ശ്രീനഗര്‍: ആഗോള ഭീകരന്‍ മസൂദ് അസറിന് സുരക്ഷിത താവളം ഒരുക്കി നല്‍കിവരികയാണ് പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണ ശേഷം ഇന്ത്യ ബലാക്കോട്ടില്‍ നടത്തിയ തിരിച്ചടി കഴിഞ്ഞ് മസൂദ് അസറിനെ പാക്കിസ്ഥാന്‍ പല പല കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആദ്യം റാവല്‍പിണ്ടി ആശുപത്രിയിലാക്കി. പിന്നെ പാക് സൈന്യം ഇയാളെ ഭവല്‍പ്പൂരിലെ ഗോത് ഗനിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇസ്ലാമാബാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഗുജ്‌റവാലയിലെ ഷെ്‌യഖ്പുരയിലാണ് ഒളിപ്പിച്ച് താമസിപ്പിച്ചിട്ടുള്ളത്.
ഇയാളുടെ സുരക്ഷയ്‌ക്ക് പത്തു കമാന്‍ഡോകളെയാണ് പാക് സര്‍ക്കാരും സൈന്യവും അധികമായി നിയോഗിച്ചിട്ടുള്ളത്. നിയന്ത്രണ രേഖയ്‌ക്കു സമീപം നീലം താഴ്‌വരയിലുള്ള അത്മുഖം എന്ന പട്ടണം അസര്‍ കഴിഞ്ഞാഴ്ച സന്ദര്‍ശിച്ചിരുന്നു. ഭീകര സംഘടനകളുടെ താവളമാണ് ഈ ചെറുപട്ടണം. പാക് അധിനിവേശ കശ്മീരിലെ ജൂറ നഗരത്തില്‍ നാലു ദിവസം മുന്‍പ് ഇയാള്‍ പാക് കരസേനക്കൊപ്പം തങ്ങിയിരുന്നു. അസറിന്റെ അത്മുഖ സന്ദശനത്തെ സുപ്രധാനമായ ഒന്നായിട്ടാണ് ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നത്. പല പല രോഗങ്ങള്‍ ഇയാളെ അലട്ടുന്നുണ്ടെന്നാണ് സൂചന. ആ സാഹചര്യത്തില്‍ കരസേനയ്‌ക്ക് ഒപ്പം കഴിഞ്ഞത് സുപ്രധാനമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഇളയ സഹോദരനും ജെയ്ഷിന്റെ ഇപ്പോഴത്തെ തലവനുമായ റൗഫ് അസ്ഗാറിനെ ഏല്‍പ്പിക്കുന്നതിനു പകരം സൈന്യത്തെ കാണുന്ന ചുമതല മസൂദ് സ്വയം ഏറ്റെടുക്കുകയായിരുന്നു. യുഎന്നില്‍ ചൈന പുതിയ നിലപാട് എടുക്കും എന്നു തിരിച്ചറിഞ്ഞാണീ നടപടി. ജെയ്‌ഷെ മുഹമ്മദ് അണികള്‍ക്കും മറ്റു നേതാക്കള്‍ക്കു ഭാവിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനായിരുന്നു ഈ നീക്കം.















