ജാതിയിലെ ഔന്ന്യത്യമാണ് മറ്റെന്തിനേക്കാളും മീതെയെന്ന മിഥ്യാബോധത്തില്‍ കേരളം മുങ്ങിക്കിടന്ന നാളുകളുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത് കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നിര്‍ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു ചട്ടമ്പിസ്വാമികള്‍.
തിരുവനന്തപുരത്ത് കണ്ണമ്മൂല ഉള്ളൂര്‍കോട്ടു വീട്ടില്‍ ഒരു ദരിദ്രനായര്‍ കുടുംബത്തില്‍ 1853 ആഗസ്റ്റ് 25 നായിരുന്നു സ്വാമികളുടെ ജനനം. യഥാര്‍ഥ നാമം അയ്യപ്പന്‍. കുഞ്ഞനെന്നാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. ജാതിവ്യവസ്ഥിതിക്കെതിരെ ചെറുപ്പത്തില്‍ തന്നെ സ്വാമികള്‍ ധീരമായി ശബ്ദമുയര്‍ത്തി.
തീര്‍ത്തും ദൈന്യമായ കുടുംബ സാഹചര്യത്തില്‍ ഔപചാരിക വിദ്യാഭ്യാസം പോലും സ്വാമിക്ക് ലഭിച്ചിരുന്നില്ല. ബാല്യത്തില്‍ അയല്‍വീടുകളിലെ കൂട്ടുകാരില്‍ നിന്നാണ് അക്ഷരാഭ്യാസം നേടിയത്. അറിവു നേടാനുള്ള അഭിനിവേശത്തിന് പിന്നീട് തുണയായത് നാട്ടിലെ ആശാന്മാരായിരുന്നു. പേട്ടയില്‍ രാമന്‍ പിള്ള ആശാനാണ് പതിനഞ്ചാമത്തെ വയസ്സില്‍ കുഞ്ഞനെ പാഠശാലയിലെ ചട്ടമ്പിയായി നിയമിച്ചത്. ചട്ടങ്ങളെ നിയന്ത്രിക്കുന്നവന്‍ അല്ലെങ്കില്‍ നായകന്‍ എന്നാണ് ചട്ടമ്പിയെന്ന വാക്കിനര്‍ഥം. മുതിര്‍ന്നപ്പോഴും സ്വാമികളായി അറിയപ്പെട്ടപ്പോഴും ചട്ടമ്പിയെന്ന പേര് കൂടെയുണ്ടായി.
ഏതു ജോലിചെയ്യാനും കുഞ്ഞന് മടിയുണ്ടായിരുന്നില്ല. ചുമട്ടുപണിയിലാണ് അദ്ദേഹം ഉപജീവനംതുടങ്ങിയത്. ആധാരമെഴുത്തും വക്കീല്‍ഗുമസ്ഥന്റെ ജോലിയുമെല്ലാം ചെയിട്ടുണ്ട്. പ്രദേശവാസികള്‍ മതം, തത്വശാസ്ത്രം, ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ യുവാവായ കുഞ്ഞനെയാണ് സമീപിച്ചിരുന്നത്. തമിഴിലും അദ്ദേഹത്തിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചെങ്കിലും ഏറെ നാള്‍ തുടര്‍ന്നില്ല.
മനോന്മണീയം സുന്ദരന്‍ പിള്ളയുമായുണ്ടായിരുന്ന സൗഹൃദം പാശ്ചാത്യതത്വശാസ്ത്രങ്ങളില്‍ അറിവു നേടാന്‍ അദ്ദേഹത്തിന് സഹായകമായി. വേദാന്ത ചിന്തകളിലേക്ക് അടുപ്പിച്ചത് തൈക്കാട് അയ്യാസ്വാമികളുമായുള്ള പരിചയമായിരുന്നു. തിരുനെല്‍വേലിയില്‍
കല്ലടക്കുറിച്ചിയിലുള്ള സുബ്ബാജടവല്ലഭരുടെ ജ്ഞാനക്ഷേത്രത്തിലെ പഠനമാണ് അദ്ദേഹത്തെ ആധ്യാത്മിക പാതയില്‍ പൂര്‍ണത നേടാന്‍ സഹായിച്ചത്. ഷണ്‍മുഖദാസനെന്ന പേരിലാണ് അവിടെ നിന്ന് മടങ്ങിയത്. ജ്ഞാനഭിക്ഷുവേദാന്തങ്ങള്‍, തര്‍ക്കം, വ്യാകരണം, കാവ്യമീമാംസ, മന്ത്രശാസ്ത്രം, സിദ്ധവൈദ്യം എല്ലാം പഠിച്ചത് അവിടെ നിന്നാണ്. മറ്റുമതങ്ങളിലെ പ്രമാണ ഗ്രന്ഥങ്ങളിലും തികഞ്ഞ അവബോധമുണ്ടായിരുന്നു സ്വാമികള്‍ക്ക്. ജനങ്ങള്‍ ചട്ടമ്പി സ്വാമികള്‍ എന്നു വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും കാഷായവസ്ത്രം ധരിച്ചിരുന്നില്ല. സംന്യാസനാമത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നുമില്ല.
കേരളത്തില്‍ അലയടിച്ച നവോത്ഥാന ആശയങ്ങളില്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ സ്വാമിയുടെ ശബ്ദം തീപ്പൊരികളായി ചെന്നു പതിച്ചു. അത് അവര്‍ണര്‍ക്കു മുമ്പില്‍ അറിവിന്റേയും സംസ്‌കാരത്തിന്റേയും വാതായനങ്ങള്‍ തുറന്നു കൊടുത്തു. സ്വാമിയുടെ കൃതികളും പ്രവര്‍ത്തനങ്ങളുമെല്ലാം ഈയൊരു ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു. പ്രാചീന മലയാളം, വേദാധികാര നിരൂപണം, പ്രണവവും സംഖ്യാദര്‍ശനവും, ഭാഷാപത്മപുരാണാഭിപ്രായം, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1924 മെയ് അഞ്ചിന് സ്വാമികള്‍ സമാധിയായി.
















