വര്‍ഷങ്ങള്‍ക്കു മുമ്പ് അതിവിദഗ്ധനായൊരു വിഷവൈദ്യനുണ്ടായിരുന്നു കോഴിക്കോട്ട്. കാരാട്ടുനമ്പൂതിരിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. വിഷമിറക്കാനായി ഒരിടത്തും അദ്ദേഹം പോകാറില്ല. വിഷം തീണ്ടിയവരെ അദ്ദേഹത്തിന്റെ അരികിലെത്തിച്ച് വിഷമിറക്കി കൊണ്ടുപോകാറാണ് പതിവ്. അദ്ദേഹം അതിനായി യാതൊന്നും വാങ്ങുകയും പതിവില്ല. പക്ഷേ അദ്ദേഹത്തെ കാണാനെത്തുന്നവര്‍ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ധാരാളം പണം കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം തേടിയെത്തുന്നവരും കുറവായിരുന്നില്ല. അവര്‍ക്കെല്ലാം ദിവ്യമന്ത്രങ്ങള്‍ ഉപദേശിച്ച് തിരിച്ചയയ്‌ക്കുകയായിരുന്നു പതിവ്.
വിഷവൈദ്യന്റെ വീടിന് തെക്കുവശത്തായി കൊച്ചുരാമന്‍ എന്നു പേരുള്ള ഒരു ബാലന്‍ താമസിച്ചിരുന്നു. അവന്റെ വീട്ടുകാര്‍ക്ക് നിത്യവൃത്തിക്ക് യാതൊരു മാര്‍ഗവുമില്ലായിരുന്നു. ദാരിദ്ര്യദുഃഖം സഹിക്കാനാവാതെ കൊച്ചുരാമന്‍ വൈദ്യം പഠിക്കാന്‍ നിശ്ചയിച്ചു. പക്ഷേ അക്ഷരജ്ഞാനം പോലും ഇല്ലാത്തവനായിരുന്നു കൊച്ചുരാമന്‍. ഒരിക്കല്‍ കൊച്ചുരാമന്‍ വിഷവൈദ്യന്റെ ശിഷ്യന്മാരെ കണ്ട് വിഷവൈദ്യം പഠിക്കുന്നത് എങ്ങനെ എന്ന് അന്വേഷിച്ചു.
അതിനുള്ള മാര്‍ഗം അവര്‍ യഥാവിധി വിവരിക്കാന്‍ തുടങ്ങി. ആദ്യം ഗുരുവിന്റെ അടുക്കലെത്തി തനിക്ക് വിഷവൈദ്യം പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കണം. ദക്ഷിണയും നല്‍കണം. അദ്ദേഹം ഒരു മന്ത്രം ഉപദേപശിച്ചു തരും. ആ മന്ത്രം ഭക്തിയോടെ അക്ഷരലക്ഷം ഉരുക്കഴിക്കണം. പിന്നെ ആ മന്ത്രം കൊണ്ട് വെള്ളമോതി ഒഴിക്കുകയോ ഭസ്മം ജപിച്ചിടുകയോ ചെയ്താല്‍ വിഷമിറങ്ങും. അങ്ങനെയാണ് പതിവെന്നു കേട്ടതോടെ കൊച്ചുരാമന് സന്തോഷമായി. ഇതിനു പ്രയാസമൊന്നുമില്ലല്ലോ എന്നോര്‍ത്തെങ്കിലും ദക്ഷിണ കൊടുക്കുന്നതെന്ത് എന്ന ചിന്ത കൊച്ചുരാമനെ അലട്ടി. പുരപ്പുറത്ത് ഒരു കുമ്പളം പടര്‍ന്നു കിടപ്പുണ്ടായിരുന്നു. അതിന്മേലുള്ള കായെല്ലാം പറിച്ചെടുത്തു. അതു ഗുരുദക്ഷിണ നല്‍കാമെന്നു നിശ്ചയിച്ചു ഗുരുവിനെ കാണാന്‍ പോയി. കുമ്പളച്ചുമട് വൈദ്യന്റെ മുമ്പില്‍ കാഴ്ചവച്ച് തന്നെ വൈദ്യം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ”അതിന് വിഡ്ഢീ! കൂശ്മാണ്ഡം (കുമ്പളം) എന്തിനാണ്” എന്നു വൈദ്യന്‍ ചോദിച്ചു.
വിഷവൈദ്യം പഠിക്കാനുള്ള ആകാംക്ഷയില്‍ വൈദ്യന്‍ പറഞ്ഞതു മുഴുവന്‍ കൊച്ചുരാമന്‍ കേട്ടില്ല. ‘വിഡ്ഢികൂശ്മാണ്ഡം’ എന്നു മാത്രമേ അവന്‍ കേട്ടുള്ളൂ. അത് മന്ത്രമാണെന്ന് ധരിച്ച് ഒന്നും മിണ്ടാതെ വൈദ്യനെ നമിച്ച് അവിടെ നിന്ന് മടങ്ങി. വിഡ്ഢി എന്നു വിളിച്ചത് അവന് ഇഷ്ടമായിക്കാണില്ലെന്നാണ് വൈദ്യന്‍ വിചാരിച്ചത്. എന്നാല്‍ കൊച്ചുരാമന് ഒരു മുഷിച്ചിലുമില്ലായിരുന്നു. അവന്‍ വീട്ടിലെത്തി കുളികഴിഞ്ഞ് വിളക്കു വച്ച് അതിനു മുമ്പിലിരുന്ന് മന്ത്രം ജപിച്ചു തുടങ്ങി. അഞ്ചക്ഷരമുള്ള ‘മന്ത്ര’ മായതിനാല്‍ അഞ്ചു ലക്ഷം തവണ മന്ത്രമുരുവിട്ടു. അതോടെ താന്‍ പ്രഗല്ഭനായ വിഷവൈദ്യനായി തീരുമെന്ന് അവന്‍ ഉറച്ചു വിശ്വസിച്ചു.
സാധാരണ വിഷവൈദ്യന്മാര്‍ വിഷമിറക്കാന്‍ പോകാറില്ല. ചെന്നു കടിക്കുകയില്ലെന്നും ചെന്നു വിഷമിറക്കുകയില്ലെന്നും വൈദ്യന്മാരും സര്‍പ്പങ്ങളും തമ്മില്‍ സത്യം ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ കൊച്ചുരാമന് അതേക്കുറിച്ചൊന്നും അറിവില്ലായിരുന്നു. ആര്‍ക്കെങ്കിലും വിഷബാധയുണ്ടായാല്‍ കൊച്ചുരാമന്‍ അവിടെയത്തും. അവന്‍ പഠിച്ച മന്ത്രം കൊണ്ട് വെള്ളമോതിയൊഴിച്ച് വിഷമിറക്കും. ആദ്യമൊന്നും ആര്‍ക്കും അതിലത്ര വിശ്വാസമുണ്ടായിരുന്നില്ല. ക്രമേണ എല്ലാവര്‍ക്കും അനുഭവപ്പെട്ടു തുടങ്ങി, വിശ്വാസം ജനിച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുരാമന്‍ വിഷവൈദ്യനെന്ന പേരില്‍ പ്രസിദ്ധനായിതീര്‍ന്നു.
വിഷഭയമുണ്ടാകുന്നിടത്തെല്ലാം കൊച്ചുരാമനെ വിളിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. അവന്‍ ധാരാളം പണമുണ്ടാക്കിത്തുടങ്ങുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് രാമന്റെ ദാരിദ്ര്യം മാറി ധനവാനായി. അവന്‍ വലിയൊരു വീടു പണിയിക്കുകയും വളരെയേറെ നിലവും പുരയിടങ്ങളും വാങ്ങിക്കൂട്ടുകയും ചെയ്തു.
ഒരിക്കല്‍ കോഴിക്കോടു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന് വിഷഭയമുണ്ടായി. അനേകം വിഷവൈദ്യന്മാര്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കൊച്ചുരാമനെ വരുത്തിച്ചു. കൊച്ചുരാമന്‍ കോവിലകത്തെ മടപ്പള്ളിക്കാരനായ കുട്ടിപ്പട്ടരെ വിളിച്ച് വേഗം കഞ്ഞിയുണ്ടാക്കാന്‍ പറഞ്ഞു. ഇതെന്തിനാണ് കഞ്ഞിയെന്നു ചോദിച്ച് വിഷവൈദ്യന്മാരെല്ലാം കൊച്ചുരാമനെ കളിയാക്കാന്‍ തുടങ്ങി. തിരുമനസ്സ് അമൃതേത്തു കഴിച്ചിട്ട് കുറേ നാളായല്ലോ? വിഷമിറങ്ങുമ്പോള്‍ അദ്ദേഹത്തിന് നല്ല വിശപ്പുണ്ടാകും. അപ്പോള്‍ അവിടേക്ക് കഴിക്കാനാണ് കഞ്ഞിയെന്ന് കൊച്ചുരാമന്‍ പറഞ്ഞു. തമ്പുരാന്റെ കഥ ഇതോടെ കഴിഞ്ഞെന്ന് അവര്‍ ഉറപ്പിച്ചു.
കൊച്ചുരാമന്‍ കുറച്ചുവെള്ളമെടുത്ത് ‘വിഡ്ഢികൂശ്മാണ്ഡം’ എന്ന് നൂറ്റെട്ടു ജപിച്ച് തമ്പുരാന്റെ മുഖത്തു തളിച്ചു. തമ്പുരാന്‍ ഉടന്‍ കണ്ണു തുറന്നു. വീണ്ടും അപ്രകാരം തളിച്ചു. അപ്പോള്‍ തമ്പുരാന്‍ കൈയും കാലും ഇളക്കി തുടങ്ങി. മൂന്നാമതും വെള്ളം തളിച്ചതോടെ തമ്പുരാന്‍ എണീറ്റിരുന്ന് കഞ്ഞി കുടിക്കണമെന്ന് കല്‍പ്പിച്ചു. വയറു നിറച്ച് കഞ്ഞി കുടിച്ചു. വിഷമിറക്കിയത് ആരാണെന്ന് അദ്ദേഹം അന്വേഷിച്ചു. അത് ഈ കൊച്ചുരാമനാണെന്ന് സേവകരില്‍ ഒരാള്‍ തമ്പുരാനെ അറിയിച്ചു. സന്തുഷ്ടനായ തമ്പുരാന്‍ കൊച്ചുരാമന് വീരശൃംഖലയും പതിനായിരം പവനും പത്തു കുത്തു പട്ടും സമ്മാനമായി നല്‍കി.
അവിടെയെത്തിയിരുന്ന വൈദ്യന്മാരുടെ കൂട്ടത്തില്‍ കൊച്ചുരാമന്റെ ഗുരുവും ഉണ്ടായിരുന്നു. കൊച്ചുരാമന് തന്റെ ഉപദേശം കൊണ്ടു സിദ്ധിച്ചതാണ് ഈ കഴിവെന്നത് ഗുരുവിന് അറിയില്ലായിരുന്നു. ‘വിഡ്ഢി’ എന്നു വിളിച്ചതില്‍ മനംനൊന്ത് അയാള്‍ എവിടെയോ പോയി ഈ ദിവ്യത്വം നേടിയെന്നായിരുന്നു ഗുരു ധരിച്ചത്. പല്ലക്കിലേറ്റി, അനേകം പട്ടാളക്കാരുടേയും മറ്റും അകമ്പടിയോടെയാണ് രാജാവ് കൊച്ചുരാമനെ യാത്രയാക്കിയത്. അവിടെ കൂടിയ ജനങ്ങളും വൈദ്യന്മാരും ആ സംഘത്തെ അനുഗമിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ കൊച്ചുരാമന്‍ തന്റെ ഗുരുവിനെ കണ്ടു. പല്ലക്ക് ഇറക്കാന്‍ കൊച്ചുരാമന്‍ പറഞ്ഞു. അതിനുശേഷം ഗുരുവിന് അരികിലെത്തി വണങ്ങി. തനിക്കു കിട്ടിയ സമ്മാനങ്ങളെല്ലാം ഗുരുവിന്റെ പാദത്തില്‍ വച്ചു. അങ്ങയുടെ ഉപദേശവും അനുഗ്രഹവുമാണ് എനിക്ക് ഈ ലഭിച്ചിരിക്കുന്ന സിദ്ധികളെന്ന് രാമന്‍ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഒന്നും ഉപദേശിച്ചിട്ടില്ലല്ലോ, മരിച്ചവരെ ജീവിപ്പിക്കാന്‍ പ്രാപ്തമായ ഈ വിദ്യ നിങ്ങള്‍ എനിക്ക് ഉപദേശിച്ചു തരാമോ എന്ന് ഗുരു, രാമനോട് ആരാഞ്ഞു. രാമന്‍ ഗുരുവിന്റെ ചെവിയില്‍ ഇങ്ങനെ പറഞ്ഞു. ”അങ്ങ് പറഞ്ഞുതന്ന വിഡ്ഢികൂശ്മാണ്ഡം എന്ന മന്ത്രമാണത്.” ഗുരുത്വവും ഭക്തിയും വിശ്വാസവുമാണ് ബുദ്ധിശക്തിയേക്കാള്‍ ആവശ്യമെന്ന് ഗുരുവിന് അതോടെ ബോധ്യപ്പെട്ടു.
















