ഹൈദരാബാദ്: പൊതുപരിപാടിക്കിടെ വേദിയിലെ കസേരയ്‌ക്ക് വേണ്ടി തമ്മിലടിച്ച് തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ രാജ്യസഭാംഗം വി. ഹനുമന്തറാവുവും ടിപിസിസി വക്താവ് എം. നാഗേഷും തമ്മിലാണ് വേദിയിലെ കസേരയ്‌ക്ക് വേണ്ടി വഴക്കുണ്ടാക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറി ആര്‍.സി. ഖുന്തിയ അടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.
തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷാ ബോര്‍ഡ് പ്രഖ്യാപിച്ച 11, 12 ക്ലാസുകളിലെ ഫലത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഇരുവരുടെയും കൈയാങ്കളി. ഖുന്തിയയ്‌ക്ക് ഒഴിച്ചിട്ടിരുന്ന കസേരയില്‍ നാഗേഷ് ഇരുന്നപ്പോള്‍ റാവു തടഞ്ഞു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പേട്ടു. പിന്നീടിത് കൈയാങ്കളിയിലേക്ക് നീണ്ടു. മറ്റ് നേതാക്കള്‍ തടഞ്ഞെങ്കിലും ഇരുവരും കൂട്ടാക്കിയില്ല.
വഴക്കിനിടെ താഴെ വീണ നാഗേഷ് എഴുന്നേറ്റ് നിന്ന് റാവുവിനെയും തള്ളി നിലത്തിട്ടു. ടിഡിപി, സിപിഐ, ടിജെഎസ് പാര്‍ട്ടികളിലെ നേതാക്കളടക്കം ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത 22 കുട്ടികളുടെ മാതാപിതാക്കളുടെ മുന്നിലായിരുന്നു നേതാക്കന്മാരുടെ കൈയാങ്കളി. വിദ്യാര്‍ഥികളുടെ ആത്മഹത്യക്ക് ടിആര്‍എസ് സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
















