രാമലക്ഷ്മണന്മാര്‍ സീതാന്വേഷണത്തിന് ദക്ഷിണദിക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ദൂരം കുറച്ചു പിന്നിട്ടപ്പോള്‍ ചിറകറ്റ്, മൃതപ്രായനായ ജടായുവിനെ കണ്ടു. രാമനാമം ജപിച്ചു കിടക്കുകയായിരുന്നു ജടായു. രാവണന്‍ വേഷം മാറിയെത്തി സീതയെ അപഹരിച്ച കഥ ആ പക്ഷിശ്രേഷ്ഠന്‍ രാമനോട് പറഞ്ഞു. അതു കഴിഞ്ഞ് ആത്മത്യാഗിയായ ജടായു നിത്യമുക്തനായി വൈകുണ്ഠത്തിലെത്തി.
സീതാന്വേഷണം തുടര്‍ന്നു കൊണ്ട് രാമലക്ഷ്മണന്മാര്‍ വീണ്ടും തെക്കോട്ടു യാത്ര തുടര്‍ന്നു. മധ്യാഹ്നത്തില്‍ അവര്‍ ഒരു തടാകക്കരയിലെത്തി. അവിടെ വെള്ളമെടുക്കാനെത്തിയ ലക്ഷ്മണനെ ശൂരപത്മന്റെ സഹോദരിയായ അയോമുഖിയെന്ന അസുരതരുണി വശീകരിക്കാന്‍ ചെന്നു. ബ്രഹ്മചര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ കഴിഞ്ഞ ലക്ഷ്മണന്‍ പ്രതിഷേധിച്ചു. അതുകണ്ട രാക്ഷസി, ലക്ഷ്മണനെ എടുത്ത് പറന്നുപോകാനൊരുങ്ങി. സഹികെട്ട ലക്ഷ്മണന്‍ അവളെ അംഗഛേദം വരുത്തി. അയോമുഖി അവിടെ നിന്ന് പലായനം ചെയ്തു.
യാത്രയില്‍ രാമലക്ഷ്മണന്മാരെ കാത്തിരുന്ന ദുര്‍ഘടം കബന്ധനെന്ന രാക്ഷസനായിരുന്നു. അതിദീര്‍ഘങ്ങളായ ബാഹുക്കളാല്‍ കബന്ധന്‍ രാമനെയും ലക്ഷ്മണനെയും ഞെരിച്ചു. കബന്ധന്റെ ഓരോ ബാഹുക്കള്‍ വീതം രാമനും ലക്ഷ്മണനും ഖണ്ഡിച്ചു. അതോടെ അവന്റെ കബന്ധരൂപംമാറി. പകരം ലളിതകോമളനായ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. യുവാവേ, താങ്കള്‍ ഇവിടെ എങ്ങനെ വന്നുപെട്ടുവെന്ന് രാമന്‍ അവനോട് ചോദിച്ചു. അവന്‍ ആ ശാപത്തിന്റെ കഥപറഞ്ഞു തുടങ്ങി.
‘ശ്രീരാമദേവാ, ദനു എന്നു പേരുള്ളഗന്ധര്‍വകുമാരനാണ് ഞാന്‍. കളിയാക്കിയതില്‍ കോപം പൂണ്ട്
അഷ്ടാവക്രനെന്ന മുനി എന്നെ ശപിച്ച് രാക്ഷസനാക്കി.
കാമധേനുനന്ദിനിയായ നന്ദിനിയെ കൊല്ലാന്‍ തുനിഞ്ഞ എന്റെ ഊര്‍ധ്വാംഗം ദേവേന്ദ്രന്‍ വജ്രം കൊണ്ട് അറുത്തു കളഞ്ഞു. ബ്രഹ്മദത്തമായ വരം കൊണ്ട്് പക്ഷേ ഞാന്‍ മരിച്ചില്ല. എന്റെ വായ, വക്ഷസ്സിലായി. കൈകള്‍ ദീര്‍ഘങ്ങളായി. കണ്ണുകാണാത്തതു കൊണ്ട് സഞ്ചരിക്കാന്‍ കഴിയാതെയായി. കൈകള്‍ വിലങ്ങനെ നീട്ടിപ്പിടിച്ച് അവയില്‍ തടയുന്ന ജീവികളെ ഞാന്‍ ഭക്ഷിക്കാന്‍ തുടങ്ങി. അങ്ങയുടെ ഖഡ്ഗങ്ങള്‍ ഏറ്റതോടെ എനിക്ക് ശാപമുക്തി ലഭിച്ചിരിക്കുന്നു. അങ്ങയില്‍ നിന്നാണ് എനിക്ക് ശാപമുക്തി ലഭിക്കുകയെന്ന് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരുന്നു.
അങ്ങാണ് ശ്രീരാമദേവനെന്ന് എനിക്കിപ്പോള്‍ ബോധ്യമായി.’ തന്റെ കഥ രാമനോട് പറഞ്ഞ ശേഷം ഗന്ധര്‍വ കുമാരനായ ദനു, രാമസ്തുതികള്‍ പാടി.
















