കോട്ടയം; കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം.മാണിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ അദ്ദേഹത്തിന്റെ പാലായിലെ വസതിയില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കും. തുടര്‍ന്ന് ഭൗതികദേഹം വിലാപയാത്രയായി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. പാല ബിഷപ്പ് കര്‍ദ്ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പാല കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുയോചന യോഗവും നടക്കും.
കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കോട്ടയത്ത് എത്തിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരുമുള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: