തിരുവല്ലയ്‌ക്കടുത്ത് കുട്ടമ്പേരൂരിലാണ് ശൈവപ്പിള്ള വിഭാഗത്തില്‍പ്പെട്ട നാലേക്കാട്ടു കുടുംബക്കാരുടെ വീട്. തമിഴ്‌നാട്ടിലെ വിജയനാരായണപുരം സ്വദേശികളായിരുന്നു ഇവരുടെ പൂര്‍വികര്‍. പഠിപ്പും കാര്യശേഷിയുമെല്ലാം തികഞ്ഞ യോഗ്യന്മാരായിരുന്നു അവര്‍. കണക്കില്‍ അതിസമര്‍ഥന്മാര്‍.തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക് ഇവരോടൊരു പ്രത്യേക മമതയുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന മൂന്ന്് മഹദ്‌വ്യക്തികളായിരുന്നു യോഗീശ്വരന്‍, യോഗീശ്വരന്‍ രാമന്‍പിള്ള, ബാലരാമന്‍ പിള്ള എന്നിവര്‍.
കൊല്ലവര്‍ഷം 719 ല്‍ വിജയനാരായണപുരത്താണ് യോഗീശ്വരന്‍ ജനിച്ചത്. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം യോഗശാസ്ത്രം പരീക്ഷിച്ച് മഹായോഗിയായി തീര്‍ന്നു. രണ്ടു ഭാര്യമാരും സന്താനങ്ങളുമുണ്ടായിരുന്നു യോഗീശ്വരന്.
ഒരിക്കല്‍ യോഗി തിരുവനന്തപുരത്തെത്തി മഹാരാജാവിനെ മുഖം കാണിച്ചു. അദ്ദേഹം യോഗിയെ യഥാവിധി സത്ക്കരിച്ച് അവിടെ താമസിപ്പിച്ചു. യോഗിക്ക് ഭക്ഷണമെന്താണ് പതിവെന്ന് രാജാവ് അന്വേഷിച്ചു. പാലും പഴവും എന്നായിരുന്നു മറുപടി. യോഗിക്ക് നിത്യവും പാലും പഴവും എത്തിച്ചു കൊടുക്കാന്‍ രാജാവ് ഏര്‍പ്പാടാക്കി. അതനുസരിച്ച് ഒരാള്‍ മൂന്നിടങ്ങഴി പാലും മുപ്പതു പഴവുമായി യോഗി താമസിക്കുന്നിടത്തെത്തി.
ഇത്രയും പാലും പഴവുമൊക്കെ ഒരാള്‍ക്ക് വേണ്ടിവരുമോ എന്ന് സേവകന്‍ ശങ്കിച്ചെങ്കിലും മഹാരാജാവിന്റെ കല്പന അദ്ദേഹം പാലിച്ചു. അവിടെയെത്തിയപ്പോള്‍ ഇതെത്ര പാലുണ്ടാകുമെന്ന് യോഗി അന്വേഷിച്ചു. ‘മൂന്നിടങ്ങഴി’ എന്നു കേട്ടപ്പോള്‍ ഇതു തന്റെ ആസനത്തിലൊഴിക്കാന്‍ പോലും തികയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
സേവകന്‍ മറുത്തൊന്നും പറഞ്ഞില്ലെങ്കിലും ഇക്കാര്യം രാജാവിന്റെ ചെവിയിലെത്തി. പിറ്റേന്ന് കൊട്ടാരത്തില്‍ ഹാജരാകാന്‍ യോഗിയോട് കല്പിച്ചു. അദ്ദേഹത്തിനു വേണ്ടി മുപ്പതുപറ പാലും മൂവായിരം പഴവും അവിടെ ഹാജരാക്കിയിരുന്നു.
യോഗിയെത്തിയപ്പോള്‍’ ആസനത്തില്‍ കൂടി പാല്‍ കുടിക്കാറുണ്ടോ?’ എന്ന് രാജാവ് ചോദിച്ചു. വേണമെങ്കില്‍ അങ്ങനെയാവാമെന്ന് യോഗി പറഞ്ഞു. ഉടനെ യോഗി പാലെടുത്തു വെച്ച് വാര്‍പ്പിനകത്തു കയറിയിരുന്നു. യോഗിയുടെ കൂടെ വന്ന ശിഷ്യന്മാര്‍ പഴങ്ങള്‍ ഓരോന്നായി തൊലിയുരിഞ്ഞ് അദ്ദേഹത്തിന് നല്‍കിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ പഴം മുഴുവനും തീര്‍ന്നു. അപ്പോഴേക്കും വാര്‍പ്പിലിരുന്ന പാലും യോഗിയുടെ അകത്തായി കഴിഞ്ഞിരുന്നു. അതു കണ്ട രാജാവ് അമ്പരന്നു. ഇദ്ദേഹം വെറും യോഗിയല്ല യോഗീശ്വരന്‍ തന്നെയാണെന്ന് കല്‍പ്പിച്ചു. അന്നു മുതല്‍ അദ്ദേഹം യോഗീശ്വരന്‍ എന്നറിയപ്പെട്ടു തുടങ്ങി.
തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് അദ്ദേഹം കരമനയാറ്റിലാണ് കുളിക്കാന്‍ പോയിരുന്നത്. അവിടെയെത്തിയാല്‍ അദ്ദേഹം കുടല്‍ പുറത്തെടുത്ത് കഴുകി ശുദ്ധീകരിക്കുമായിരുന്നെന്നാണ് കേട്ടുകേള്‍വി. വെള്ളത്തിനു മീതെ നടക്കുന്ന പതിവുമുണ്ടായിരുന്നു.
ശുചീന്ദ്രത്തും മരുത്വാമലയിലും അദ്ദേഹം ഏറെക്കാലം താമസിച്ചിരുന്നു. പലതും കണ്ടും കേട്ടുമുള്ള ദേശാടനത്തിനൊടുവില്‍ അദ്ദേഹത്തിന് ജീവിതത്തോട് വിരക്തി തോന്നിത്തുടങ്ങി. മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നീട്.
പരശുരാമന്‍ ബ്രാഹ്മണര്‍ക്കായി ദാനം ചെയ്ത ഭൂമിയായതിനാല്‍ കേരളത്തില്‍ വച്ച് ദേഹം ഉപേക്ഷിക്കുന്നത് നല്ലതല്ലെന്ന് അദ്ദേഹം തീരുമാനിച്ചു. തമിഴ്‌നാട്ടിലെ കരിങ്കുളത്തുവെച്ചാണ് അദ്ദേഹം പരമാത്മാവില്‍ വിലയം പ്രാപിച്ചത്. യോഗീശ്വരന്‍ സമാധിയിലായ സ്ഥലത്ത് അദ്ദേഹത്തിന്റെ വംശജര്‍ ഒരു അമ്പലം പണിത് പ്രതിഷ്ഠ നടത്തി. അവിടെ വിളക്കുവെപ്പും പൂജയുമെല്ലാം തുടങ്ങി.
യോഗീശ്വരന്റെ ആദ്യഭാരയില്‍ അദ്ദേഹിനു പിറന്ന പുത്രനായിരുന്നു യോഗീശ്വരന്‍ രാമന്‍പിള്ള. വരരാമയോഗി എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ടായിരുന്നു. വിജയനാരായണ പുരത്താണ് അദ്ദേഹവും ജനിച്ചത്. തമിഴ് പണ്ഡിതനും കവിയുമായിരുന്ന രാമന്‍ പിള്ള അനേകം തമിഴ്കൃതികള്‍ രചിച്ചിട്ടുണ്ട്.
അച്ഛനൊപ്പം രാമന്‍പിള്ള ചെറിയപ്രായത്തില്‍ തന്നെ കേരളത്തിലെത്തിയിരുന്നു. മഹാരാജാവിന്റെ കാരുണ്യത്താല്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചു. മാവേലിക്കര, തിരുവല്ല പ്രദേശങ്ങളില്‍ ദേവസ്വം കണക്കെഴുത്തായിരുന്നു ജോലി. സ്ഥാനകയറ്റം കിട്ടി അദ്ദേഹം വലിയ മേലെഴുത്തുദ്യോഗസ്ഥനായി. അക്കാലത്താണ് കുട്ടമ്പേരൂര്‍ നാലേക്കാട്ടു നായര്‍ അന്യംനിന്നു പോയത്. നായരുടെ സകല സ്വത്തുക്കളും രാമന്‍പിള്ളയ്‌ക്ക് ഇനാമായി കല്പിച്ചു കൊടുത്തു.
അദ്ദേഹം അവിടെ പുതിയൊരു വീടു പണിതു. വിവാഹവും കഴിച്ചു,. വിജയനാരായണപുരത്തു നിന്നാണ് അദ്ദേഹം വിവാഹം ചെയ്തത്. ഉമയാള്‍ പാര്‍വതി എന്നായിരുന്നു ഭാര്യയുടെ പേര്. അതോടെ കേരളത്തില്‍ അവര്‍ക്കൊരു കുടുംബമുണ്ടായി. കാലാന്തരത്തില്‍ അവര്‍ നാലേക്കാട്ടു പിള്ളമാര്‍ എന്നറിയപ്പെട്ടു.
(തുടരും)















