ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 ഈ വര്‍ഷം ജൂലൈ ഒമ്പതിനും പതിനാറിനുമിടയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ഈ ദിവസങ്ങളില്‍ വിക്ഷേപിച്ചാല്‍ സെപ്തംബര്‍ ആറിന് ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് പറഞ്ഞു.
ഓര്‍ബിറ്റര്‍ മാത്രമുണ്ടായിരുന്ന ചന്ദ്രയാന്‍-ഒന്നില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍-രണ്ടിനുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവയാണ് മൂന്ന് മൊഡ്യൂളുകള്‍. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ മൊഡ്യൂളുകള്‍ തമ്മില്‍ ബന്ധിപ്പിച്ച നിലയിലും റോവര്‍ മൊഡ്യൂള്‍ ലാന്ഡറിനുള്ളിലുമാകും ക്രമീകരിക്കുക.
ജിഎസ്എല്‍വി എംകെ-3യാണ് വിക്ഷേപണത്തിനുപയോഗിക്കുക. ചന്ദ്രപഥത്തിലെത്തിയാല് ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് മറ്റുള്ള രാജ്യക്കാര്‍ പര്യവേക്ഷണം നടത്തിയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്തുള്ള നിര്‍ദിഷ്ട സ്ഥാനത്ത് ലാന്‍ഡ് ചെയ്യും. സപ്തംബര്‍ ആറിന് വിക്രം ലാന്‍ഡ് ചെയ്താലുടന്‍ പ്രയാണ്‍ പുറത്തുവന്ന് ചാന്ദ്രോപരിതലത്തില്‍ 300-400 മീറ്റര്‍ സഞ്ചരിക്കുമെന്ന് കെ. ശിവന് വിശദീകരിച്ചു.
വിവിധ പരീക്ഷണങ്ങള്‍ക്കായി 14 ഭൗമദിനങ്ങള്‍ പ്രയാണ്‍ ചന്ദ്രനില്‍ തുടരും. റോവര്‍ ചാന്ദ്രോപരിതലത്തിലടങ്ങിയിട്ടുള്ള വസ്തുക്കള്‍ പരിശോധിച്ച് ഓര്‍ബിറ്ററിലൂടെ വിവരങ്ങളും ചിത്രങ്ങളും 15 മിനിറ്റില്‍ ഭൂമിയിലേക്ക് അയക്കും. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം നടത്താനായിരുന്നു പദ്ധതി. എന്നാല്‍, പല തടസ്സങ്ങള്‍ മൂലം മാറ്റിവച്ചു.
ചന്ദ്രയാന്‍-2 വിജയകരമായി ചന്ദ്രനിലെത്തിച്ചാല്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭൂമിക്ക് എതിര്‍വശത്തുള്ള ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ് ഏറെ ശ്രമകരമാണ്. ചന്ദ്രന്റെ ഇരുണ്ടപുറം എന്നറിയപ്പെടുന്ന ഇവിടെ ചൈനയുടെ ചാങ്ങെ-4 എന്ന ബഹിരാകാശപേടകം മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഓര്‍ബിറ്റര്‍ മാത്രമടങ്ങുന്ന പേടകമാണ് ഇന്ത്യ ചന്ദ്രയാന്‍-ഒന്നിലൂടെ 2008ല്‍ വിക്ഷേപിച്ചത്. 2009ല്‍ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ 95% ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ചന്ദ്രയാന്‍ സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: