ഭുവനേശ്വര്‍/ന്യൂദല്‍ഹി: ഒഡീഷാ തീരത്ത് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് വന്‍ ദുരന്തം വിതച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി, ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. മുന്‍കരുതലുകള്‍ ശക്തമായിരുന്നതിനാല്‍ ആള്‍നാശം വളരെ കുറഞ്ഞെങ്കിലും ഒഡീഷയിലെ തീരദേശ നഗരങ്ങളില്‍ ചുഴലിക്കാറ്റ് കോടികളുടെ നാശനഷ്ടങ്ങളുണ്ടാക്കി. ആന്ധ്ര, തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. കനത്ത മഴ പല മേഖലകളെയും വെള്ളത്തിലാക്കി. ദുരന്ത ബാധിത സംസ്ഥാനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയിലധികം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്നു മരണങ്ങളാണ് ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് പന്ത്രണ്ട് ലക്ഷത്തിലധികം ആളുകളെ ഒഡീഷയില്‍ മാത്രം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കരയിലേക്കെത്തിയതോടെ ഫോനിയുടെ ശക്തിയില്‍ ചെറിയ കുറവ് വന്നിട്ടുണ്ട്. ബംഗാള്‍ തീരത്തിലൂടെ ബംഗ്ലാദേശിലേക്ക് ഫോനി കടക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗാളിലേക്ക് എത്തുന്നതോടെ ഫോനിയുടെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്ററായി കുറയും. ബംഗ്ലാദേശില്‍ 60-70 കിലോമീറ്റര്‍ വേഗതയിലേക്ക് ഫോനി ചുരുങ്ങുമെന്നാണ് പ്രതീക്ഷ.
ജനങ്ങളൊഴിഞ്ഞുപോയതോടെ ക്ഷേത്ര നഗരിയായ പുരി അടക്കം തീരദേശത്തെ മിക്ക നഗരങ്ങളും വിജനമായി. ഒഡീഷയുടെ വിവിധ ഇടങ്ങളില്‍ ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും സംഭവിച്ചിട്ടുണ്ട്. കുടിവെള്ള വിതരണമടക്കം നിരവധി സ്ഥലങ്ങളില്‍ താറുമാറായി. മാറ്റിപ്പാര്‍പ്പിച്ച ആളുകളെ മൂവായിരത്തോളം ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലേക്ക് ഉണക്കിയ പഴങ്ങളും മറ്റു ഭക്ഷണ വസ്തുക്കളും അധികൃതര്‍ എത്തിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ വിമാനത്താവളവും കൊല്‍ക്കത്ത വിമാനത്താവളവും പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും നിലച്ചു. ആര്‍മി, നേവി, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത നിവാരണ സേന എന്നിവയെയെല്ലാം ഒഡീഷാ തീരത്തെ ദുരന്ത മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും പ്രഹരശേഷി കൂടിയ ചുഴലിക്കാറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് വലിയ ആള്‍നാശം ഉണ്ടാക്കാതിരുന്നത്. 1999ല്‍ ഉണ്ടായ സൂപ്പര്‍ ചുഴലിക്കാറ്റിന് ശേഷമുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഫോനി. സൂപ്പര്‍ ചുഴലിക്കാറ്റിലെ മരണസംഖ്യ പതിനായിരത്തിനടുത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: