തൊഴുത്തിനു മീതെ പൂവും കായും നിറഞ്ഞ് പടര്‍ന്നു കിടന്ന മത്ത വള്ളി തേവലശ്ശേരിത്താന്‍ മന്ത്രം ചൊല്ലി ആകര്‍ഷിച്ച് താഴെയിറക്കി. അതുപോലെ മന്ത്രത്താല്‍ ഉച്ചാടനം ചെയ്ത് മത്ത വള്ളി പൂര്‍വസ്ഥിതിയിലാക്കി. അതോടെ യോഗീശ്വരന്‍ രാമന്‍ പിള്ളയ്‌ക്ക് തേവലശ്ശേരിത്താന്റെ മന്ത്രസിദ്ധിയില്‍ പൂര്‍ണ വിശ്വാസമായി.
അന്ന് അസ്തമിച്ച് ഏഴര നാഴിക കഴിഞ്ഞപ്പോള്‍ തേവലശ്ശേരിത്താന്‍ മന്ത്രവാദം തുടങ്ങി. അദ്ദേഹം ഭസ്മം കൊണ്ട് ഷഡ്‌കോണായി ചക്രം വരച്ച് അതില്‍ പിള്ളയുടെ ഭാര്യ ഉമയാള്‍ പാര്‍വതിയെ ഇരുത്തി. അവരുടെ ദേഹത്ത് ഭസ്മമെറിഞ്ഞു കൊണ്ട് ”നീ ആരാണ്? എന്തിന് ഇവരുടെ ദേഹത്ത് കയറി ?” എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു. ഉടനെ ആ സ്ത്രീയില്‍ പ്രവേശിച്ച ഗന്ധര്‍വന്‍ സംസാരിച്ചു തുടങ്ങി. ”ഞാന്‍ ആരാണെന്ന് പ്രശ്നവശാല്‍ അങ്ങ് കണ്ടുപിടിച്ചിട്ടുണ്ട്. ഈ സ്ത്രീയുടെ സൗന്ദര്യം കണ്ടു മോഹിച്ച് എത്തിയതാണു ഞാന്‍. അവരെ ഒരിക്കലും ഞാന്‍ ഉപദ്രവിക്കില്ല. എന്നാല്‍ ഇവര്‍ ഭര്‍തൃ സഹവാസം നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹത്തില്‍ നിന്ന് സന്താനമുണ്ടാകാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഈ ദേഹത്തു നിന്ന് ഒഴിഞ്ഞു പോകാന്‍ എന്നെ നിര്‍ബന്ധിക്കരുത്.”
ഗന്ധര്‍വന്‍ പറഞ്ഞതു കേട്ട് മന്ത്രവാദി പറഞ്ഞു: ”നീ ഒഴിഞ്ഞു പോകേണ്ട. പക്ഷേ ഇവിടെ സന്തതിയുണ്ടാകണം. അതിന് തടസ്സം നില്‍ക്കരുത്.” എന്നാല്‍ എത്രയൊക്കെ നിര്‍ബന്ധിച്ചിട്ടും സന്തതിയുണ്ടാകാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ ഗന്ധര്‍വന്‍ ഉറച്ചുനിന്നു. നീ പോയില്ലെങ്കില്‍ ഞാന്‍ അയയ്‌ക്കുമെന്നായി തേവലശ്ശേരിത്താന്‍. നിങ്ങള്‍ എത്ര ശ്രമിച്ചാലും ഞാന്‍ പോകില്ലെന്ന വാശി വീണ്ടും ഗന്ധര്‍വന്‍ ആവര്‍ത്തിച്ചു. ”മുമ്പു വന്നവരാരും ശ്രമിച്ചിട്ട് എന്നെ ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവരെപ്പോലെയല്ല നിങ്ങള്‍ എന്നറിയാം. നിങ്ങള്‍ പഠിപ്പുള്ളയാളും മാന്യനുമാണ്. എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളെ ഞാന്‍ അപമാനിച്ചയയ്‌ക്കും”, ഗന്ധര്‍വന്‍ തുടര്‍ന്നു.
ഇത്രയും പറഞ്ഞ ശേഷം ബാധ കയറിയ സ്ത്രീ അവിടെ നിന്ന് എഴുന്നേറ്റു. ഉടനെ മന്ത്രവാദി ഒരു കയറെടുത്ത് പിരിച്ച് ഒരു മന്ത്രം ജപിച്ച് കെട്ടി. പിന്നീട് ആ കയറെടുത്ത് സ്ത്രീയുടെ കൈ രണ്ടും കൂട്ടിക്കെട്ടി. മന്ത്രവാദിയുടെ കരണത്തടിക്കാന്‍ തുനിയുകയാണ് ഗന്ധര്‍വന് എന്നു മനസ്സിലാക്കിയാണ് കൈ കൂട്ടിക്കെട്ടിയത്. ആ സ്ത്രീക്ക് കൈയും കാലും ഇളക്കാനാവാത്ത വിധം മന്ത്രം ജപിച്ച് ബന്ധനം ചെയ്തു. അതോടെ ഞാനങ്ങയോട് മത്സരിക്കാനില്ല, ഒഴിഞ്ഞു പൊയ്‌ക്കൊള്ളാമെന്നായി ഗന്ധര്‍വന്‍. ഉപദ്രവിക്കണമെന്നില്ലെന്നും ബഹുമാനിച്ചയയ്‌ക്കാനാണ് തീരുമാനമെന്നും മന്ത്രവാദി, ഗന്ധര്‍വനെ അറിയിച്ചു. പോകുന്നതിന് എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചു. പോവാന്‍ തീര്‍ച്ചപ്പെടുത്തിയാല്‍ അധിക നേരം ഇവിടെ നില്‍ക്കാനാവില്ല. നാളെത്തന്നെ എന്നെ അയയ്‌ക്കണമെന്നു പറഞ്ഞ് ഗന്ധര്‍വന്‍ തത്ക്കാലം മാറി നിന്നു. ആ സ്ത്രീ അല്‍പ്പം വെള്ളം കുടിച്ച ശേഷം അവിടെ നിന്ന് എഴുന്നേറ്റ് പോയി.
പിറ്റേന്ന് വൈകുന്നേരമായപ്പോഴേക്കും അവിടെ തെക്കേത്തളം അടിച്ച് ശുദ്ധം വരുത്തി ഒരു പൂജയ്‌ക്ക് വേണ്ടുന്നതെല്ലാം ഒരുക്കി. അരനാഴിക തേവലശ്ശേരിത്താനെത്തി. ആദ്യം ഗന്ധര്‍വനുള്ള പൂജ കഴിച്ചു. പാല്‍പ്പായസം, അട, അവില്‍, മലര്‍, പഴം, ഇളനീര്‍ എന്നിവ നിവേദിച്ചായിരുന്നു പൂജ. അതിനു ശേഷം തലേ ദിവസത്തേതു പോലെ പിള്ളയുടെ ഭാര്യയെ പൂജയ്‌ക്കിരുത്തി. അന്ന് ഭസ്മം ജപിച്ചിട്ടില്ല. തേവലശ്ശേരിത്താന്‍ കുറച്ച് ചന്ദനവും പൂവും കൈയിലെടുത്ത് ഗന്ധര്‍വനെ അവിടെ നിന്നാവാഹിച്ച് ആ സ്ത്രീയുടെ ശിരസ്സിലേക്കിട്ടു.
ഉടനെ അവര്‍ തുള്ളിത്തുടങ്ങി. പിന്നെ പ്രൗഢനായ ഒരു പുരുഷനെപ്പോലെ കാലിന്മേല്‍ കാല്‍ കയറ്റി സംസാരിക്കാന്‍ തുടങ്ങി. മന്ത്രവാദി കളഭവും പൂവും എടുത്ത് ആ സ്ത്രീയുടെ മുന്നില്‍ വച്ചു. ഇതു ഞാനെങ്ങനെ സ്വീകരിക്കും. നിങ്ങള്‍ ഇന്നലെ എന്നെ കെട്ടിയ കെട്ട് അഴിച്ചില്ലല്ലോ, ഇത് ഞാനെങ്ങനെ സ്വീകരിക്കുമെന്ന് ഗന്ധര്‍വന്‍ ചോദിച്ചു. ഉടനെ ക്ഷമ ചോദിച്ചു കൊണ്ട്, മന്ത്രവാദി. ആ കെട്ടഴിച്ചു. പൂജാദ്രവ്യങ്ങളെല്ലാം സ്വീകരിച്ച ഗന്ധര്‍വന്‍ സന്തോഷപൂര്‍വം ആ സ്ത്രീയെ അനുഗ്രഹിച്ചു.
അടുത്ത ആണ്ടില്‍ ഈ സ്ത്രീക്ക് ഒരു പുരുഷ സന്തതി പിറക്കുമെന്നും ആ പുരുഷന്‍ പ്രസിദ്ധനും യോഗ്യനുമായിരിക്കുമെന്നും പറഞ്ഞു. ഇനിയൊരു മൂന്നു തലമുറയില്‍ പിറക്കുന്ന സന്തതികളെല്ലാം പ്രത്യേക യോഗ്യതയുള്ളവരായിരിക്കുമെന്നും ഗന്ധര്‍വന്‍ വരം നല്‍കി. എന്നാല്‍ എന്നെ ഇവിടെ നിന്ന് ഇറക്കി വിടുന്നതിനാല്‍ എക്കാലത്തും ഇവിടെ പുരുഷ സന്താനങ്ങള്‍ കുറവായിരിക്കുമെന്നും ഓര്‍മപ്പെടുത്തി ഗന്ധര്‍വന്‍ അവിടം വിട്ടുപോയി. രാമനുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം ഒരു പാട് സമ്മാനങ്ങള്‍ നല്‍കിയാണ് തേവലശ്ശേരിത്താനെ തിരിച്ചയച്ചത്.
ഉമയാള്‍ പാര്‍വതിയമ്മ വൈകാതെ ഗര്‍ഭം ധരിച്ചു. അടുത്ത വര്‍ഷം ഗന്ധര്‍വന്‍ പറഞ്ഞ തീയതിയില്‍ ആ സ്ത്രീ ഒരു ആണ്‍ സന്താനത്തെ പ്രസവിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം രാമന്‍ പിള്ളയ്‌ക്ക് പിറന്ന ഈ സന്താനമാണ് ബാലരാമന്‍പിള്ള സാമ്പ്രതി പിള്ള എന്ന പേരില്‍ പ്രസിദ്ധനായി തീര്‍ന്നത്. പുത്രനുണ്ടായ വിവരം യോഗീശ്വരന്‍ രാമന്‍ പിള്ള, രാമവര്‍മ മഹാരാജാവിനെ സന്ദേശത്തിലൂടെ അറിയിച്ചു. അതറിഞ്ഞ് രാജാവിന് ഏറെ സന്തോഷമായി. രാജ്യഭരണത്തില്‍ അദ്ദേഹത്തെ ഏറെയും സഹായിച്ചിരുന്നത് രാമന്‍ പിള്ളയും കേശവദാസപിള്ള ദിവാന്‍ജിയുമായിരുന്നു. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് മഹാരാജാവ് അറിയിച്ചതോടെ ഭാര്യയെയും കുഞ്ഞിനേയും കൊണ്ട്, രാമന്‍പിള്ള
തിരുവനന്തപുരത്തെത്തി. രാജാവ് കുഞ്ഞിനെ മടിയിലിരുത്തി ബലരാമന്‍ എന്നു നാമകരണം ചെയ്തു. ബാലരാമന്‍ പിള്ള പ്രഗല്ഭനായ സംസ്‌കൃതം പണ്ഡിതനായിരുന്നു. ജോത്സ്യം, മന്ത്രവാദം, തുടങ്ങിയ വിഷയങ്ങളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന ബാലരാമന്‍ പിള്ളയ്‌ക്ക് രായസം, സാമ്പ്രതി തുടങ്ങിയ ഉദ്യോഗവുമുണ്ടായിരുന്നു.















