തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാംസംഗം ചെയ്ത് കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. രണ്ട് പ്രതികളുള്ള കേസിന്റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. വിചാരണയില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി പോലീസിന്റെ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ആയുര്‍വദേ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തില് കൂട്ടികൊണ്ടുപോയി ലഹരിവസ്തു നല്കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് കേസ്.
ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്തുനിന്ന് കാണാതായ വിദേശ വനിതയെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് പൊലീസ് വലിയ നാണെക്കേടുണ്ടാക്കിയിരുന്നു. ആഴ്ചകള്‍ക്കു ശേഷം അഴുകിയ മൃതദേഹമാണ് തിരുവല്ലത്തുള്ള പൊന്തക്കാട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്റെയും സാമൂഹിക വിരുദ്ധരുടെയും താവളമായി ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്.
കോവളത്ത് വച്ച് കണ്ട യുവതിയെ തന്ത്രപൂര്‍വ്വം പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോര്‍ട്ട് അസി. കമ്മീഷണര്‍ ദിനില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളുവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിന്റെ നടത്തിപ്പിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. സാക്ഷി വിസ്താരത്തിന്റെയും വിചാരണയുടെയും തീയതി ഇന്ന് കോടതി തീരുമാനിക്കും. കേസില്‍ അന്വേഷണ ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വനിതയുടെ സുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: