ഷാര്‍ജ: നിയമങ്ങള്‍ മാറ്റിവച്ച് ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും പിറന്ന കുഞ്ഞിന് യുഎഇ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. 2016ല്‍ കേരളത്തില്‍ വിവാഹിതരായ കിരണ്‍ ബാബു-സനം സാബൂ സിദ്ദിഖി ദമ്പതികളുടെ പെണ്‍കുഞ്ഞിനാണ് യുഎഇ സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുഎഇയുടെ ചരിത്രത്തില്‍ ആദ്യമാണ് ഈ സംഭവം.
യുഎഇയില്‍ നിലനില്‍ക്കുന്ന വിവാഹ നിയമങ്ങള്‍ അനുസരിച്ച് മുസ്ലിം യുവാവിന് അമുസ്ലീമായ സ്ത്രീയെ വിവഹം കഴിക്കാം. എന്നാല്‍ മറിച്ച്, മുസ്ലിം സ്ത്രീ അമുസ്ലീമായ പുരുഷനെ വിവാഹം കഴിച്ചാല്‍ അതിനു നിയമസാധുതയില്ല.
കിരണും സനവും 2016ല്‍ കേരളത്തില്‍ വിവാഹിതരായി. അബുദാബിയിലെ ആശുപത്രിയില്‍ 2018ല്‍ സനം പെണ്‍കുഞ്ഞിനു ജന്മം നല്കി. ജനന സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയില്‍ അപേക്ഷ നല്‍കിയപ്പോഴാണ് അവര്‍ നിയമപ്രശ്നം ചൂണ്ടിക്കാണിച്ചത്. തനിക്കുള്ള അബുദാബി വിസയും യുഎഇയിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുമൊക്കെ ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ല. കിരണ്‍ ഹിന്ദുവാണെന്ന കാരണമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യന്‍ എംബസിയിലെ അഭിഭാഷകന് എം. രാജമുരുകന്റെ സഹായത്തോടെ കിരണ്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ കിരണിന്റെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതിയും ആവശ്യമായിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്തി കിരണിന്റെ പെണ്‍കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. 2019 സഹിഷ്ണുതാ വര്‍ഷമായി യുഎഇ ആചരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടി. വിഷുവിന്റെ തലേന്ന് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചത് കൂടുതല്‍ സന്തോഷമായെന്ന് കിരണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: