചോദിച്ചു. പക്ഷിരാജന്‍ താന്‍ ആരെന്നും ജടായുവുമായി തനിക്കുള്ള ബന്ധമെന്തെന്നും വിശദീകരിച്ചു തുടങ്ങി.
‘ പക്ഷികളുടെ രാജാവായ സമ്പാതിയാണ് ഞാന്‍. ജടായു എന്റെ അനുജനാണ്. അരുണദേവനാണ് ഞങ്ങളുടെ അച്ഛന്‍. അമ്മ മഹാശ്വേത. അച്ഛനമ്മമാരുടെ അനുഗ്രഹത്താല്‍ ഭൂമിയിലെ പക്ഷികള്‍ക്കെല്ലാം ഞാന്‍ രാജാവും ജടായു യുവരാജാവുമായിത്തീര്‍ന്നു. ഞങ്ങളുടെ സാഹോദര്യവും അടുപ്പവും എത്രയായിരുന്നുവെന്ന് വിവരിക്കാനാവില്ല. അച്ഛനെക്കാണാന്‍ ഒരിക്കല്‍ ഞങ്ങള്‍ സൂര്യമണ്ഡലത്തിലേക്ക് പറന്നു. യൗവനത്തിളപ്പുകൊണ്ട് എന്നേക്കാള്‍ ചുണക്കുട്ടനായിരുന്നു ജടായു. അവന്‍ എന്നേക്കാള്‍ ഉയരത്തില്‍ പറക്കാന്‍ തുടങ്ങി. അപ്പോള്‍ സൂര്യതാപമേറ്റ് അവന്റെ ചിറകുകള്‍ വാടിത്തുടങ്ങി. അതുകണ്ട് അവനെ രക്ഷിക്കാന്‍ ഞാന്‍ അവനു മീതെ പറന്ന് തണല്‍ കൊടുത്തു. അങ്ങനെ ചിറകുകള്‍ കരിയാതെ അവന്‍ താഴെ ഭൂമിയിലെത്തി. എന്നാല്‍ എന്റെ ചിറകുകള്‍ പൂര്‍ണമായും ചാരമായി. ഞാന്‍ ഈ മഹാഗിരിയില്‍ വന്നു വീണ് നടക്കാനോ പറക്കാനോ വയ്യാത്ത അവസ്ഥയിലായി.
നിശാകരന്‍ എന്നൊരു മഹര്‍ഷി ഇവിടെ താമസിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സേവകനായി കഴിഞ്ഞു കൂടി. രാമപത്‌നിയായ സീതയെ അന്വേഷിച്ച് വാനരക്കൂട്ടം ഇവിടെയെത്തുമെന്നും അവര്‍ക്ക് സീതയിരിക്കുന്നയിടം പറഞ്ഞു കൊടുത്താല്‍ എനിക്കെന്റെ ചിറകുകള്‍ തിരികെക്കിട്ടുമെന്നും കാലിന് സ്വാധീനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതു യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ആദ്യം, ജടായുവിന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ നിങ്ങളെന്നെ സഹായിക്കുക. അതിനു ശേഷം സീതാവൃത്താന്തം ഞാന്‍ പറയാം.’
അതുകേട്ട ജാംബവാദികള്‍ക്ക് സന്തോഷമായി. അവര്‍ ജടായുവിന്റെ ശേഷക്രിയക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്തു. അതെല്ലാം സമ്പാതി വിധി പ്രകാരം നടത്തി.
( തുടരും)















